/indian-express-malayalam/media/media_files/2025/02/09/ouoGYGVQ6M7OIXRyiBYz.jpg)
Kerala News Highlights
Kerala News Highlights: കേരളത്തെ ഞെട്ടിച്ച പാതിവില തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍. അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് എസ്പി എംജെ സോജനെ വിജിലന്‍സിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് പ്രത്യേക സംഘം ഇനി വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ക്രൈയിം ബ്രാഞ്ചിന്‍റെ അതാത് യൂണിറ്റുകൾ കേസ് അന്വേഷിച്ചാൽ മതിയെന്നാണ് സർക്കാർ നിലപാട്.
കേരളത്തെ ഞെട്ടിച്ച ഈ കേസില്‍ നടന്നത് 500 കോടിയിലധികം രൂപയുടെ തട്ടിപ്പാണ്. കേസില്‍ 1400 ലധികം പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ പ്രത്യേക അന്വേഷണ സംഘം ഇല്ലാതായതോടെ അന്വേഷണം കുത്തഴിഞ്ഞ നിലയിലാണ്. സീഡ് സൊസൈറ്റികള്‍ കൂടി ഉള്‍പ്പെട്ട ഏറെ നൂലമാലകള്‍ ഉള്ള തട്ടിപ്പായിരുന്നു നടന്നത്. ഏകീകൃത സ്വഭാവത്തോടെ അന്വേഷിച്ചില്ലെങ്കില്‍ പര്സപര വൈരുദ്ധമുള്ള കണ്ടെത്തുലകള്‍ വരാനുള്ള സാധ്യതയുണ്ട്. സാക്ഷികളും പ്രതികളും അന്വേഷണത്തിന്‍റെ സ്വഭാവമനുസരിച്ച് മാറി വരാം.
വിചാരണ ഘട്ടത്തില്‍ പ്രതികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്ന് നിയമവിദ്ഗധര്‍ അഭിപ്രായപ്പെടുന്നു. സമാനസ്വഭാവമാണെങ്കില്‍ മൂന്ന് പരാതിക്കാര്‍ക്ക് ഒറ്റക്കേസ് എന്ന നിലയില്‍ കോടതിക്ക് വിചാരണ ചെയ്യാം. പരസ്പര വൈരുദ്ധ്യമുള്ള കണ്ടെത്തലുകളാണെങ്കില്‍ ഇതിന് കഴിയില്ല. ഇതോടെ വിചാരണ വര്‍ഷങ്ങളോളം നീളാം. തട്ടിപ്പിനിരയായവർക് നീതി നിഷേധിക്കുന്ന തീരുമാനമാണ് നിലവില്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്.
- Sep 06, 2025 18:54 IST
കുന്നംകുളം കസ്റ്റഡി മര്‍ദനം; നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് മർദനമേറ്റ സംഭവത്തിൽ, നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെന്‍ഷന്‍. റേഞ്ച് ഡിഐജി ഹരി ശങ്കറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉത്തരമേഖലാ ഐജി ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
എസ്.ഐ നൂഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവര്‍ക്കെതിരെയാണ് നടപടി. നേരത്തെ ഇവര്‍ക്കെതിരെ എടുത്ത നടപടികളും പുനപരിശോധിക്കും. നിയമോപദേശം ലഭിച്ചതിനു പിന്നാലെയാണ് പിന്നാലെയാണ് നടപടി. പൊലീസുകാര്‍ക്കെതിരെയുള്ള ആരോപണം ഗുരുതരമെന്ന് റിപ്പോര്‍ട്ടില്‍ പരാമർശമുണ്ട്.
- Sep 06, 2025 18:16 IST
കേരളത്തിന്റെ ശിശു മരണ നിരക്ക് യുഎസിനേക്കാൾ കുറവ്
കേരളത്തിലെ ശിശു മരണനിരക്ക് 5 ആണെന്ന് ഏറ്റവും പുതിയ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ശിശു മരണ നിരക്കാണിത്. 25 ആണ് ദേശീയ ശരാശരി. അമേരിക്കൻ ഐക്യനാടുകളിലെ ശിശു മരണ നിരക്ക് 5.6 ആണ്. വികസിത രാജ്യത്തിനും താഴെയാണ് ഇപ്പോൾ കേരളത്തിലെ ശിശു മരണനിരക്ക്. ഈ അഭിമാന നേട്ടത്തിന് ഒപ്പം പ്രവർത്തിച്ച എല്ലാ പ്രിയപ്പെട്ട ആരോഗ്യ പ്രവർത്തകരേയും മറ്റ് സഹപ്രവർത്തകരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു.
