തിരുവനന്തപുരം: ലോ അക്കാദമി അനിശ്ചിത കാലത്തേയ്ക്ക് തുറക്കില്ലന്ന് മാനേജ്മെന്റ്. സംഘർഷ സാധ്യത കണക്കിലെടുത്താണ് ഇങ്ങിനെയൊരു തീരുമാനം സ്വീകരിച്ചത്. തിങ്കളാഴ്ച മുതൽ ക്ലാസ് തുറന്ന് പ്രവർത്തിക്കുമെന്ന് ഇവർ നേരത്തേ അറിയിച്ചിരുന്നു.
ക്ലാസ് തുടങ്ങിയാൽ സർവ്വസന്നാഹവുമുപയോഗിച്ച് തടയുമെന്ന് ആദ്യം കെ.എസ്.യു ആണ് പ്രഖ്യാപിച്ചത്. എസ.എഫ്.ഐ പ്രവർത്തകർ ക്ലാസിൽ കയറുമെന്നതിനാലാണ് കെ.എസ്.യു. പ്രതിഷേധം ഉയർത്തിയത്. പിന്നാലെ ബിജെപിയും പ്രതിഷേധവുമായി മുന്നോട്ട് വന്നു. ഒറ്റ വിദ്യാർത്ഥിയെയും ക്ലാസിൽ കയറാൻ അനുവദിക്കില്ലെന്ന് ഇരു വിഭാഗവും പ്രഖ്യാപിച്ചതോടെ തിങ്കളാഴ്‌ച വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടുമെന്ന സ്ഥിതിയായി. ഇതോടെയാണ് ക്ലാസ് തുറക്കേണ്ടതില്ലെന്ന് മാനേജ്മെന്റ് തീരുമാനിച്ചത്.
അതേസമയം ഇന്ന് ചേരുന്ന കേരള സർവ്വകലാശാല സിന്റിക്കേറ്റ് യോഗം ലോ അക്കാദമിയുടെ അഫിലിയേഷൻ റദ്ദാക്കണമെന്ന പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം ചർച്ച ചെയ്യും. ലോ അക്കാദമിയുമായി ബന്ധപ്പെട്ട് സർക്കാർ പാട്ടത്തിന് നൽകിയ ഭൂമിയിൽ ഹോട്ടലും ബാങ്കും പ്രവർത്തിക്കുന്നത് ചട്ടം ലംഘിച്ചാണെന്ന് ആരോപണമുണ്ട്. റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്.കുര്യൻ അക്കാദമിയിൽ രണ്ട് ദിവസത്തിനകം പരിശോധന നടത്തും.