തിരുവനന്തപുരം: നിലവില്‍ കേരളത്തില്‍ ഏറ്റവും തരംഗമായി മാറിയിരിക്കുന്ന ക്ലബ്ഹൗസ് ആപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. സുരക്ഷിതമെന്ന് കരുതുന്ന നവമാധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷതിമല്ല എന്നാണ് പൊലീസ് അറിയിപ്പ്.
ലൈവ് ഓഡിയോ റൂമുകളാണ് പുതിയ ട്രെൻഡ്. ഓരോ റൂമിലും സംസാരിക്കുന്ന ‘സ്പീക്കർ’മാരുടെ അനുമതിയില്ലാതെ റെക്കോർഡ് ചെയ്യരുതെന്നാണ് ചട്ടമെങ്കിലും ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പില്ലന്നും കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. സ്ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ റെക്കോർഡ് ചെയ്ത് ഇത്തരം ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനും കഴിയും. സ്ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ റൂമുകളിൽ ആരൊക്കെ പങ്കെടുക്കുന്നുവോ അവരുടെ മുഴുവൻ പ്രൊഫൈൽ ചിത്രങ്ങളും റെക്കോർഡ് ചെയ്യുന്ന വിഡിയോയിൽ പതിയുന്നു. ഇവ പിന്നീട് യൂട്യൂബ്, വാട്സാപ്പ് വഴി വ്യാപകമായി പ്രചരിക്കുന്നു.
സഭ്യമല്ലാത്ത സംഭാഷണങ്ങൾക്കൊപ്പം റൂമിലെ പങ്കാളികളുടെ ചിത്രങ്ങളും പ്രൊഫൈലുകളും വിഡിയോയിൽ കാണുന്നത് കൊണ്ടുള്ള ദോഷങ്ങളെ കുറിച്ച് കൂടുതൽ പറയേണ്ട ആവശ്യമില്ല. റെക്കോർഡ് ചെയ്യുന്നില്ല എന്ന വിശ്വാസത്തിൽ സ്വകാര്യ റൂമുകളിൽ ‘സെൻസറിംഗ്’ ഇല്ലാതെ പറയുന്ന വിവരങ്ങൾ മണിക്കൂറുകൾക്കകം തന്നെ വൈറൽ ആകുന്നതായും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഓഡിയോ റൂമുകളുടെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഒരാൾ ഒരു റൂമിൽ കയറിയാൽ ആ വിവരം അവരെ പിന്തുടരുന്നവർക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കുമെന്നതാണ്. പ്രസ്തുത വ്യക്തി ഒരു പ്രത്യേക റൂമിലുണ്ടെന്ന് അവരെ പിന്തുടരുന്നവർക്ക് ഫീഡ് നോക്കിയാലും മനസ്സിലാകും. ഇവ സ്ക്രീൻഷോട്ടായി പ്രചരിക്കാനും ഇടയുണ്ട്. അതിനാല്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നാണ് കേരള പൊലീസിന്റെ മുന്നറിയിപ്പ്.