- Sep 06, 2025 17:33 IST
കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി, കണ്ണൂർ കിഴുത്തള്ളി സ്വദേശി ഷൈജു തച്ചോത്തിനെ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് ഷൈജു തച്ചോത്തിനെ കണ്ടെത്തിയതെന്നാണ് വിവരം. കോടികളുടെ നിക്ഷേപ തട്ടിപ്പിൽ 50ലധികം കേസുകൾ ബ്രാഞ്ച് മാനേജർ എന്ന നിലയിൽ ഷൈജുവിനെതിരെയും ഉണ്ട്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അതേസമയം, മരണവും കേസും തമ്മിൽ ബന്ധമില്ലെന്ന നിഗമനത്തിലാണ് പൊലീസ്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).
- Sep 06, 2025 14:36 IST
കുന്നംകുളം കസ്റ്റഡി മര്‍ദനം; നാലു പൊലീസുകാരെ സസ്പെൻഡ് ചെയ്യാൻ ശുപാര്‍ശ
കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് മർദനമേറ്റ സംഭവത്തിൽ, ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഡിഐജി ഹരി ശങ്കർ ശുപാർശ ചെയ്തു. ഉത്തരമേഖലാ ഐജിക്ക് ഡിഐജി നൽകിയ റിപ്പോര്‍ട്ടിലാണ് നാലു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്തതെന്നാണ് വിവരം.
- Sep 06, 2025 14:05 IST
വെള്ളാപ്പള്ളി വര്‍ഗീയ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം: കൃഷ്ണന്‍കുട്ടി
വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. സമൂഹത്തെ വര്‍ഗീയമായി വേര്‍തിരിക്കാന്‍ നോക്കുന്നത് ശരിയല്ല എന്നും മന്ത്രി പറഞ്ഞു.
എല്ലാ ജനവിഭാഗങ്ങളേയും ഒന്നിപ്പിക്കാനാണ് ശ്രീനാരായണ ഗുരു ശ്രമിച്ചത്. അത് തുടരാനാണ് വെള്ളാപ്പള്ളി ശ്രമിക്കേണ്ടത്. എല്‍ഡിഎഫ് സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ്. അതില്‍ ഹിന്ദുവുണ്ട് മുസ്ലിമുണ്ട് ക്രിസ്ത്യാനികളുണ്ട്- മന്ത്രി പറഞ്ഞു.
- Sep 06, 2025 14:04 IST
കുന്നംകുളം കസ്റ്റഡി മര്‍ദ്ദനം: പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ
കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനത്തില്‍ പ്രതികളായ നാലു പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. തൃശൂര്‍ റേഞ്ച് ഡിഐജി എസ് ഹരിശങ്കറാണ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരമേഖലാ ഐജി രാജ്പാല്‍ മീണയ്ക്ക് ശുപാര്‍ശ നല്‍കിയത്. നിലവില്‍ എടുത്തിട്ടുള്ള അച്ചടക്ക നടപടി പുനഃപരിശോധിക്കണമെന്നും ശുപാര്‍ശയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്..
- Sep 06, 2025 12:32 IST
അമീബിക് മസ്‍തിഷ്‍കജ്വരം: വയനാട് സ്വദേശി മരിച്ചു
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. വയനാട് സ്വദേശി രതീഷ് (45) ആണ് മരിച്ചത്. ഒരാഴ്ചയിലേറെയായി അതിഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. 20 ദിവസം മുമ്പാണ് ഇദ്ദേഹത്തെ പനി അടക്കമുള്ള രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഈ കാലയളവിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.
