തിരുവനന്തപുരം: പേവിഷബാധ നിയന്ത്രിക്കാന്‍ ആരോഗ്യ, തദ്ദേശഭരണ, മൃഗസംരക്ഷണ വകുപ്പുകള്‍ ചേര്‍ന്ന് കര്‍മപദ്ധതി ആവിഷ്‌കരിക്കും. ബന്ധപ്പെട്ട മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിലാണു തീരുമാനം.
നായകളുടെയും പൂച്ചകളുടെയും കടി വര്‍ധിച്ച സാഹചര്യത്തില്‍ മന്ത്രിമാരുടെ യോഗത്തില്‍ ഉന്നതതല യോഗം ചേര്‍ന്നത്. പല ജില്ലകളിലും നായകളുടെ കടി മൂന്നിരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്.
തെരുവുനായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കും. ഇതോടൊപ്പം വാക്സിനേഷനും നടത്തും. വളത്തുനായകളുടെ വാക്സിനേഷനും ലൈസന്‍സും നിര്‍ബന്ധമായും നടപ്പാക്കുന്നത് ഉറപ്പാക്കും. ഓരോ ബ്ലോക്കിലും വന്ധ്യംകരണ സെന്ററുകള്‍ സ്ഥാപിക്കും.
പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇതിനു പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണ്. ശക്തമായ ബോധവത്കരണം നടത്തും.
മുഖത്തും കൈകളിലും കടിയേല്‍ക്കുന്നത് പെട്ടന്നു പേവിഷബാധയേല്‍ക്കാന്‍ കാരണമാകുന്നു. അതാണു പലപ്പോഴും മരണത്തിലേക്കു നയിക്കുന്നത്. എല്ലാ പ്രധാന ആശുപത്രികളിലും വാക്സിന്‍ ഉറപ്പുവരുത്തും. വാക്സിനെടുക്കുന്നതിനു വിമുഖത പാടില്ല.
പേവിഷബാധ നിയന്ത്രിക്കാന്‍ വിവിധ വകുപ്പുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് യോഗം വിളിച്ചു ചേര്‍ത്ത് പരമാവധി നായകള്‍ക്കു മൃഗ സംരക്ഷണ വകുപ്പ് വാക്സിന്‍ നല്‍കും.
യോഗത്തില്‍ തദ്ദേശഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചു റാണി എന്നിവര്‍ പങ്കെടുത്തു.
1,47,287 പേരാണ് നായയുടെ കടിയേറ്റ് ഈ വർഷം ജൂൺവരെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഈ വർഷം ഇതുവരെ 18 പേർ മരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ വീട്ടമ്മയാണ് ഏറ്റവും ഒടുവിൽ മരിച്ചത്. കഴിഞ്ഞ മാസം 21നാണ് വീടിനു സമീപത്തുവച്ച് നായയുടെ കടിയേറ്റ കൂത്താളി പുതിയേടത്ത് ചന്ദ്രിക (53) പേ വിഷബാധ പ്രതിരോധ വാക്സിനെടുത്തിരുന്നു. മുഖത്താണ് കടിയേറ്റത്.
കഴിഞ്ഞ വർഷം 2,21,379 പേർക്കു കടിയേൽക്കുകയും 11 പേർ മരിക്കുകയും ചെയ്തിരുന്നു.
Increasing rabies fatalities in Kerala, Kerala government will launch action plan for