/indian-express-malayalam/media/media_files/pcVhc9ra3qcTQMg2zy8X.jpg)
Kerala News Live Updates
Kerala News Live Updates, Breaking News:സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാർ സമരം നടത്തി. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം പ്രവര്‍ത്തനങ്ങളില്‍നിന്നും ഡോക്ടര്‍മാര്‍ വിട്ടു നില്‍ക്കുമെന്ന് കെജിഎംസിടിഎ അറിയിച്ചു. ഒപി സേവനങ്ങള്‍, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ എന്നിവ ബഹിഷ്‌കരിക്കുമെന്നും സംഘടന വ്യക്തമാക്കി.
ശമ്പള കുടിശിക അനുവദിക്കുന്നതിനെക്കുറിച്ച് ആരോഗ്യമന്ത്രി വീണാജോര്‍ജുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയെങ്കിലും ഉറപ്പുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്കാനുള്ള സംഘടനയുടെ തീരുമാനം. 21, 29 തീയതികളിലും ഒപി ബഹിഷ്‌കരിക്കും. നാളെ രാവിലെ 10ന് എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രതിഷേധ യോഗം നടത്തും. സമരത്തിന് ഐഎംഎയും പിന്തുണ അറിയിച്ചിട്ടുണ്ട്.
- Nov 13, 2025 20:39 IST
പൂനെയിലെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് ദാരുണാന്ത്യം
പൂനെയിലെ നവലെ പാലത്തിൽ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ രണ്ട് വാഹനങ്ങൾക്ക് തീപിടിച്ചു.
- Nov 13, 2025 18:50 IST
എല്ലാ കശ്മീരി മുസ്ലീങ്ങളും തീവ്രവാദികളല്ല; കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണം: ജമ്മു കശ്മീർ മുഖ്യമന്ത്രി
രാജ്യത്തെ നടുക്കിയ ഡൽഹി സ്ഫോടനത്തിനു പിന്നിലുള്ളവർക്ക് കഠിനമായ ശിക്ഷ നൽകണമെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ജമ്മു കശ്മീരിലെ മുഴുവൻ ജനങ്ങളെയും തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരായി മുദ്രകുത്താൻ കഴിയില്ലെന്നും എല്ലാ കശ്മീരി മുസ്ലീങ്ങളും തീവ്രവാദികളല്ലെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ സമാധാനവും ഐക്യവും തകർക്കുന്നതിന് ചില ഘടകങ്ങൾ മാത്രമാണ് ഉത്തരവാദികളെന്നും ഒമർ അബ്ദുള്ള പറഞ്ഞു.
- Nov 13, 2025 18:18 IST
തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിൽ നാളെ അവധി
വെട്ടുകാട് തിരുന്നാള്‍ കൊടിയേറ്റ് പ്രമാണിച്ച് തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച (നവംബര്‍ 14) ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി. മുന്‍പ് നെയ്യാറ്റിന്‍കര താലൂക്കിന്റെ ഭാഗമായിരുന്ന ഇപ്പോള്‍ കാട്ടാക്കട താലൂക്കിന്റെ ഭാഗമായ പ്രദേശങ്ങള്‍ക്കും അവധി ബാധകം. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.
- Nov 13, 2025 16:37 IST
ഉയരപ്പാത നിർമാണത്തിനിടെ അപകടം; രാജേഷിന്റെ കുടുംബത്തിന് കരാര്‍ കമ്പനി 25 ലക്ഷം നല്‍കും
അരൂർ - തുറവൂർ ഉയരപ്പാതയിൽ ഗര്‍ഡര്‍ വീണു മരിച്ച രാജേഷിന്റെ കുടുംബത്തിന് കരാർ കമ്പനി 25 ലക്ഷം രൂപ സഹായം നൽകും. കരാർ കമ്പനിയുമായി നടന്ന ചർച്ചയിൽ സമവായത്തിൽ എത്തിയതോടെ രാജേഷിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ആദ്യം രണ്ട് ലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയും ധനസഹായമായി നൽകാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. തഹസില്‍ദാരുമായി നടത്തിയ ചര്‍ച്ചയിലാണ് സമവായമായതെന്നാണ് റിപ്പോർട്ട്.
