തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ 22-ാം സമ്മേളനം ഇന്ന് പിരിഞ്ഞു. ഈ നിയമസഭയുടെ അവസാന സമ്മേളനദിനം കൂടിയാണ് കഴിഞ്ഞക്. അഞ്ച് വർഷത്തിനിടയിൽ 230 ദിവസം സമ്മേളനം ചേർന്നു. ഇനി സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക് പോവുകയാണ്. അംഗങ്ങളും പാർട്ടികളും പൊതുവേദികളിൽ നേർക്കുനേർ എത്തും.
ധന വിനിയോഗ ബില്ലും ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാല ബില്ലും സമ്മേളനത്തിന്റെ അവസാന ദിവസം പാസ്സാക്കി. സമ്മേളനം തീരുന്നതോടെ രാഷ്ട്രീയ പാർട്ടികളുടെ നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേഗത കൂടും. രൂക്ഷമായ ഭരണ പ്രതിപക്ഷ പോരിനായിരുന്നു അവസാന സമ്മേളനം സാക്ഷ്യം വഹിച്ചത്.
പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിൽ ഏറെ വിവാദമായ വിഷയമായിരുന്നു സിഎജി റിപ്പോർട്ട്. ഇതിന്റെ തുടർച്ചയെന്നവണ്ണം അവസാന ദിവനസം റിപ്പോർട്ടിനെതിരെ നിയമസഭ പ്രമേയം പാസാക്കി . മുഖ്യമന്ത്രി പിണറായി വിജയനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പല കാര്യങ്ങളും വസ്തുതാവിരുദ്ധവും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന് പ്രമേയത്തിൽ പറയുന്നു.
Also Read: ഉപതിരഞ്ഞെടുപ്പ്: കളമശ്ശേരിയിൽ എൽഡിഎഫിനും തൃശൂരിൽ യുഡിഎഫിനും അട്ടിമറി വിജയം
സിഎജി റിപ്പോര്‍ട്ടിന്റെ 41 മുതല്‍ 43 വരെയുള്ള പേജില്‍ കിഫ്ബി സംബന്ധിച്ച പരാമര്‍ശങ്ങളും എക്സിക്യൂട്ടീവ് സമ്മറിയില്‍ ഇത് സംബന്ധിച്ച രേഖപ്പെടുത്തലുകളും സഭ നിരാകരിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ പ്രമേയത്തില്‍ പറയുന്നു.
അതേസമയം, ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷത്ത് നിന്ന് സംസാരിച്ച വി.ഡി.സതീശൻ എംഎൽഎ ആരോപിച്ചു. ഭരണഘടനാ സ്ഥാപനമായ സിഎജി റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ നിരാകരിക്കാനുള്ള അധികാരം ഈ സഭയ്ക്കില്ല. ഭരണഘടനയില്‍ ഒരിടത്തും ഇത്തരം ഒരു അധികാരത്തെക്കുറിച്ച് പറയുന്നില്ലെന്ന് വ്യക്തമാക്കിയ സതീശൻ പ്രമേയം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.