തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കു വടക്കൻ അറബിക്കടലിൽ തമിഴ്നാട് തീരത്തും അറബിക്കടലിൽ ലക്ഷദ്വീപിനു സമീപവും നിലനിൽക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനമാണ് കേരളത്തിലെ മഴയ്ക്ക് കാരണം.
അതേസമയം, സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു. ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. 20 വരെ ശക്തമായ മഴ തുടരുമെന്നാണ് നിലവിലെ പ്രവചനം. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. തെക്കൻ ജില്ലകളിൽ മഴയ്ക്ക് അൽപം ശമനമുണ്ടാകും.
അതേസമയം, തെക്കൻ ആൻഡാമാൻ കടലിലും നിക്കോബർ ദ്വീപ് സമൂഹങ്ങളിലും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലും കാലവർഷം എത്തിച്ചേർന്നു എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- മേയ് 16: എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
- മേയ് 17: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
- മേയ് 18: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- മേയ് 16: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ
- മേയ് 17: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്
- മേയ് 18: കോട്ടയം, ഇടുക്കി, എറണാകുളം
- മേയ് 19: തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
- മേയ് 20: തിരുവനന്തപുരം, കൊല്ലം
കേരള തീരത്തുനിന്ന് ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ മീൻപിടിക്കാൻ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച വരെ കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കനത്ത മഴയ്ക്കുള്ള സാധ്യത പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ദുരന്തനിവാരണ സേന കേരളത്തിലെത്തും. എന്‍ഡിആര്‍എഫിന്റെ അഞ്ച് സംഘങ്ങളാണ് കേരളത്തിലെത്തുക. എറണാകുളം, ഇടുക്കി, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്കാണ് സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
Also Read: കേരളത്തിൽ നാലാം മുന്നണി; ട്വന്റി ട്വന്റിയുമായി സഖ്യം പ്രഖ്യാപിച്ച് കെജ്രിവാൾ