തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടം ആവർത്തിക്കാൻ എൽഡിഎഫും, ശക്തമായ തിരിച്ചുവരവിന് യുഡിഎഫും, കരുത്ത് കാട്ടാൻ ബിജെപിയും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിലെത്തും. തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
രാഹുൽ ഗാന്ധി കേരളത്തിലെത്തി pic.twitter.com/Um4HT6pigK
— IE Malayalam (@IeMalayalam) January 27, 2021
തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സീറ്റ് വിഭജന ചർച്ചകൾ അടക്കമുള്ള നിർണായക ഘട്ടത്തിലേക്ക് മുന്നണികൾ കടക്കുകയാണ്. ഇതിന്റെ ഭാഗമായി എൽഡിഎഫ് യോഗം ഇന്ന് ചേരും. എകെജി സെന്ററിലാണ് ഇടത് മുന്നണി യോഗം ചേരുന്നത്. പാല സീറ്റിനെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് യോഗം. എന്നാൽ സീറ്റ് വിഭജന ചർച്ചകൾ അജണ്ടയിൽ ഉൾപ്പെടുത്തേണ്ടെന്നാവും ഇന്നത്തെ തീരുമാനം. പകരം എൽഡിഎഫ് ജാഥയും, പ്രകടന പത്രികയും പ്രധാന ചർച്ചാ വിഷയമായേക്കും.
എന്നാലും പാല സീറ്റിൽ തീരുമാനത്തിലെത്തേണ്ടതുണ്ട്. പാല വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ തന്നെയാണ് മാണി സി.കാപ്പൻ. ഇന്ന് നടക്കുന്ന യോഗത്തിൽ എൻസിപിയിൽ നിന്ന് ടി.പി.പീതാംബരനും കെ.ശശീന്ദ്രനും മാണി സി.കാപ്പനും പങ്കെടുക്കും. പാല സീറ്റിൽ സിപിഐയുടെ നിലപാടും നിർണായകമാകും.
യുഡിഎഫിലും ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും, കോൺഗ്രസ് – ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. രാവിലെ പതിനൊന്നു മണിക്ക് കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധി അവിടെ വച്ചായിരിക്കും കേരളത്തിലെ നേതാക്കളുമായി ചർച്ച നടത്തുക. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി.വേണുഗോപാൽ, മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഇ.ടി.മുഹമ്മദ് ബഷീർ എന്നിവർ രാഹുൽ ഗാസിയുമായി കൂടിക്കാഴ്ച നടത്തും.
Also Read: ആ വാര്‍ത്ത മുഖ്യമന്ത്രി കണ്ടു; സുനീഷിന്റെ വീട്ടില്‍ പുത്തന്‍ സൈക്കിളുമായി കളക്ടര്‍ എത്തി
നിയമസഭ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് വീതംവയ്പ് പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് നിരീക്ഷക സമിതിയുടെ വിലയിരുത്തൽ. അച്ചടക്ക ലംഘനത്തിനും ഗ്രൂപ്പ് വീതംവയ്പിനുമെതിരെ ഹൈക്കമാൻഡ് നിരീക്ഷക സമിതി താക്കീത് നൽകി. ജയസാധ്യത മാത്രമായിരിക്കണം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ഘടകമെന്ന് തിരഞ്ഞെടുപ്പ് സമിതിയുടെ ആദ്യയോഗത്തില്‍ സംഘം നിര്‍ദേശിച്ചു.