/indian-express-malayalam/media/media_files/uploads/2023/10/kerala-rains.jpeg)
ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള നാലു മാസമാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ കാലം. സ്കൂൾ തുറക്കുമ്പോൾ കുട ചൂടി മഴയത്തു കളിച്ചുല്ലസിച്ച് കുട്ടികൾ നിരനിരയായി പോകുന്നത് കേരളത്തിന്റെ മാത്രം മനോഹരമായ കാഴ്ചകളിലൊന്നാണ്. ജൂൺ, ജൂലൈ നല്ല മഴക്കാലമായിരിക്കും. പുഴകളും തടാകങ്ങളും തോടും കുളവുമെല്ലാം ജലസമ്യദ്ധിയിൽ കരകവിയും കാലം. കർക്കിടകവും കഴിഞ്ഞ് ചിങ്ങം പിറന്നാൽ ചിനു ചിനെ ചെയ്യും മഴയും ഒളിഞ്ഞും തെളിഞ്ഞും ചിരിക്കും വെയിലുമായി. സെപ്റ്റംബറിലും മഴ തുടർന്നു, പെരുമഴയല്ലെന്നു മാത്രം.
ഈ കാലാവസ്ഥാ കണക്കെല്ലാം ഇപ്പോൾ മാറി മറിഞ്ഞു. ജൂണിൽ മഴ നന്നേ കുറഞ്ഞു, 60 ശതമാനത്തിന്റെ കുറവ്. ജൂലൈയിൽ ഒന്നു കനത്തു, അതോടെ മഴയുടെ കുറവ് 48 ശതമാനമായി താണു. ഓഗസ്റ്റിൽ ഏതാനും ദിവസത്തെ ശക്തമായ മഴക്ക് ശേഷം വെയിൽ എത്തി. വരൾച്ച വരുമോ എന്ന് ഭയപ്പെടുത്തും വിധമായി കാര്യങ്ങൾ. എൽ നിനോ പ്രതിഭാസം മുതൽ ആഗോള താപനം വരെയാവാം മഴയുടെ കുറവിന് കാരണമെന്ന് വിശദീകരിക്കപ്പെട്ടു. ഏതായാലും മൺസൂൺ ചാഞ്ചാട്ടം തുടർന്നു.
/indian-express-malayalam/media/media_files/uploads/2023/10/Screen-Shot-2023-10-01-at-1.21.00-PM.png)
സെപ്റ്റംബർ അവസാന ആഴ്ചയോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ഇരട്ട ന്യൂനമർദ്ദങ്ങൾ - ഒന്ന് അറബികടലിലും ഒന്ന് ബംഗാൾ ഉൾക്കടലിലും. കേരളമാകെ മഴയോ മഴ, ഓറഞ്ച് യെലോ അലർട്ടുകൾ മാറി മാറി വന്നു. 48 ശതമാനം മഴയുടെ കുറവ് ഏതാനും ദിവസം കൊണ്ട് 34 ശതമാനത്തിലേക്ക് താണു. 20l 8.6 മില്ലീമീറ്റർ മഴ കിട്ടുണ്ട നാലു മാസത്തിൽ സംസ്ഥാനത്ത് പെയ്തത് 132 6.1 മില്ലീമീറ്റർ. നാല് ജില്ലകളിൽ മാത്രമാണ് സാധാരണ കിട്ടേണ്ട അളവിനടുത്തെങ്കിലും മഴ പെയ്തത് - ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ,തിരുവനന്തപുരം ജില്ലകളിൽ സാമാന്യം ഭേദപ്പെട്ട നിലയിൽ, (അതായത് മഴക്കുറവ് 20 ശതമാനത്തിൽ താഴെ) മൺസൂൺ ലഭിച്ചത്.
ഇടുക്കിയിൽ ഇപ്പോഴും മഴയുടെ കുറവ് 54 ശതമാനമാണ്. ഇടുക്കി ഡാമിൽ സംഭരണ ശേഷിയുടെ 37 ശതമാനം വെള്ളം മാത്രമെയുള്ളൂ. വൈദ്യുതി പ്രതിസന്ധി ഒഴിഞ്ഞിട്ടില്ലെന്ന് വ്യക്തം. റഗുലേറ്ററി കമ്മിഷൻ വൈദ്യുതി നിരക്ക് കൂട്ടുന്നത് ഒരു മാസം നീട്ടി വെച്ചതും മഴയുമായി ബന്ധമില്ലെന്ന് വ്യക്തമായല്ലോ. വയനാട്ടിൽ 55 ശതമാനമാണ് മഴയുടെ കുറവ്. കാർഷിക മേഖല നേരിടുന്ന പ്രതിസന്ധി വ്യക്തമാണ്. പാലക്കാട് 42, കോഴിക്കോട് 39 ശതമാനം വീതം മഴയുടെ കുറവുണ്ടായിട്ടുണ്ട്.
ചുരുക്കത്തിൽ മഴയുടെ കലണ്ടർ അപ്പാടെ തകിടം മറിഞ്ഞു. മഴയുണ്ടോ? ഉണ്ട്. എപ്പോൾ പെയ്യും, എത്ര പെയ്യും? പലപ്പോഴും പ്രവചനാതീതം. മൺസൂണിന്റെ താളം തെറ്റി എന്ന് തെളിയിച്ചു കൊണ്ടാണ് ഈ കാലവർഷവും കടന്നു പോകുന്നത്. ഞാറ്റുവേലകൾ കടന്നു പോകുന്നു, മഴ കനക്കുന്നില്ല. കർക്കിടകത്തിൽ സൂര്യൻ ഉച്ചസ്ഥായിയിൽ. ഓണ വെയിൽ കാറുമൂടി കറുത്തു പിൻവാങ്ങേണ്ട കാലത്ത് കാലവർഷം തിമർത്തു പെയ്യുന്നു.
മഴ മാറും രീതിയിൽ കൃഷിയും കേരളത്തിന്റെ ദൈനംദിന ജീവിതവും സർക്കാർ തല ആസൂത്രണവും മാറിയേ മതിയാകൂ എന്നാണ് 2023ലെ കാലവർഷം മുന്നോട്ടു വെക്കുന്ന പാഠം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us