തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മിക്സഡ് സ്കൂളുകൾ മതിയെന്ന് ബാലാവകാശ കമ്മിഷൻ. അടുത്ത അധ്യയന വർഷം മുതൽ സഹവിദ്യാഭ്യാസം നടപ്പാക്കാൻ സർക്കാർ കർമപദ്ധതി തയാറാക്കണമെന്ന് ബാലാവകാശ കമ്മിഷൻ നിർദേശിച്ചു.
സ്കൂളുകളിൽ സഹവിദ്യാഭ്യാസം നടപ്പാക്കാൻ കർമപദ്ധതി തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടർ, എസ്സിഇആർടി ഡയറക്ടർ എന്നിവർക്കാണ് ബാലാവകാശ കമ്മിഷൻ നിർദേശം നൽകിയത്. ഇതിൽ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോർട്ട് ഉത്തരവ് ലഭിച്ച് മൂന്ന് മാസത്തിനകം കമ്മിഷന് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ വ്യാപകമായി കണ്ടുവരുന്ന ബോയ്സ് സ്കൂൾ ഗേൾസ് സ്കൂൾ സമ്പ്രദായം ഇനി വേണ്ട എന്നതാണ് ബാലാവകാശ കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്. സഹവിദ്യാഭ്യാസം നടപ്പിലാക്കുന്നതിനു മുന്നോടിയായി ഇത്തരം സ്കൂളുകളിലെ ശൗചാലയമടക്കമുള്ള ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.
സഹവിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് രക്ഷിതാക്കൾക്ക് ബോധവൽക്കരണം നടത്തുന്നതിന് ആവശ്യമായ നപടികൾ സ്വീകരിക്കണമെന്നും ബാലാവകാശ കമ്മിഷൻ ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്തെ കൂടുതൽ സ്കൂളുകൾ മിക്സഡ് ആകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ബാലാവകാശ കമ്മിഷനും ഇത്തരമൊരു ഉത്തരവ് ഇറക്കിയിരിക്കുന്നത്. സംസ്ഥാനത്ത് 280 ഗേള്‍സ് സ്കൂളുകളും164 ബോയ്സ് സ്കൂളുകളുമുണ്ടെന്നാണ് കണക്ക്.