തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഇന്റര്‍നാഷണല്‍ ഡ്രൈവിങ്
പരിശീലന കേന്ദ്രം വരുന്നു. മലപ്പുറം വേങ്ങരയില്‍ ഇന്‍കലിനു കീഴിലുള്ള 25 ഏക്കറിലാണു കേന്ദ്രം സ്ഥാപിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ഡ്രൈവിങ് ടെസ്റ്റിനും പരിശീലനത്തിനുമുള്ള സൗകര്യങ്ങള്‍ കേന്ദ്രത്തില്‍ പ്രത്യേകമായി ഉണ്ടാകും. ഇവിടെനിന്ന് ലഭിക്കുന്ന ഇന്റര്‍നാഷണല്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിയെടുക്കാനാകും.
കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ക്കു ഷാര്‍ജയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കി ആവശ്യമായി മേല്‍നോട്ടം വഹിക്കും. ഷാര്‍ജയോട് കേരളം അഭ്യര്‍ഥിച്ച നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു ഡ്രൈവിങ് പരിശീലനകേന്ദ്രം. പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഉടന്‍ ഒപ്പിടും.
Read Also: കലങ്ങിയില്ലെന്ന് സഞ്ജു; നല്ലോണം കലക്കി ഒരു ഗ്ലാസ് കൂടി തരട്ടെ എന്ന് അമ്മ, വീഡിയോ വെെറൽ
രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംരംഭം. മോട്ടോര്‍ വാഹന വകുപ്പിനു കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചിനാ(ഐഡിടിആര്‍)യിരിക്കും കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല.
തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, എ.കെ. ശശീന്ദ്രന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.