തിരുവനന്തപുരം: ശക്തമായ മഴ തുടുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ഇന്ന് മുതല്‍ രാത്രികാല യാത്രകള്‍ക്ക് ജില്ലയില്‍ അനുവാദമില്ല. വ്യാഴാഴ്ച വരെ നിയന്ത്രണങ്ങള്‍ തുടരും. മലയോരമേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാലാണ് നടപടി.
കോവിഡും ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യം, പൊലീസ്, റവന്യു, ദുരന്ത നിവാരണം, തദ്ദേശസ്വയംഭരണം, ഫയര്‍ ആന്‍ഡ് റെസ്ക്യു, സിവില്‍ സപ്ലൈസ്, വാട്ടര്‍ അതോരിറ്റി എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രം യാത്ര ചെയ്യാന്‍ അനുമതിയുണ്ട്.
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് സംസഥാനത്തെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
വെള്ളിയാഴ്ചവരെ കേരളത്തിൽ ഉടനീളം തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. പ്രസ്തുത സാഹചര്യത്തില്‍ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആറിടത്തും വ്യാഴാഴ്ച അഞ്ചിടത്തും വെള്ളിയാഴ്ച നാലിടത്തും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത മൂന്ന് മണിക്കൂറില്‍ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- ഓക്ടോബര്‍ 11: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
- ഓക്ടോബര്‍ 12: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
- ഓക്ടോബര്‍ 13: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
- ഓക്ടോബര്‍ 14: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം
- ഓക്ടോബര്‍ 15: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- ഓക്ടോബര്‍ 11: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.
- ഓക്ടോബര്‍ 12: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
- ഓക്ടോബര്‍ 13: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
- ഓക്ടോബര്‍ 14: പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
- ഓക്ടോബര്‍ 15: എറണാകുളം, ഇടുക്കി, കണ്ണൂർ.
Also Read: ഇരുട്ടടി തുടരുന്നു; ഇന്ധനവില ഇന്നും കൂട്ടി
കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നതിനാല്‍ കേരള- കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ വ്യാഴം, വെള്ളി ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഇന്ന് മുതല്‍ ബുധനാഴ്ച വരെ തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനാണ് സാധ്യത. വ്യാഴം, വെള്ളി ദിവസങ്ങളില്‍ തെക്കൻ ബംഗാൾ ഉൾക്കടലിലും, കന്യാകുമാരി തീരങ്ങളിലും, മാലിദ്വീപ് തീരങ്ങളിലും സമാന കാലാവസ്ഥയായിരിക്കും.