/indian-express-malayalam/media/media_files/uploads/2017/04/ksrtc-trivandrum.jpg)
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ വിരമിക്കാനുള പ്രായം ഉയർത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ വിടി ബൽറാം എംഎൽഎയുടെ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
"പെൻഷൻ പ്രായം ഉയർത്താനുളള പദ്ധതിയൊന്നും സംസ്ഥാനത്തിന്റെ പരിഗണനയിലില്ല. ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാൻ സാധിക്കാത്ത സാഹചര്യമാണ് ഉളളത്. ഈ സാഹചര്യത്തിൽ എന്തുവേണമെന്നാണ് ആലോചിക്കുന്നത്," പിണറായി പറഞ്ഞു.
പെൻഷൻ പ്രായം ഉയർത്തണമെന്നത് നിർദ്ദേശം മാത്രമാണെന്നും സുശീൽ ഖന്ന സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയം ചർച്ചയായതെന്നും ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. "പെൻഷൻ പ്രായം കൂട്ടുന്ന കാര്യത്തിൽ ചെറുപ്പക്കാർക്ക് ആശങ്കവേണ്ട. തൊഴിൽ അവസരങ്ങളും തൊഴിൽ സാധ്യതകളും കൂട്ടും. സർക്കാർ-പൊതുമേഖലകളിൽ ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്," മന്ത്രി പറഞ്ഞു.
അതേസമയം പെൻഷൻ പ്രായം കൂട്ടില്ലെന്നാണ് പറഞ്ഞതെങ്കിലും ഈയൊരു കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് വിടി ബൽറാം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഡിവൈഎഫ്ഐയും എസ്എഫ്ഐ യും കേരളത്തിലുണ്ടോയെന്ന പരിഹാസവും എംഎൽഎ ഉന്നയിച്ചു.
"കെഎസ്ആർടിസിയിലെ പെൻഷൻ പ്രായം 56 ൽ നിന്ന് 60 ആക്കി ഉയർത്താൻ സർക്കാർ നീക്കം തുടങ്ങിയിട്ടുണ്ട്. എസ്എഫ്ഐയോ ഡിവൈഎഫ്ഐയോ പ്രതിഷേധത്തിന്‍റെ ഒരു സ്വരവും ഉയർത്തിയിട്ടില്ല. മുൻപ് പെൻഷൻ പ്രായം ഉയർത്തുന്ന വിഷയത്തിൽ കേരളത്തിലെ തെരുവുകളെ ചോരയിൽ മുക്കിയ ഇടത് യുവജന സംഘടനകൾ അധികാരത്തിന്‍റെ സുഖത്തിൽ കഴിയുകയാണ്," ബൽറാം കുറ്റപ്പെടുത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.