തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് വാർത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. ഇത്തവണ വിജയശതമാനം 97.84 ശതമാനമാണ്. കഴിഞ്ഞ വർഷം 91.58 ശതമാനമായിരുന്നു. കഴിഞ്ഞ വർഷത്തെക്കാൾ 2 ശതമാനം ഇത്തവണ കൂടി.
ഏറ്റവും കൂടുതൽ വിജയശതമാനമുളള ജില്ല എറണാകുളമാണ് (99.12%). ഏറ്റവും കുറവ് വയനാട് ജില്ലയിലാണ് (93.87%). കൂടുതൽ വിജയശതമാനമുളള വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴയാണ് (99.82%). എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 34,313 പേർ വിദ്യാർത്ഥികളാണ്. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ മലപ്പുറം ജില്ലയിലാണ് (2435 കുട്ടികൾ).
1565സ്കൂളുകളാണ് നൂറു ശതമാനം വിജയം നേടിയത്. ഇതിൽ 517 സർക്കാർ സ്കൂളുകളാണ്. 4,41,103 കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. പ്രൈവറ്റ് ആയി പരീക്ഷ എഴുതിയവരുടെ വിജയശതമാനം 75.76%.
പുനർ മൂല്യനിർണയത്തിന് മെയ് 5 മുതൽ 10 വരെ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. റെഗുലർ സേ പരീക്ഷകൾ മെയ് 21 മുതൽ 25 വരെ നടക്കും. ഫലപ്രഖ്യാപനം ജൂണിൽ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പ്ലസ് വൺ പ്രവേശനത്തിനുളള അപേക്ഷകൾ മെയ് 9 മുതൽ സമർപ്പിക്കാം.
പരീക്ഷഫലം പിആർഡി ലൈവ് എന്ന മൊബൈൽ ആപ്പിൽ ലഭിക്കും. പബ്ലിക് ഇൻഫർമേഷൻ വകുപ്പിന്റേതാണ് ഈ മൊബൈൽ ആപ്. ഇതിന് പുറമെ //keralapareekshabhavan.in, //results.kerala.nic.in, keralaresults.nic.in, http://www.kerala.gov.in, http://www.prd.kerala.gov.in, //results.itschool.gov.in എന്നീ വെബ്സൈറ്റുകളിലും എസ്എസ്എൽസി പരീക്ഷാഫലം ലഭിക്കും.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പിആർഡി ലൈവ് ആപ് ഡൗണ്‍ലോഡ് ചെയ്യാം. എസ്എസ്എൽസി ഒഴികെയുള്ള പരീക്ഷകളുടെ ഫലം (ടിഎച്ച്എസ്എൽസി/എസ്എസ്എൽസി (എച്ച്ഐ)/എഎച്ച്എസ്എൽസി) പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (//keralapareekshabhavan.in) ൽ മാത്രമേ ലഭ്യമാകുകയുള്ളൂ.