- Nov 13, 2025 16:12 IST
സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് യോഗത്തിൽ
c പങ്കെടുത്തു. പാലക്കാട് കണ്ണാടി മണ്ഡലം കോൺഗ്രസ് യോഗത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്. കണ്ണാടി മണ്ഡലം പ്രസിഡൻ്റ് പ്രസാദ് കണ്ണാടി ഉൾപ്പെടെ നേതാക്കൾ പങ്കെടുത്തു. ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ രാഹുലിനെ കോൺഗ്രസ് സസ്പെൻ്റ് ചെയ്തിരുന്നു. അതേസമയം, സംഭവം നിഷേധിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. യോഗമല്ല നടന്നതെന്നും രാഷ്ട്രീയം ചർച്ച ചെയ്തെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. പുറത്താക്കുന്നത് വരെ കോൺഗ്രസ് ഔദ്യോഗിക ഓഫീസുകളിൽ കയറുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
- Nov 13, 2025 10:32 IST
ഫ്രഷ് കട്ടിനെതിരെ പ്രതിഷേധം കടുപ്പിച്ച് സമരമിതി; കട്ടിപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് നിരാഹാരത്തിലേക്ക്
കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സമരമിതി. കട്ടിപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബിജു കണ്ണന്തറയുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ആരംഭിക്കും.രാവിലെ ഒമ്പതരയ്ക്ക് അമ്പലമുക്കിലെ ജനകീയ സമരസമിതിയുടെ സമരപ്പന്തലിലാണ് നിരാഹാരം ഇരിക്കുക.
ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത് ഫ്രഷ് കട്ടിന്റെ പ്രവർത്തനത്തെ സഹായിക്കാൻ വേണ്ടിയാണെന്നാണ് സമരസമിതിയുടെ ആരോപണം. അടുത്ത ഘട്ടത്തിൽ ജില്ലാതലത്തിലേക്കും സെക്രട്ടറിയേറ്റിലേക്കും സമരം വ്യാപിപ്പിക്കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്‍റിന്റെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചിരുന്നു. സംഘർഷത്തെ തുടർന്ന് അടഞ്ഞുകിടന്ന പ്ലാന്റ് പൊലീസ് സുരക്ഷയിലാണ് നേരിയ അളവിൽ സംസ്കരണം തുടങ്ങിയത്.
- Nov 13, 2025 10:30 IST
സിപിഐയോട് അതൃപ്തി പരസ്യമാക്കി വി ശിവൻകുട്ടി
പിഎം ശ്രീ പദ്ധതിയിൽ സിപിഐക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എസ്എസ്കെ ഫണ്ട് ഇനി കിട്ടാതിരുന്നാൽ അതിന്റെ ഉത്തരവാദിത്വം വിദ്യാഭ്യാസമന്ത്രിക്ക് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുത്തോട്ടെ. ബിനോയ് വിശ്വത്തിന്റെ പരാമർശം വിരൽ ചൂണ്ടുന്നത് എങ്ങോട്ടാണെന്ന് വ്യക്തമാണ്. മന്ത്രിസഭാ ഉപസമിതിയെ പോലും ബിനോയ് വിശ്വം പുച്ഛത്തോടെയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
- Nov 13, 2025 10:29 IST
അരൂർ അപകടത്തിൽ ഉത്തരവാദി സർക്കാരെന്ന് കെസി വേണുഗോപാൽ
അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന എരമല്ലൂര്‍ തെക്കുഭാഗത്ത് ഗര്‍ഡറുകള്‍ സ്ഥാപിക്കുമ്പോള്‍ ജാക്കിയില്‍ നിന്ന് തെന്നി മാറി നിലം പതിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കെസി വേണുഗോപാല്‍ എംപി. പലപ്രാവശ്യം അപകട മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുത്തില്ല. മനുഷ്യജീവന് ഒരുവിലയും കൊടുക്കാത്ത സമീപനമാണ് സര്‍ക്കാരിന്റേത്. സൈന്‍ബോര്‍ഡുകള്‍ പോലും സ്ഥാപിച്ചിട്ടില്ല. മേല്‍പ്പാത പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യം മാത്രമാണ് സര്‍ക്കാരിനുള്ളതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us