തിരുവനന്തപുരം: കേരളം അണ്‍ലോക്കിന്റെ രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ ഇളവുകള്‍. സംസ്ഥാനത്ത് ഇന്നു മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് ആരംഭിക്കും. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വീസുകള്‍. ഒറ്റ -ഇരട്ട അക്ക നമ്പറിന്റെ അടിസ്ഥാനത്തില്‍ ഓരോ ദിവസം ഇടവിട്ടാണ് ബസുകള്‍ ഓടേണ്ടതെന്ന് ഗതാഗത വകുപ്പ് നല്‍കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു.
ഇന്ന് ഒറ്റ അക്ക നമ്പര്‍ ബസുകളാണ് ഓടേണ്ടത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്പര്‍ ബസുകള്‍ സര്‍വിസ് നടത്തണം. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടര്‍ന്ന് വരുന്ന തിങ്കളാഴ്ചയും ഒറ്റ നമ്പര്‍ ബസുകളാണ് നിരത്തില്‍ ഇറങ്ങേണ്ടത്.
തുടര്‍ന്നു വരുന്ന ദിവസങ്ങളിലും ഈ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തേണ്ടത്. ശനിയും ഞായറും സര്‍വിസ് അനുവദനീയമല്ല. എല്ലാ സ്വകാര്യ ബസ് ഉടമകളും ഈ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് ഗതാഗത മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം ബസുടമകള്‍ ഉന്നയിച്ചിട്ടുണ്ട്.
അതേസമയം, കെ.എസ്.ആര്‍.ടി.സി ഇന്നലെ തന്നെ സര്‍വീസ് ആരംഭിച്ചു. രോഗ വ്യാപനം തീവ്രമായി തുടരുന്ന പ്രദേശങ്ങളിലേക്ക് സര്‍വീസ് നിലവില്‍ ഇല്ല. ദീര്‍ഘദൂര സര്‍വീസുകളാണ് കൂടുതലും.
Also Read: കേരളം അൺലോക്കായി; ഇളവുകൾ ഇങ്ങനെ