രണ്ടു വർഷത്തിനു ശേഷം കേരളത്തിന്റെ ഫ്ലോട്ട് റിപ്പബ്ലിക് ദിന പരേഡിൽ. 2018ലാണ് കേരളത്തിന്റെ നിശ്ചല ദൃശ്യം അവസാനമായി റിപ്പബ്ലിക്ക് ദിന പരേഡിൽ ഉൾപെട്ടത്. ഇത്തവണ കേരളത്തിന്റെ “കൊയര്‍ ഓഫ് കേരള” എന്ന ഫ്ലോട്ട് പരേഡിൽ അണിനിരക്കും.
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിനാണ് കേരളത്തിന്റെ ഫ്‌ളോട്ടിന്റെ നിര്‍മ്മാണ ചുമതല. രണ്ടുഭാഗങ്ങളായി തയ്യാറാക്കിയ ഫ്‌ളോട്ടിന്റെ മുന്‍ഭാഗത്ത് തേങ്ങയുടെയും തൊണ്ടിന്റെയും ചകിരിയുടെയും പശ്ചാത്തലത്തില്‍ കേരളത്തിലെ പരമ്പരാഗത കയര്‍ നിര്‍മ്മാണ ഉപകരണമായ റാട്ടും കയര്‍ പിരിക്കുന്ന ഗ്രാമീണ സ്ത്രീകളെയുമാണ് ചിത്രീകരിച്ചിരിക്കുന്നത്.
കേരളത്തിന്റെ കായല്‍പ്രദേശങ്ങളില്‍ കാണപ്പെടുന്ന മണല്‍ത്തിട്ടയും കായലിലേയ്ക്ക് ചാഞ്ഞുനില്‍ക്കുന്ന പ്രവര്‍ത്തിക്കുന്ന ചീനവലയും കരയില്‍ കായ്ച്ചു നില്‍ക്കുന്ന തെങ്ങുകളുമാണ് ഫ്‌ളോട്ടിന്റെ പശ്ചാത്തലം. കേരളത്തിന്റെ നാടൻ കലാരൂപമായ തെയ്യവും ഫ്‌ളോട്ടിന്റെ ഭാഗമാണ്.

പ്രമുഖ ടാബ്ലോ കലാകാരന്‍ ബാപാദിത്യ ചക്രവര്‍ത്തിയാണ് കേരളത്തിന്റെ ഫ്‌ളോട്ട് രൂപകൽപന ചെയ്തത്. ഫ്‌ളോട്ടിന് ദൃശ്യ-നാട്യ-വാദ്യമൊരുക്കുന്നത് 12 കലാകാരന്‍മാരാണ്. വടക്കൻ കേരളത്തിൽ നിന്നുള്ള അഞ്ച് തെയ്യം കലാകാരന്‍മാരും വാദ്യകലാകാരന്മാരായ വിവി മധുസൂദനന്‍, സന്തോഷ് കൈലാസ്, കവിയൂര്‍ പ്രകാശ്, പൂഞ്ഞാര്‍ സന്ദീപ്, കൃഷ്ണലാല്‍, ഗിരീഷ് മനോഹര്‍ എന്നിവരാണ് കേരള ടാബ്ലോയ്ക്ക് വാദ്യമൊരുക്കുന്നത്.

കൊച്ചിയില്‍ നിന്നുള്ള ചീനവലത്തൊഴിലാളികളായ കെഎം കുസുമൻ, സുദർശൻ എന്നിവരാണ് കേരള ഫ്‌ളോട്ടിന്റെ ചലിക്കുന്ന ചീനവല നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിക്കുന്നത്.
Read More: എസ്‌പിബിക്ക് പത്മവിഭൂഷൺ; കെഎസ് ചിത്രയ്ക്ക് പത്മഭൂഷൺ; കൈതപ്രത്തിന് പത്മശ്രീ

സംഗീത സംവിധായകന്‍ ശ്രീവത്സന്‍ ജെ മേനോനാണ് ഫ്‌ളോട്ടിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
Read More: രാജ്യത്തിന് ഭക്ഷ്യ സ്വയംപര്യാപ്തത നൽകിയത് കർഷകർ; അവരെ അഭിവാദ്യം ചെയ്യുന്നു: രാഷ്ട്രപതി
മുൻ വർഷങ്ങളിൽ കേരളത്തിന്റെ ഫ്ലോട്ടുകൾ മികച്ച ഫ്ലോട്ടുകൾക്കുള്ള പുരസ്കാരങ്ങൾ നേടിയിരുന്നു. 2008, 2009, 2013 വർഷങ്ങളിൽ കേരളത്തിന്റെ ഫ്ലോട്ടുകൾ റിപ്പബ്ലിക് ദിന പരേഡിൽ ഒന്നാം സ്ഥാനം നേടി.
സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേതുമായി 17 ഫ്‌ളോട്ടുകളും കേന്ദ്ര സര്‍ക്കാറിലെ വിവിധ മന്ത്രാലയങ്ങളുടെയും, വകുപ്പുകളുടെയും, സേനാ വിഭാഗങ്ങളുടെയും 12 ഫ്‌ളോട്ടുകളുമാണ് ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ മത്സര വിഭാഗത്തില്‍ പങ്കെടുക്കുന്നത്.