/indian-express-malayalam/media/media_files/jV3qlmFGYjDbEKcx4zIR.jpg)
Kerala News Highlights
Kerala news Highlights: മലയോര മേഖലയില്‍ മഴ കനത്തതോടെ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു. ഷോളയാര്‍ ഡാമില്‍ 96ശതമാനം വെള്ളം നിറഞ്ഞു. ഷോളയാര്‍ ഡാമിന്‍റെ സ്പില്‍വേ ഷട്ടര്‍ അരയടി ഉയര്‍ത്തി.ജലവിതാനം ഉയര്‍ന്ന സാഹചര്യത്തില്‍ പെരിങ്ങല്‍കുത്ത് ഡാമിന്റെ സ്ലൂവീസ് വാല്‍വും തുറന്നിട്ടുണ്ട്. ഇതോടെ ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. പുഴയില്‍ നിലവില്‍ മൂന്നര മീറ്ററാണ് വെള്ളം.പുഴയോരവാസികള്‍ ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദേശം നൽകിയിട്ടുണ്ട്. നിലവിലത്തെ സാഹചര്യത്തില്‍ ആശങ്കയില്ലെന്നും അധികൃതര്‍ അറിയിച്ചു.
- Jul 26, 2025 20:52 IST
ഫോണ്‍ സംഭാഷണം പുറത്തുവന്നതിനു പിന്നാലെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു
തിരഞ്ഞെടുപ്പ് അടുക്കെ കോൺഗ്രസിനെ വെട്ടിലാക്കിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിനു പിന്നാലെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു. സംസ്ഥാനത്ത് എൽഡിഎഫ് തുടർ ഭരണം നേടുമെന്നും കോൺഗ്രസ് എടുക്കാച്ചരക്കായി മാറുമെന്നും പറയുന്ന പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തുവന്നത് വിവാദത്തിനു തിരികൊളുത്തിയിരുന്നു.
- Jul 26, 2025 18:48 IST
ഡൽഹിയിലെ സെപ്റ്റിക് ടാങ്കിൽ വീണ് രണ്ടു പേർക്ക് ദാരുണാന്ത്യം
ഡൽഹിയിലെ ദ്വാരകയിൽ നിർമ്മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കിൽ വീണ് രണ്ടു പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി പൊലീസ് അറിയിച്ചു. കുത്തബ് വിഹാർ പ്രദേശത്ത് വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കോൺട്രാക്ടറായ സുഭാഷ് (32), തൊഴിലാളിയായ പ്രദീപ് (22) എന്നിവരാണ് മരിച്ചത്.
- Jul 26, 2025 16:47 IST
കോഴിക്കോട് യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
കോഴിക്കോട് ജില്ലയിലെ മാറാട് യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംന (31) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
- Jul 26, 2025 15:40 IST
എറണാകുളത്തും ഇടുക്കിയിലും അടുത്ത മൂന്നു മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ എറണാകുളം, ഇടുക്കി (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലയിൽ ഇടത്തരം/അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. - Jul 26, 2025 13:17 IST
ശക്തമായ മഴയും കാറ്റും, പാലക്കാട് ജില്ലയിൽ വ്യാപക നാശനഷ്ടം, വിവിധ ഇടങ്ങളിൽ വൈദ്യുതി വിച്ഛേദിച്ചു
പാലക്കാട് ജില്ലയിൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. തച്ചമ്പാറ കുന്നംതിരുത്തി കൊച്ചു കൃഷ്ണന്റെ വീട് മരം വീണ് തകർന്ന് രണ്ടു പേർക്ക് പരിക്കേറ്റു. ഉറങ്ങിക്കിടക്കുമ്പോൾ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ സരോജിനി, അർച്ചന എന്നിവരെ നിസാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
നെന്മാറ വിത്തനശ്ശേരി ലക്ഷംവീട് കോളനിയിലെ രാമസ്വാമി, മുരുകമ്മ എന്നിവരുടെ ഒറ്റമുറി വീടും കാറ്റിലും മഴയിലും നിലംപൊത്തി. എലപ്പുള്ളിയിൽ മണിയേരി പച്ചരിക്കുളമ്പിൽ ബി രാമചന്ദ്രൻ്റെ വീടിൻ്റെ പിൻവശത്തെ ചുമർ ഇടിഞ്ഞു വീഴുകയും ചെയ്തു.
