കൊച്ചി: ബെവ്കോ ഔട്ട്ലെറ്റുകൾക്ക് മുന്നിലെ തിരക്കിന് കാരണക്കാരായവർക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഔട്ട്ലെറ്റുകൾക്ക് മുന്നിൽ സാമൂഹിക അകല ചട്ട ലംഘനം നടന്നതായി നിരീക്ഷിച്ച കോടതി ഒരാഴ്ചക്കകം വിശദീകരണം നൽകാൻ ബിവറേജസ് കോർപ്പറേഷനോട് ആവശ്യപ്പെട്ടു.
കോവിഡ് പശ്ചാത്തലിൽ ഔട്ട്ലെറ്റുകൾക്ക് മുന്നിലെ തിരക്ക് രോഗവ്യാപനത്തിന് കാരണമാവുന്നുണ്ടെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അയച്ച കത്തിൽ ‘സ്വമേധയാ എടുത്ത കേസിലാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും അടങ്ങുന്ന ബഞ്ചിൻ്റെ നടപടി.
ഔട്ട്ലെറ്റുകൾക്ക് മുന്നിലെ നീണ്ട നിരയുടെ ചിത്രങ്ങൾ പരിശോധിച്ച കോടതി വിഷയം ഗുരുതരമാണെന്നും ആൾക്കൂട്ടം ഒഴിവാക്കണമെന്നും അഭിപ്രായപ്പെട്ടു. ഹർജി ചൊവ്വാഴ്ച പരിഗണിക്കും. ഔട്ട്ലെറ്റുകൾക്ക് മുന്നിലെ തിരക്ക് മൂന്നാം തരംഗത്തിന് കാരണമാവുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യ കേസിലാണ് കോടതിയുടെ വാക്കാൽ പരാമർശം.
Read More: മെഡിക്കൽ ഓക്‌സിജൻ വില കൂട്ടാനാവില്ലെന്ന് ഹൈക്കോടതി
തൃശൂർ കുറുപ്പം റോഡിൽ ബെവ്‌കോ ഔട്ട്ലെറ്റിന് മുന്നിലെ തിരക്ക് കച്ചവടത്തിന് തടസം ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കടയുടമകൾ സമർപ്പിച്ച ഹർജിയിൽ നടപടിയെടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതുവരെ നടപടിയില്ലെന്ന് കാണിച്ച് വ്യാപാരികൾ കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ എക്സൈസ് കമ്മീഷണറും ബെവ്‌കോ എംഡിയും അടക്കമുള്ളവർ വീഡിയോ കോൺഫറൻസിങ്ങിലൂടെ നാളെ ഹാജരാവാൻ കോടതി നിർദേശിച്ചു.