കൊച്ചി: സംസ്ഥാനത്ത് ഓൺലൈൻ റമ്മി നിരോധിച്ച് സർക്കാർ പുറപ്പെടുവിച്ച ഓർഡിൻസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. ഈ വിഷയത്തിൽ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
പൊതുതാൽപര്യം മുൻനിർത്തിയാണ് ഓർഡിനൻസ് ഇറക്കിയിട്ടുള്ളതെന്നും അശാസ്ത്രീയമായ ചൂതാട്ടം വിപത്തായി മാറിയിരിക്കുകയാണെന്നും ഡിവിഷൻ ബെഞ്ചിന്റെ നിർദേശപ്രകാരമാണ് നടപടിയെന്നും സർക്കാർ അറിയിച്ചു. ദക്ഷിണേന്ത്യയിലെ മറ്റ് മറ്റ് സംസ്ഥാനങ്ങളിലും സമാനമായ നിയമമുണ്ടെന്നും കോടതികൾ ഇടപെട്ടിട്ടില്ലെന്നും സർക്കാർ അറിയിച്ചു.
Read More: കോവിഡ് വ്യാപനം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ഇന്ന് മുതല്‍ കര്‍ശന പരിശോധന
ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടി ഗെയിംസ് ക്രാഫ്റ്റ് ടെക്നോളജീസ് അടക്കമുള്ള ചൂതാട്ട കമ്പനികൾ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് എൻ.നഗരേഷ് പരിഗണിച്ചത്. കമ്പനികൾക്ക് വേണ്ടി അറ്റോർണി ജനറൽ മുഗുൾ റോഹ്തഗിയാണ് ഹാജരായത്.
ഓൺലൈൻ വഴിയുള്ള ചൂതാട്ടവും പന്തയവും നിയന്ത്രിക്കുന്നതിന് നിലവിലുള്ള നിയമത്തിൽ ഭേദഗതി കൊണ്ടുവരുമെന്ന് പൊതുതാൽപര്യ ഹർജിയിൽ സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് പണം വച്ചുള്ള ഓൺലൈൻ റമ്മി കുറ്റകരമാക്കിയുള്ള ഭേദഗതി 1960 ലെ കേരള ഗെയിമിങ് ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തിയാണ് സർക്കാർ ഓർഡിനൻസ് ഇറക്കിയത്.
രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും സർക്കാർ വ്യക്തമാക്കി. നിയമത്തിലെ 14 (എ) വ്യവസ്ഥ ഇതിനായി ഭേദഗതി ചെയ്യുമെന്ന് നിയമ സെക്രട്ടറി കോടതിയെ അറിയിച്ചു.
Read More: ഇനി ‘ബാക് ടു ബേസിക്സ്’; സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പ്
റമ്മി കളിക്ക് നിയമത്തിൽ ഇളവ് നൽകിയിരുന്നതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല. ഓൺലൈൻ റമ്മി കളിച്ച് 22 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്തതിനെ തുടർന്ന് നിയമ ഭേദഗതിക്ക് ഡിജിപി ശുപാർശ നൽകിയിരുന്നു. നിയമ ഭേദഗതി കൊണ്ടുവരുമെന്ന സർക്കാർ തീരുമാനം രേഖപ്പെടുത്തി കോടതി ഹർജി തീർപ്പാക്കി.
ഓൺലൈൻ ചൂതാട്ടം സാമൂഹിക വിപത്താണെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം പാലാരിവട്ടം സ്വദേശി പോളി വടക്കൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. ഓൺലൈൻ ചൂതാട്ടം നിയന്ത്രിക്കാൻ സംസ്ഥാനത്ത് നിയമമില്ലെന്നും പ്രശസ്തരെ വച്ച് പരസ്യം നൽകി യുവാക്കളെ ചതിക്കുഴിയിൽ വീഴ്ത്തി പണം തട്ടുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.