/indian-express-malayalam/media/media_files/uploads/2017/06/ksrtc-bus-1.jpg)
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ക്ലറിക്കൽ ജോലികളിൽ നിന്ന് സ്റ്റേഷൻ മാസ്റ്റർമാർക്കടക്കം മാറ്റം. ഇനി ക്ലർക്ക് പണി വേണ്ടെന്നും ഓഫീസിന് പുറത്തിറങ്ങി പണിയെടുക്കണം എന്നുമാണ് കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ ടോമിൻ തച്ചങ്കരിയുടെ ഉത്തരവ്.
ഇനി മുതൽ ക്ലെറിക്കൽ ജോലികൾ മിനിസ്റ്റീരിയിൽ സ്റ്റാഫ് ചെയ്യും. ഓപ്പറേറ്റിങ് വിഭാഗത്തിൽപ്പെട്ട സ്റ്റേഷൻ മാസ്റ്റർ അടക്കമുള്ളവരെ ഓഫീസ് ജോലികളിൽ നിന്ന് മാറ്റിയാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. ബസ് സ്റ്റാന്റുകളിലെ എഴുത്തുകുത്ത് ജോലികളും, അനൗൺസ്മെന്റുമായി ഇരിക്കുന്ന ജീവനക്കാർ എല്ലാവരും ഇനി ഓഫീസ് വിട്ട് പുറത്തിറങ്ങണം.
ഓപ്പറേറ്റിങ് വിഭാഗത്തിലുളള ജീവനക്കാരെ കൂടി ഉപയോഗപ്പെടുത്തി കെഎസ്ആർടിസിയിൽ പരമാവധി സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്യിപ്പിക്കാനാണ് തീരുമാനം. ഇതോടെ ബസ്സുകളുടെ സമയക്ലിപ്തത, യാത്രക്കാരുടെ പ്രശ്നങ്ങൾ എന്നിവ പരിശോധിച്ചും പരിഹരിച്ചും ബസ് സ്റ്റാന്റുകളിലെ ഓഫീസിന് പുറത്തുതന്നെ ജോലി സമയം മുഴുവനും ഓപ്പറേറ്റിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഉണ്ടാകണമെന്നാണ് നിർദ്ദേശം.
കെഎസ്ആർടിസി മാന്വലിന് വിരുദ്ധമായതാണ് പുതിയ ഉത്തരവെന്ന് കുറ്റപ്പെടുത്തി ജീവനക്കാർ രംഗത്തിറങ്ങി. പ്രബല സംഘടനകളെല്ലാം ഇതിനോടകം എതിർപ്പ് അറിയിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.