പറളി ഓടന്നൂർ കോസ് വേയിൽ വെള്ളം കയറിയതിനാൽ ഗതാഗത നിയന്ത്രണം ഏ൪പ്പെടുത്തിയിട്ടുണ്ട്. പാലക്കാട് അട്ടപ്പാടി താവളം മുള്ളി റോഡിൽ വൈദ്യുതി തൂൺ കടപുഴകി വീണും ഗതാഗത തടസ്സമുണ്ടായി. മംഗലാംഡാം ചിറ്റടിയിൽ റോഡിന് കുറുകെ മരം വീണും ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി തൂണുകളും ലൈനുകളും പൊട്ടിയതോടെ മണ്ണാ൪ക്കാട്, അലനല്ലൂ൪, അഗളി സബ് സ്റ്റേഷൻ പരിധിയിൽ വൈദ്യുതി ബന്ധം പൂ൪ണമായും വിച്ഛേദിച്ചു. വൈദ്യുതി പുന:സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.
- Jul 26, 2025 12:01 IST
തേവലക്കര സ്‌കൂൾ ഏറ്റെടുത്ത് സര്‍ക്കാര്‍
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കൊല്ലം തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റിനെ സർക്കാർ പിരിച്ചുവിട്ടു. തേവലക്കര സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. സിപിഐഎം നിയന്ത്രണത്തിലുള്ള മാനേജ്‌മെന്റിനെയാണ് പിരിച്ചുവിട്ടത്. മാനേജറെ അയോഗ്യനാക്കിയ വിദ്യാഭ്യാസ വകുപ്പ് താല്‍ക്കാലിക മാനേജറായി കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് ചുമതല നല്‍കി. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുനായിരുന്നു ക്ലാസ് മുറിയോട് സമീപമുള്ള സൈക്കിള്‍ ഷെഡിന്റെ മുകളില്‍ നിന്നും ഷോക്കേറ്റ് മരിച്ചത്.
- Jul 26, 2025 10:53 IST
കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന 14കാരൻ മരിച്ചു
കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് സയാൻ (14) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പന്നൂർ മേലെ ചാടങ്ങയിൽ അമ്മദ് കുട്ടിയുടെ മകനാണ് മുഹമ്മദ് സയാൻ. വിദ്യാർത്ഥി മരിച്ചതിനെ തുടർന്ന് ഇന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചു.
- Jul 26, 2025 10:52 IST
ആലപ്പുഴയിൽ റെയിൽവേ ട്രാക്കിലേക്ക് വീണ മരം നീക്കി
ആലപ്പുഴ മാരാരിക്കുളത്ത് റെയിൽവേ ട്രാക്കിലേക്ക് വീണ മരം നീക്കി. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചു. എട്ടുമണിയോട് കൂടിയാണ് ട്രാക്കിലേക്ക് മരം വീണത്. തുടര്‍ന്ന് കോഴിക്കോട് ജനശതാബ്ദി ഉൾപ്പടയുള്ള ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരുന്നു.കോഴിക്കോട് ജനശതാബ്ദി ഒന്നര മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. 8.30നാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ കോഴിക്കോട് ജനശതാബ്ദി എത്തിയത്. ആലപ്പുഴ വഴിയുള്ള എല്ലാ ട്രെയിനുകളും വൈകിയാണ് ഓടുക. നിലവിൽ ആലപ്പുഴ ജില്ലയിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്. യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയിൽ വിവിധ ഭാഗങ്ങളിലായി മഴക്കെടുതികളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us