തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണം. വരും ദിവസങ്ങളിൽ മധ്യ -തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച വരെ കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ ജാഗ്രതാ നിർദേശമുണ്ട്. നാളെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ രൂപംകൊണ്ടു നിലവിൽ ശ്രീലങ്ക തീരത്തിനു സമീപം സ്ഥിതി ചെയ്യുന്ന ന്യുനമർദ്ദം അടുത്ത 48 മണിക്കൂർ കൂടി പടിഞ്ഞാറുദിശയിൽ സഞ്ചരിച്ചു തെക്കൻ കേരള തീരത്തുകൂടി സഞ്ചരിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- ഒക്ടോബര്‍ 28: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
- ഒക്ടോബര്‍ 29: എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
- ഒക്ടോബര്‍ 30: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
- ഒക്ടോബര്‍ 31: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്
കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
അതേസമയം, സംസ്ഥാനത്തെ എട്ട് കെഎസ്ഇബി അണക്കെട്ടുകളിൽ റെഡ് അലര്‍ട്ട് നിലനിൽക്കുന്നുണ്ട്. പൊന്മുടി, കുണ്ടള, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ (ഇടുക്കി), ഷോളയാര്‍, പെരിങ്ങല്‍കുത്ത് (തൃശൂര്‍), മൂഴിയാർ, കക്കി ആനത്തോട് (പത്തനംതിട്ട) എന്നീ അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട്. ഇടുക്കി, മാട്ടുപ്പെട്ടി (ഇടുക്കി), ആനയിറങ്ങൽ അണക്കെട്ടുകളില്‍ ഓറഞ്ച് അലര്‍ട്ടും ഇടമലയാർ അണക്കെട്ടിൽ ബ്ലൂ അലർട്ടുമാണ് നിലവില്‍.