കൊച്ചി: രാത്രി ജോലി വിലക്കുന്ന വ്യവസ്ഥയുടെ പേരിൽ യോഗ്യരായ സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ നിഷേധിക്കാനാവില്ലന്ന് ഹൈക്കോടതി. നിയമനം പുരുഷൻമാർക്ക് മാത്രമായി നിജപ്പെടുത്തി പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
സേഫ്റ്റി ഓഫീസർ തസ്തികയിലേക്ക് സ്ത്രീകളെ ഒഴിവാക്കിയ ചവറ കെഎംഎംഎല്ലിന്റെ നടപടി ചോദ്യം ചെയ്ത് കൊല്ലം ശക്തികുളങ്ങര സ്വദേശിനി തെരെസേ ജോ ഫിൻ സമർപ്പിച്ച ഹർജി അനുവദിച്ചാണ് ജസ്റ്റീസ് അനുശിവരാമന്റെ ഉത്തരവ്.
എഞ്ചിനീയറിംഗ് യോഗ്യതയുള്ള തെരേസ കമ്പനിയിൽ താൽക്കാലിക ജീവനക്കാരിയായിരുന്നു. സ്ത്രീകൾക്ക് അപേക്ഷാനുമതി നിഷേധിച്ചു കൊണ്ടുള്ള വിജ്ഞാപനം മൗലികാവകാശങ്ങളുടെ ലംഘനമാണന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
ഫാക്റ്ററീസ് ആക്ട് പ്രകാരം സ്ത്രികൾക്ക് രാവിലെ ആറു മുതൽ വൈകിട്ട് ഏഴു വരെ ജോലി ചെയ്യാൻ അനുമതിയുള്ളുവെന്ന് കമ്പനി ബോധിപ്പിച്ചു. ഫാക്ടറീസ് ആക്ടിലെ ഈ വ്യവസ്ഥ തൊഴിലിടങ്ങളിൽ സ്ത്രികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമാണന്നും അർഹമായ അവകാശം നിഷേധിക്കരുതെന്ന് സുപ്രീം കോടതിയുടെ ഉത്തരവുണ്ടന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജിക്കാരിയുടെ അപേക്ഷ പരിഗണിക്കാനും കമ്പനിക്ക് കോടതി നിർദേശം നൽകി.