- Sep 06, 2025 11:32 IST
വീട്ടുമുറ്റത്തുവെച്ച് ഗൃഹനാഥന് നേര്‍ക്ക് കാട്ടാന ആക്രമണം; ഗുരുതര പരിക്ക്
വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥന് സാരമായി പരിക്കേറ്റു. കാട്ടിക്കുളം സ്വദേശി മണ്ണുണ്ടി ഉന്നതിയില്‍ ചിന്നനാണ് (50 ) പരിക്കേറ്റത്. വീട്ടുമുറ്റത്തുവെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.കാട്ടാന ആക്രമണത്തില്‍ ചിന്നന്റെ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. തോളെല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. ആദ്യം മാനന്തവാടി ആശുപത്രിയിലെത്തിച്ച ചിന്നനെ, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
- Sep 06, 2025 11:12 IST
വിപഞ്ചികയുടെ മരണം; ഭര്‍ത്താവ് നിതീഷിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
ഷാര്‍ജയില്‍ കൊല്ലപ്പെട്ട മലയാളി യുവതി വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവ് നിതീഷിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നിതീഷിനെ ഉടന്‍ നാട്ടിലെത്തിലെത്തിച്ച് മൊഴിയെടുക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. സംഭവത്തില്‍ അന്വേഷണ സംഘം ഫ്‌ളാറ്റിലെ ഹോം മെയ്ഡിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. വിപഞ്ചികയുടെ ലാപ്‌ടോപ് വീണ്ടെടുക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്. കൂടാതെ ഷാര്‍ജയിലെ കേസ് വിവരങ്ങള്‍ കൈമാറുന്നതിനായി കോണ്‍സുലേറ്റിനെ സമീപിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. മരണത്തിന് മുന്‍പ് വിപഞ്ചിക സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ആത്മഹത്യാ കുറിപ്പ് അപ്രത്യക്ഷമായതിലും പ്രത്യേക അന്വേഷണം നടത്തുമെന്നും സൂചനകളുണ്ട്.
- Sep 06, 2025 11:11 IST
അമ്മയ്ക്കൊപ്പം കുളിക്കാനെത്തിയ 10 വയസ്സുകാരിയെ ഒഴുക്കിൽപ്പെട്ട് കാണാതായി
മാനിപുരം ചെറുപുഴയിൽ അമ്മയോടൊപ്പം കുളിക്കാനെത്തിയ പത്തുവയസ്സുകാരിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. അമ്മയോടൊപ്പം രണ്ടു കുട്ടികളാണ് പുഴയിൽ കുളിക്കാനെത്തിയത്. ഇതിനിടെ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ഒഴുക്കിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു - Sep 06, 2025 09:55 IST
ഓണക്കാലത്തെ പാല്‍ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മ
ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ മാത്രമല്ല പാല്‍വില്‍പ്പനയിലും പുതിയ റെക്കോര്‍ഡ്. 38.03 ലക്ഷം ലിറ്റര്‍ മില്‍മ പാലാണ് ഉത്രാട ദിനത്തില്‍ വിറ്റുപോയത്. മില്‍മയുടെ തൈര് വില്‍പ്പനയും ഓണക്കാലത്ത് പൊടിപൊടിച്ചു.ഉത്രാട ദിനത്തില്‍ 38,03, 388 ലിറ്റര്‍ പാല്‍ മില്‍മ വിറ്റതായാണ് പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. അന്നേദിവസം 3,97,672 കിലോ തൈരും വിറ്റുപോയെന്ന് മില്‍മ അറിയിക്കുന്നു. കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് പാലിന്റെ വില്‍പ്പന 37,00,209 ലിറ്റര്‍ ആയിരുന്നു. തൈര് 3,91, 923 കിലോയുമായിരുന്നു കഴിഞ്ഞ വര്‍ഷം വിറ്റുപോയത്. മുന്‍ വര്‍ഷത്തേക്കാള്‍ വില്‍പ്പന വര്‍ധിച്ചെന്ന് മാത്രമല്ല പാല്‍, തൈര് വില്‍പ്പനയില്‍ പുതിയ സര്‍വകാല റെക്കോര്‍ഡ് കുറിച്ചെന്നതും ഏറെ ശ്രദ്ധേയമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.