Latest Kerala News Highlights: കൊച്ചി: ശരാശരിയിൽ താഴെ നിലവാരമുള്ള വിദ്യാർഥികൾ പി എസ് സി റാങ്കിൽ മുന്നിലെത്തുന്നത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കുറ്റവാളികളായ വിദ്യാർഥികൾക്ക് വേണ്ടി ചില അധ്യാപകർ വ്യാജ പരീക്ഷ എഴുതിയതായി മുല്ലപ്പള്ളി ആരോപിച്ചു. പി എസ് സിയിലെ ക്രമക്കേടുകൾ കേരളത്തിലെ ഏജൻസികൾ അന്വേഷിച്ചിട്ട് കാര്യമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണുരിൽ പറഞ്ഞു.
സംഗീതജ്ഞൻ ബാലഭാസ്കറിന്‍റെ അപകട മരണത്തിൽ ദുരൂഹത കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ആരോപിച്ച് കുടുംബം ഹൈക്കോടതിയിലേക്ക്. ബാലഭാസ്കറിന്‍റെയും മകളുടേയും മരണത്തിനിടയാക്കിയ അപകടം ആസൂത്രിതമാണെന്നും കുറ്റക്കാരെ കണ്ടെത്താൻ ഫലപ്രദമായ അന്വേഷണം വേണമെന്നും ആണ് തുടക്കം മുതൽ കുടുംബം ആവശ്യപ്പെടുന്നത്. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
ബാലഭാസ്കറിന്‍റെ അച്ഛൻ കെ സി ഉണ്ണി കൊച്ചിയിലെത്തി അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. കേസന്വേഷണത്തിന് ഹൈക്കോടതി നേരിട്ട് മേൽനോട്ടം നൽകണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. ഇതിന്‍റെ സാധ്യതകൾ തേടിയാണ് അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം.
Live Blog
Kerala news today in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഖിലിനെ എസ്എഫ്ഐ നേതാക്കളായ അക്രമികള്‍ ഭീഷണിപ്പെടുത്തിയതായി പിതാവിന്റെ വെളിപ്പെടുത്തല്‍. പരാതി കൊടുത്താല്‍ കൊന്നുകളയുമെന്ന് അക്രമികൾ ഭീഷണിപ്പെടുത്തിയതായി ചന്ദ്രൻ വെളിപ്പെടുത്തി
പൊലീസ് ലിസ്റ്റില്‍ ഉണ്ടെന്നും പരാതിയുമായി മുന്നോട്ടുപോയാല്‍ കൊലപ്പെടുത്താന്‍ മടിക്കില്ലെന്നുമായിരുന്നു അവര്‍ പറഞ്ഞത്. കുത്തിയത് ശിവരജ്ഞിത്താണെന്ന് അഖില്‍ പറഞ്ഞിട്ടുണ്ട്. ആക്രമണത്തിന് കോളേജിന് പുറത്തുനിന്നുള്ളവരേയും എത്തിച്ചിരുന്നു. ആക്രമിക്കാനായി മനപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നെന്നും അഖില്‍ പറഞ്ഞതായി പിതാവ് പറഞ്ഞു.
അതേസമം പ്രതികളായ എസ്എഫ്ഐ നേതാക്കൾ പിഎസ്‌സി റാങ്ക് പട്ടികയിലെ ഉന്നത റാങ്കുകാരായത് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കും. കണ്ണൂർ ആസ്ഥാനമായ കെഎപി 4 ബറ്റാലിയനിലെ പോലീസ് കോണ്‍സ്റ്റബിൾ നിയമനത്തിനുള്ള റാങ്ക് പട്ടികയിലാണ് പ്രതികൾ കൂട്ടത്തോടെ ഇടംപിടിച്ചത്.
യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷത്തില്‍ മുഖ്യപ്രതിയും എസ്.എഫ്.ഐ നേതാവുമായ ശിവരഞ്ജിന്റെ വീട്ടില്‍ നിന്ന് കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ പിടികൂടി. പ്രതികളുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ശിവരഞ്ജിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകളും സീലും കണ്ടെത്തിയത്. ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ സീലാണ് കണ്ടെത്തിയിരിക്കുന്നത്. ഒന്നും എഴുതാത്ത പേപ്പറുകളാണ് കണ്ടെത്തിയത്. ഇത് നാല് ബണ്ടിലോളം വരും. ഒരു ബണ്ടിലില്‍ 12 ഉത്തരക്കടലാസുകളാണ് ഉണ്ടാകുക. പരീക്ഷാ ഹാളില്‍ വച്ച് മാത്രം വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട പേപ്പറുകളാണ് പിടികൂടിയിരിക്കുന്നത്. കന്റോണ്‍മെന്റ് എസ്.ഐയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ആരോമല്‍, ആദില്‍, അദ്വൈത് എന്നിവരാണ് പിടിയിലായത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. സംഭവവുമായി ബന്ധപ്പെട്ട് കോളജിലെ യൂണിറ്റ് കമ്മിറ്റി അംഗം ഇജാബിനെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്. കേസിൽ പ്രതികളായ കണ്ടാലറിയുന്ന 30 പേർക്കെതിരേയും പൊലീസ് കേസെടുത്തിരുന്നു. ഇവരിൽ ഒരാളാണ് ഇജാബ്. അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിൽ മൂന്ന് പേരെയാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്. മൂന്ന് പേരെയും എവിടെ നിന്നാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.
