കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാധുത ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിച്ചവരുടെ ഭൂമിയിലെ സര്‍വേ ഹൈക്കോടതി തടഞ്ഞു. അടുത്ത വാദം കേള്‍ക്കുന്നത് വരെയാണ് തടഞ്ഞിരിക്കുന്നത്. എല്ലാ നിയമവും പാലിച്ചു മാത്രമേ ഇത്തരമൊരു പദ്ധതി നടപ്പാക്കാൻ ആകൂയേന്ന് വീണ്ടും ഓര്‍മിപ്പിച്ച കോടതി കേസ് ഫെബ്രുവരി ഏഴിലേക്കു മാറ്റി.
സര്‍വേ നടത്തുന്നതിന് മുന്‍പ് തന്നെ ഡിപിആര്‍ എങ്ങനെ തയാറാക്കിയെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഏരിയല്‍ സര്‍വെ പ്രകാരമാണ് ഡിപിആര്‍ തയാറാക്കിയതെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ഏരിയല്‍ സര്‍വേയും വിശദാംശങ്ങളും ഹാജരാക്കാന്‍ കോടതി നിർദേശിച്ചു.
ഡിപിആര്‍ പരിശോധിച്ചു വരികയാണെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നുമാണ് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ (എ എസ് ജി) കോടതിയെ അറിയിച്ചിരിക്കുന്നത്. കേരള റെയിൽ ഡെവലപ്മെന്റ് ലിമിറ്റഡി(കെആർഡിസിഎൽ) അധികൃതരോട് രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എഎസ്ജി വ്യക്തമാക്കി.
ഡിപിആര്‍ തയാറാക്കുന്നതിനു മുന്‍പ് എന്തൊക്കെ നടപടികളെടുത്തു, സര്‍വേയ്ക്ക് മുന്‍പാണോ ഡിപിആര്‍ തയാറാക്കിയത്, ഡിപിആര്‍ എങ്ങനെയാണ് തയാറാക്കിയത് എന്നെല്ലാം വിശദമായി അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
സാധ്യതാ പഠനത്തിനു ശേഷം കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയെന്ന് സര്‍ക്കാര്‍ മറുപടി നല്കി. റിമോട്ട് സെന്‍സിങ് ഏജന്‍സി വഴിയാണ് ഏരിയല്‍ സര്‍വേ നടത്തിയതെന്നും ഇപ്പോള്‍ നടക്കുന്നത് നേരിട്ടുള്ള സര്‍വേയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സാമൂഹികാഘാതം വിലയിരുത്തന്നതിനുവേണ്ടി മാത്രമാണ് സർവേയെന്നും ഭൂമി ഏറ്റെടുക്കലിനുവേണ്ടിയല്ലെന്നും സർക്കാർ അറിയിച്ചു.
സര്‍വേ എപ്രകാരമാണ് നടത്തുന്നതെന്ന് വ്യക്തമല്ലെന്ന് പറഞ്ഞ കോടതി കുറ്റി നാട്ടുന്നതിനു മുന്‍പ് സര്‍വേ പൂര്ത്തിയാക്കണമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു.ഇപ്പോൾ കുറ്റികൾ നാട്ടുന്നില്ലെന്ന് കെആർഡിസിഎൽ അറിയിച്ചു.
കോടതി ഉത്തരവ് മറയാക്കി ആളുകൾ സർവേ കുറ്റികൾ എടുത്തമാറ്റുന്നതായും റീത്ത് വയ്ക്കുന്നതായും കെആർഡിസിഎൽ അറിയിച്ചു. എന്നാൽ അതിനു കോടതിയെ പഴിചാരിയിട്ടു കാര്യമില്ലെന്നും ആളുകൾ റീത്ത് വച്ചാൽ സർക്കാരിനു നിയമനടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.
100 കോടി രൂപയ്ക്ക് മുകളിലുള്ള പദ്ധതിക്ക് കേന്ദ്രത്തിനു തത്വത്തിൽ അംഗീകാരം നൽകാനാവില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാണിച്ചു. മാഹിയിൽ കൂടി റെയില്‍വെ കടന്നു പോകുന്നതിനാൽ ഇതൊരു അന്തര്‍ സംസ്ഥാന പദ്ധതിയാണെന്നും അതിനാൽ കേരളത്തിനു ത്രമായി തീരുമാനമെടുക്കാനാവില്ലെന്നും ഹർജിക്കാർ പറഞ്ഞു.
Also Read: രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കിയതില്‍ ആശങ്ക വേണ്ട, ആരെയും ഒഴിപ്പിക്കില്ല: കോടിയേരി