തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ വ്യവസ്ഥകളിൽ സർക്കാർ മാറ്റം വരുത്തി ഇനിമുതൽ പ്രതിവാര ഇന്ഫക്ഷന് റേഷ്യോ (ഡബ്ല്യുഐപിആർ) 10 ശതമാനത്തില്‍ കൂടുതലുള്ള വാര്‍ഡുകളിലാണ് ലോക്ക്ഡൗൺ നടപ്പാക്കുക. നിലവിൽ ഡബ്ല്യുഐപിആർ എട്ട് ശതമാനത്തില്‍ കൂടുതലുള്ള വാർഡുകളിലാണ് ലോക്ക്ഡൗൺ നടപ്പാക്കുന്നത്. ശനിയാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്ന് മുതൽ തുറക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് യോഗത്തിൽ അനുമതി നൽകുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഹോട്ടലിൽ ഇരുന്ന് കഴിക്കുന്നതിനുള്ള അനുമതിയ യോഗം നൽകിയില്ല. ബാറുകളിൽ ഇരുന്ന് മദ്യപിക്കുന്നതിനുള്ള അനുമതിയും നൽകിയിട്ടില്ല. സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനവും യോഗത്തിലുണ്ടായില്ല.
Read More: സംസ്ഥാനത്തെ സ്കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കും
സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷന് നിരക്ക് 90 ശതമാനത്തില്‍ എത്തുന്നതിനാല്‍ സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. സര്‍ക്കാര്‍ / സ്വകാര്യ ആശുപത്രികളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമാവും ആന്റിജന്‍ പരിശോധന നടത്തുകയെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
“മരണനിരക്ക് ഏറ്റവും അധികമുള്ള 65 വയസ്സിനു മുകളിലുള്ളവരില്‍ വാക്സിനേഷന് സ്വീകരിക്കാത്തവരെ എത്രയും വേഗം കണ്ടെത്തി വാക്സിനേഷന് നല്കാന് പ്രത്യേക ഡ്രൈവ് നടത്തും. വാക്സിനേഷന് സ്വീകരിക്കാത്തവരിലാണ് മരണനിരക്ക് കൂടുതലെന്നതിനാല്‍ പൊതുബോധവത്ക്കരണ നടപടികള്‍ ശക്തമാക്കും,” സർക്കാർ അറിയിച്ചു.
Read More: കോളേജുകള്‍ ഒക്ടോബര്‍ നാലിന് തുറക്കും, ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
ജില്ലകളില്‍ നിലവില്‍ നടത്തുന്ന സമ്പര്‍ക്കാന്വേഷണത്തിന്റെ മൂന്നോ നാലോ ഇരട്ടി ഇനി മുതല്‍ നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആര്.ആര്.ടി.കള്‍, അയല്പക്ക സമിതികള്‍ എന്നിവരെ ഉപയോഗിച്ച് സമ്പര്‍ക്കവിലക്ക് ഉറപ്പാക്കണം. രോഗലക്ഷണമില്ലാത്തവര്‍ ടെസ്റ്റിംഗ് നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.