കൊച്ചി നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രമാക്കി വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നയാള്‍ അറസ്റ്റില്‍. കാസര്‍ഗോഡ് സ്വദേശിയെയാണ് 500 ഗ്രാം കഞ്ചാവുമായി എറണാകുളം ജില്ലയിലെ ഇടപ്പള്ളിയില്‍ നിന്നും പൊലീസ് പിടികൂടിയത്. സേലത്ത് എഞ്ചിനീയറിങ് കോളേജില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്നും കഞ്ചാവുമായി പിടികൂടിയിട്ടുണ്ട്. കഴിഞ്ഞദിവസം ഫോര്‍ട്ട് കൊച്ചിയില്‍ ടൂറിസ്റ്റുകള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന രണ്ട് യുവാക്കളേയും പൊലീസ് പിടികൂടിയിരുന്നു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് നഗരത്തില്‍ നിന്നു മാറ്റി സ്ഥാപിക്കണമെന്ന് കെ.മുരളീധരന്‍ എംപി. ഇപ്പോള്‍ കോളജ് പ്രവര്‍ത്തിക്കുന്ന കെട്ടിടം ചരിത്ര മ്യൂസിയമാക്കണം എന്നും മുരളീധരൻ പറഞ്ഞു. ക്രിമിനലുകളെ ഉണ്ടാക്കുന്ന സ്ഥാപനമായി യൂണിവേഴ്സിറ്റി കോളജ് മാറിയെന്ന് മുരളീധരൻ പറഞ്ഞു. അസഹിഷ്ണുത എന്ന വാക്കിന്റെ അർഥം എസ്.എഫ്.ഐ എന്നാണ്. വിദ്യാർഥിനി കത്തെഴുതി വച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതും കോളജിനകത്തെ നെടുങ്കണ്ടം മോഡൽ ഇടിമുറിയുമെല്ലാം ഇതിന്റെ ഉദാഹരണമാണ്. കോളജ് അവിടെ നിന്ന് മാറ്റാത്തിടത്തോളം ഈ സ്ഥിതി തുടരുമെന്നും മുരളീധരൻ പറഞ്ഞു.
മനുഷ്യരല്ല, ഇനി ഇവിടെ ഭക്ഷണം വിളമ്പുന്നത് റോബോർട്ടുകളായിരിക്കും. പറയുന്നത് ജപ്പാനിലേയോ ചൈനയിലേയോ കാര്യമല്ല, നമ്മുടെ കേരളത്തിൽ കണ്ണൂർ ജില്ലയിൽ ഇന്ന് ആരംഭിച്ച പുതിയ ഹോട്ടൽ ‘ബീ അറ്റ് കിവിസോ’യെ കുറിച്ചാണ്. റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്ന കേരളത്തിലെ ആദ്യ ഹോട്ടൽ കൂടിയാണിത്. നടന്‍ മണിയന്‍പിള്ള രാജു പങ്കാളിയായ ‘ബി അറ്റ് കിവിസോ’എന്ന പുതിയ പരീക്ഷണവുമായി രംഗത്തെത്തുന്നത്. Read More
യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും. കേസിലെ ഏഴ് പ്രതികള്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുക. ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാന്‍ പൊലീസ് അനുമതി തേടിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസുകാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മറുപടിയുമായി കെ.സുധാകരന്‍ എംപി. പിണറായി വിജയന്‍ സ്വയം വിളിക്കേണ്ട പേരാണ് ‘ഡാഷ്’ എന്ന് സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു. ഒരു തെരുവ് ഗുണ്ടയില്‍ നിന്നാണ് ഇത്തരം പ്രയോഗങ്ങള്‍ ഉണ്ടാകുന്നത്. മുഖ്യമന്ത്രി പദവിക്ക് ചേരുന്ന പ്രയോഗങ്ങളല്ല പിണറായി വിജയന് ഉള്ളതെന്നും കെ.സുധാകരന്‍ ആരോപിച്ചു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോകുന്ന നേതാക്കളെ വിമര്‍ശിച്ച് വെള്ളിയാഴ്ച പിണറായി വിജയന്‍ പ്രസംഗിച്ചിരുന്നു. അതിനിടയിലാണ് പിണറായി ‘ഡാഷ്’ പ്രയോഗം നടത്തിയത്.
