കൊച്ചി: ഐഷ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. രാജ്യദ്രോഹ കുറ്റം കേന്ദ്ര സർക്കാർ പുനഃപരിശോധിക്കുന്നതുവരെ നിലവിലെ കേസുകളിൽ നടപടികൾ നിർത്തിവെക്കാനുള്ള സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ടെലിവിഷൻ ചർച്ചയിൽ കേന്ദ്ര സർക്കാരിനെതിരെ നടത്തിയ പരാമർശത്തിന്റെ പേരിലാണ് ഐഷ സുൽത്താനക്കെതിരെ ലക്ഷദ്വീപ് പൊലീസ് കേസെടുത്തത്. രാജ്യദ്രോഹ കേസിൽ നേരത്തെ ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
ലാപ്ടോപും മൊബൈൽ ഫോൺ അടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുത്ത പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അന്വേഷണ നടപടികൾ റദ്ദാക്കണമെന്നാവശ്യവുമായി ഐഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചത്.
ലക്ഷദ്വീപിലെ പുതിയ ഭരണപരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയിലെ ‘ബയോ വെപ്പണ്‍’ പരാമര്‍ശമാണ് ഐഷയ്ക്കെതിരെ രാജ്യ ദ്രോഹ കുറ്റം ചുമത്താന്‍ കാരണമായത്. ലക്ഷദ്വീപിലെ ബിജെപി ഘടകമാണ് ഐഷയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകിയത്. കേന്ദ്ര സർക്കാർ ദ്വീപിൽ ജൈവായുധം പ്രയോഗിച്ചുവെന്ന്, ചാനൽ ചർച്ചയിൽ ഐഷ പറഞ്ഞു എന്നായിരുന്നു പരാതിയിലെ ആരോപണം.
എന്നാൽ ലക്ഷദീപ് സ്വദേശിയായ താൻ ദ്വീപിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങൾക്കെതിരെയാണ് പ്രതികരിച്ചതെന്നും തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും ഐഷ കോടതിയിൽ പറഞ്ഞിരുന്നു. രാജ്യദ്രോഹ കുറ്റം നിലനിൽക്കില്ലെന്നും വിദ്വേഷം പരത്തുന്നതോ, സംഘർഷം സൃഷ്ടിക്കുന്നതോ ആയ പരാമർശങ്ങൾ ഒന്നും നടത്തിയിട്ടില്ലെന്നും രാഷ്ട്രീയ ചർച്ചയിൽ വസ്തുതാപരമായ വിമർശനം മാത്രമേ നടത്തിയിട്ടുള്ളുവെന്നും തന്നെ തെറ്റായി കേസിൽപ്പെടുത്തിയിരിക്കുകയാണന്നും ആയിഷ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.
Also Read: ജീവനക്കാർക്ക് ശമ്പളം നൽകിയിട്ട് ഓഫീസർമാർക്ക് നൽകിയാൽ മതി; കെഎസ്ആർടിസിയോട് ഹൈക്കോടതി