തിരുവനന്തപുരം: കേരളത്തിലെ എന്‍സിപി ഇടതുമുന്നണിക്കൊപ്പം തന്നെയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തോമസ് ചാണ്ടി. പാര്‍ട്ടി ദേശീയ നേതൃത്വം അറിഞ്ഞുകൊണ്ടല്ല മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കമെന്നാണ് കേരളത്തിലെ എന്‍സിപിയുടെ വിശദീകരണം. മഹാരാഷ്ട്രയില്‍ ബിജെപിയെ പിന്തുണച്ചതില്‍ എന്‍സിപി സംസ്ഥാന നേതൃത്വത്തോട് മുഖ്യമന്ത്രി പിണറായി വിജയനും ഇടത് മുന്നണിയും വിശദീകരണം തേടിയിരുന്നു.
മഹാരാഷ്ട്രയിലെ വിഷയം അറിഞ്ഞപ്പോള്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ ഫോണില്‍ ബന്ധപ്പെട്ടതായി തോമസ് ചാണ്ടി പറഞ്ഞു. അജിത് പവാര്‍ കുറേ എംഎല്‍എമാരെയും കൊണ്ടുപോയതാണെങ്കില്‍ അത് മറന്നേക്കൂ എന്ന് മുഖ്യമന്ത്രി തന്നോട് പറഞ്ഞതായി തോമസ് ചാണ്ടി മാധ്യമങ്ങളോട് വിശദീകരിച്ചു. അതല്ല, ശരദ് പവാര്‍ ആണെങ്കില്‍ വിഷയം പഠിക്കണമെന്നും നേരിട്ട് വിളിച്ച് വ്യക്തമായ വിശദീകരണം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞതായി തോമസ് ചാണ്ടി പറഞ്ഞു.
Read Also: അജിത് പവാറിനെതിരെ നടപടിയുണ്ടാകും, ബിജെപിയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനാകില്ല: ശരദ് പവാർ
ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവനും എന്‍സിപി നേതാക്കളുമായി ആശയവിനിമയം നടത്തി. എന്‍സിപി ദേശീയ നേതൃത്വം അറിയാതെ അജിത് പവാര്‍ എടുത്ത നിലപാടെന്നാണു മനസിലാക്കുന്നതെന്ന് വിജയരാഘവന് മാധ്യമങ്ങളോട് പറഞ്ഞു. എൻസിപി ദേശീയ നേതൃത്വം അറിഞ്ഞുകൊണ്ടാണ് അജിത് പവാർ ബിജെപിക്ക് പിന്തുണ നൽകിയതെങ്കിൽ വരും ദിവസങ്ങളിൽ അത് കേരള രാഷ്ട്രീയത്തെയും ബാധിക്കും. എൻസിപിയെ ഇടതുമുന്നണിയിൽ നിന്ന് പുറത്താക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Read Also: കഥയറിയാതെ കോണ്‍ഗ്രസ്; മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ കോടതിയെ സമീപിച്ചേക്കും
കേരളത്തിലെ എൻസിപി എൽഡിഎഫിനൊപ്പം തന്നെയാണ് നിൽക്കുകയെന്ന് മന്ത്രി എ.കെ.ശശീന്ദ്രനും പറഞ്ഞു. സ്ഥിതിഗതികൾ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ മര്യാദ പോലും പാലിക്കാതെയാണ് മഹാരാഷ്ട്രയിൽ ബിജെപി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. അജിത് പവാറിനെതിരെ ശക്തമായ നടപടി സ്വീകരിച്ചാൽ മാത്രമേ കേരളത്തിലെ എൻസിപി പ്രവർത്തകരുടെ ആശങ്ക ഒഴിയൂവെന്നും എ.കെ.ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.