തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അഞ്ച് ദിവസം കൂടി വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. കേരളത്തിനു മുകളിലും സമീപത്തുമായി ചക്രവാതച്ചുഴിയും വടക്കൻ കേരളം മുതൽ വിദർഭ വരെ ന്യൂനമർദ പാത്തിയും നിലനിൽക്കുന്നതാണ് മഴയ്ക്ക് കാരണം.
ഒറ്റപ്പെട്ട ഇടി, മിന്നൽ, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായതോ അതി ശക്തമായതോ ആയ മഴയ്ക്കും തുടർന്നുള്ള രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമാണ് കൂടുതൽ മഴ സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, കനത്ത മഴയുടെയും കാലവർഷം എത്തുന്നതിന്റെയും പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ദുരന്ത സാധ്യത മേഖലകളുടെ പട്ടിത തയാറാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പട്ടിക പൊലീസിനും ഫയർഫോഴ്സിനും ദുരന്ത നിവാരണ അതോറിറ്റിക്കും കൈമാറണമെന്നാണ് നിർദേശം. നദികളിൽ എക്കൽ അടിഞ്ഞ് കൂടി ഒഴുക്ക് തടസപ്പെടുന്നില്ലെന്ന് ജലവിഭവ വകുപ്പ് ഉറപ്പാക്കണം. മഴ കനക്കുന്നതിനാൽ ആവശ്യമായ ഇടങ്ങളിൽ ക്യാമ്പുകൾ ആരംഭിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- മേയ് 18: തൃശൂർ, പാലക്കാട്, മലപ്പുറം
- 19: കണ്ണൂർ, കാസർഗോഡ്
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- 18: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി
- 19: തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
- 20: തിരുവനന്തപുരം, കൊല്ലം
- 21: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട
- 22: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി
മേയ് 20 വരെ കേരള തീരത്ത് 0 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതിനാൽ കേരള തീരത്തുനിന്ന് ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ മീൻപിടിക്കാൻ പോകരുത്.
മേയ് 21 വരെ കേരളതീരത്ത് കടലാക്രമണ സാധ്യതയും നിലനിൽക്കുന്നുണ്ട്. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഇന്ന് (മെയ് 18) രാത്രി 11.30 വരെ 3 മുതൽ 3.1 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.