തിരുവനന്തപുരം: കോവിഡ് രണ്ടാം ഘട്ട വ്യാപനത്തെ തുടർന്ന് ആഴ്ചയിൽ മൂന്നു ദിവസമായി ചുരുക്കിയ സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് സെപ്റ്റംബർ ഒന്ന് മുതൽ ആഴ്ചയിൽ ആറു ദിവസമായി വർധിപ്പിക്കുന്നു.
തിങ്കൾ വിൻ വിൻ (ഒന്നാം സമ്മാനം 75 ലക്ഷം രൂപ), ചൊവ്വ സ്ത്രീശക്തി (ഒന്നാം സമ്മാനം 75 ലക്ഷം രൂപ), ബുധൻ അക്ഷയ (ഒന്നാം സമ്മാനം 70 ലക്ഷം രൂപ), വ്യാഴം കാരുണ്യ പ്ലസ് (ഒന്നാം സമ്മാനം 80 ലക്ഷം രൂപ), വെള്ളി നിർമ്മൽ (ഒന്നാം സമ്മാനം 70 ലക്ഷം രൂപ), ശനി കാരുണ്യ (ഒന്നാം സമ്മാനം 80 ലക്ഷം രൂപ) എന്നിങ്ങനെയാണ് ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് നടത്തുക. ഓരോ ടിക്കറ്റിനും 40 രൂപയാണ് വില.
Read more: Kerala Lottery Thiruvonam Bumper: ഓണം ബമ്പര്, ഇതു വരെ വിറ്റത് 31 ലക്ഷം ടിക്കറ്റുകൾ
ഇതിനൊപ്പം ഈ മാസം 19ന് നറുക്കെടുക്കുന്ന തിരുവോണം ബംപർ 2021 ഭാഗ്യക്കുറിയും വിപണിയിലുണ്ട്. ബംപർ ടിക്കറ്റിന് 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയാണ്. തിരുവോണം ബംപർ ഭാഗ്യക്കുറി ടിക്കറ്റുകൾ 36 ലക്ഷം അച്ചടിച്ചതിൽ ഇതുവരെ 31.5 ലക്ഷം ടിക്കറ്റുകൾ വിറ്റു പോയി. മുൻവർഷം 44 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചിരുന്നു. ഇക്കൊലം 54 ലക്ഷം ടിക്കറ്റുകൾ വരെ അച്ചടിക്കാവുന്ന വിധത്തിലാണ് സമ്മാന ഘടന രൂപീകരിച്ചിട്ടുള്ളത്.
കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവു വന്നതിനെ തുടർന്ന് വിൻവിൻ, അക്ഷയ, നിർമ്മൽ ഭാഗ്യക്കുറികൾ മാത്രമാണ് വിപണിയിൽ ഉണ്ടായിരുന്നത്. ഇവ 90 ലക്ഷം ടിക്കറ്റുകൾ വരെ വിറ്റു പോയിരുന്നു. ആഴ്ചയിൽ ആറു ദിവസം നറുക്കെടുപ്പ് വർധിപ്പിച്ചതോടെ ഓരോ ടിക്കറ്റും 90 ലക്ഷം വരെ അച്ചടിക്കാൻ ഓർഡർ നൽകിയിട്ടുണ്ട്. വിൽപ്പനയുടെ ഏറ്റക്കുറച്ചിലുകൾ പരിഗണിച്ച് ഏതാനും ദിവസങ്ങൾക്കകം അച്ചടിക്കുന്ന ടിക്കറ്റുകളുടെ എണ്ണത്തിൽ കൃത്യത വരുത്തും.
ആഴ്ചയിൽ ആറ് നറുക്കെടുപ്പുകൾ ആകുന്നതോടെ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ടിക്കറ്റുകൾ വിൽക്കണമെന്നാണ് വകുപ്പ് നൽകിയിട്ടുള്ള നിർദ്ദേശം. തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ ഘട്ടങ്ങളിൽ വകുപ്പ് വേണ്ട നിർദ്ദേശങ്ങളും മാറ്റങ്ങളും വരുത്തുമെന്നും ഭാഗ്യക്കുറി വകുപ്പ് അറിയിക്കുന്നു.