യൂണിവേഴ്സിറ്റി കോളേജിലെ അക്രമ സംഭവങ്ങളെ ന്യായീകരിക്കില്ലെന്നും സംഭവം ദൗര്‍ഭാഗ്യകരവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്എഫ്ഐ പ്രവര്‍ത്തകരുടെ കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന അഖിലിനെ സന്ദര്‍ശിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. Read More
Pournami Lottery RN-400 Result @keralalotteryresult.net: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി RN-400 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുന്നത്. മൂന്ന് മണിക്ക് ഫലം ലൈവാകും. നാല് മണി മുതൽ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം അറിയാം. Read More
സിനിമാ ആസ്വാദകർക്കും ചലച്ചിത്ര മേഖലക്കും സംഘടനകൾക്കും ആശ്വാസമായി അധിക വിനോദ നികുതി പിരിക്കാനുള്ള സർക്കാർ തീരുമാനം താൽക്കാലികമായി പിൻവലിച്ചു. സിനിമാ ടിക്കറ്റിനു ജിഎസ്ടിക്കു പുറമേ 10% വിനോദ നികുതി ഈടാക്കാനുള്ള തീരുമാനം സർക്കാർ തൽക്കാലം നടപ്പാക്കില്ല. ഇതു സംബന്ധിച്ചു പഞ്ചായത്ത്, നഗരകാര്യ ഡയറക്ടർമാർക്ക് അഡീഷനൽ ചീഫ് സെക്രട്ടറി രേഖാമൂലം നിർദേശം നൽകി. Read More
സത്യം തുറന്ന് പറഞ്ഞതിന്‍റെ പേരിൽ തനിക്കും കുടുംബത്തിനുമെതിരെ വ്യാപകമായി അപവാദ പ്രചാരണങ്ങൾ നടക്കുകയാണെന്ന് ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ ഭാര്യ ബീന. ഓരോ ദിവസവും ഓരോ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരികയാണ്. കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നത്. കൺവെൻഷൻ സെന്‍ററിന് അനുമതി ലഭിക്കാതിരുന്നത് കൊണ്ടല്ല, വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമാണ് സാജൻ ആത്മഹത്യ ചെയ്തതെന്ന് സൂചനകളുള്ള വാർത്ത ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. Read More
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിൽ പ്രതികളായ എസ്എഫ്ഐ നേതാക്കൾ പിഎസ്‌സി റാങ്ക് പട്ടികയിലെ ഉന്നത റാങ്കുകാരായത് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കും. കണ്ണൂർ ആസ്ഥാനമായ കെഎപി 4 ബറ്റാലിയനിലെ പോലീസ് കോണ്‍സ്റ്റബിൾ നിയമനത്തിനുള്ള റാങ്ക് പട്ടികയിലാണ് പ്രതികൾ കൂട്ടത്തോടെ ഇടംപിടിച്ചത്. Read More
ആയുധം കാണിച്ച് ഭയപ്പെടുത്തി കൊളള നടത്തുന്നത് രാജ്യത്ത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. വടക്കേ ഇന്ത്യയില്‍ പലയിടത്തും ഇത്തരത്തിലുളള കൊളളകള്‍ ദിനംപ്രതി അരങ്ങേറുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ വളരെ വിരളമായി മാത്രമാണ് ഇത്തരം സംഭവങ്ങള്‍ നടക്കാറുളളത്. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് നടന്നതും ഇത്തരമൊരു കൊളളയായിരുന്നു.. എന്നാല്‍ ജീവനക്കാരുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം പന്ത്രണ്ടര പവന്‍ തൂക്കം വരുന്ന 15 വളകള്‍ മാത്രമാണ് കൊളളസംഘത്തിന് കൈക്കലാക്കാനായത്. Read More
യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐ ആക്രമണത്തില്‍ ഒരാള്‍ പിടിയില്‍. നേമം സ്വദേശി ഇജാബാണ് പിടിയിലായത്. കേസില്‍ പ്രതികളായ കണ്ടാലറിയാവുന്ന 30 പേരില്‍ ഒരാളാണ് ഇജാബ്. എന്നാൽ മൂന്ന് ദിവസമായിട്ടും പ്രധാന പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ആക്രമണം ആസൂത്രിതമെന്നാണ് എഫ്ഐആർ റിപ്പോർട്ട്. യൂണിറ്റ് കമ്മിറ്റി അംഗങ്ങളുടെ നിർദേശം പ്രവർത്തകനായ അഖിൽ അനുസരിച്ചില്ല. ഇതിലുള്ള വിദ്വേഷമാണ് അക്രമത്തിന് കാരണമായത്. കുത്തേറ്റ വിദ്യാര്‍ഥിയെ ഉള്‍പ്പെടെ പ്രകോപിപ്പിച്ച് സംഘര്‍ഷത്തിലേക്ക് തള്ളിവിടുകയായിരുന്നു. അഖിലിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കുത്തുകയായിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു. Read More