തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷത്തിൽ തന്നെ സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധി. ട്രഷറി കടത്തിലേക്ക് നീങ്ങിയ സാഹചര്യത്തിൽ ആവശ്യമായ 10000 കോടി രൂപയെ കൈവശമുള്ള 2000 കോടി കൊണ്ട് എങ്ങിനെ മറികടക്കുമെന്ന ആശയകുഴപ്പത്തിലാണ് ധനവകുപ്പ്.
ഏപ്രിൽ ആദ്യവാരം തന്നെ ശമ്പള കുടിശികയും പെൻഷൻ കുടിശികയും ക്ഷേമ പെൻഷനുകളുമെല്ലാം കൊടുത്തു തീർക്കണമെന്നിരിക്കെ ഈ പ്രതിസന്ധിയെ മറികടക്കാനുള്ള വഴി തേടുകയാണ് സംസ്ഥാനം.
ഇപ്പോഴത്തെ സാഹചര്യത്തിൽ മാർച്ച് ആദ്യവാരം തന്നെ ട്രഷറിക്ക് 3000 കോടി രൂപ ആവശ്യമുണ്ട്. ശമ്പളം, പെൻഷൻ എന്നീ ഇനങ്ങളിലാണ് ട്രഷറിക്ക് ഇത്രയും തുക വേണ്ടത്. കൈവശം ഇപ്പോഴുള്ള തുക ഇതിന് പോലും തികയില്ല.
ശമ്പള-പെൻഷൻ കുടിശിക മാത്രം 2300 കോടിയും ക്ഷേമപെൻഷൻ ഇനത്തിൽ 1150 കോടിയും ഈ മാസം ചിലവഴിക്കണം. മറ്റ് പദ്ധതി ചിലവുകളും കൂടിയാകുമ്പോൾ 10000 കോടിയിലെത്തും ട്രഷറിയുടെ പ്രതീക്ഷിത ചിലവ്.
അതേസമയം നികുതിപിരിവ് വേണ്ട വിധത്തിൽ കാര്യക്ഷമമായി നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. സുപ്രീം കോടതി വിധിയോടെ മദ്യവിൽപ്പനയിലുണ്ടായ പ്രതിസന്ധിയും സർക്കാരിനെ വലച്ചു. 400 കോടി രൂപയെങ്കിലും ഇങ്ങിനെ ലഭിക്കേണ്ടിയിരുന്നത് ലഭിക്കാത്ത സ്ഥിതിയാണ്.