കൊച്ചി: കൊല്ലത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം മൂലം യുവതിക്കും കുട്ടികൾക്കും വീട്ടിൽ താമസിക്കാൻ കഴിയാത്ത സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി. യുവതിക്കും കുട്ടികൾക്കും പൊലീസ് സംരക്ഷണം നൽകാൻ കോടതി ഉത്തരവിട്ടു.
സംഭവത്തിൽ ഹൈക്കോടതി പോലിസിൻ്റെ റിപ്പോർട്ട് തേടിയിരുന്നു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ നിർദ്ദേശം. സംഭവത്തിൽ സ്വമേധയാ കേസെടുക്കാൻ ചീഫ് ജസ്റ്റിസിൻ്റെ അനുമതി തേടി.
മകളുടെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചുകൊണ്ടായിരുന്നു ആദ്യം ചിലര്‍ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നത്. ഇത് ചോദ്യം ചെയ്തതോടെ യുവതിയേയും മക്കളേയും വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ചു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതി ജാമ്യത്തിലിറങ്ങിയതോടെ വീണ്ടും പ്രശ്നങ്ങള്‍ വര്‍ധിക്കുകയായിരുന്നെന്നും യുവതി പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച വീടിന്റെ വാതിലില്‍ അടിച്ച് ഭീഷണിപ്പെടുത്തി. കണ്‍ട്രോള്‍ റൂം പോലിസെത്തിയെങ്കിലും ഇത്തരം പ്രവൃത്തികള്‍ക്ക് കുറവുണ്ടായില്ലന്നാണ് യുവതി പറയുന്നത്. തുടര്‍ന്ന് വീട്ടില്‍ കഴിയാനുള്ള ഭയം മൂലം യുവതിയും മക്കളും പകല്‍ സമയങ്ങളില്‍ പാര്‍ക്കിലും, രാത്രിയില്‍ തീവണ്ടിയിലും അഭയം തേടുകയായിരുന്നു.
“വിട്ടിലെ ആവശ്യങ്ങള്‍ക്കായി കരുതി വച്ചിരുന്ന പണം ഉപയോഗിച്ചാണ് തീവണ്ടി യാത്ര നടത്തിയിരുന്നത്. ചൊവ്വാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങിയെത്തിയെങ്കിലും ആരോ വൈദ്യുതി വിച്ഛേദിച്ചു. മകള്‍ക്ക് പ്ലസ് ടുവിന് നല്ല മാര്‍ക്കുണ്ട്, സോഫ്റ്റ് ബോള്‍ താരവുമാണ്. എന്നാല്‍ ഈ പ്രശ്നങ്ങള്‍കൊണ്ട് അവള്‍ മാനസികമായി ബുദ്ധിമുട്ടിലാണ്,” യുവതി പറഞ്ഞു.
സംഭവത്തില്‍ വനിത കമ്മിഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കലക്ടറും ജില്ലാ പൊലീസ് മേധാവിയും ഇടപെട്ട് പരാതിക്ക് പരിഹാരം കാണണമെന്നാണ് കമ്മിഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്. യുവതിക്കും കുടുംബത്തിനും താത്കാലിക താമസ സൗകര്യവും കമ്മിഷന്‍ ഒരുക്കും.
Also Read: വാക്സിന് 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തി കണക്കിലെടുത്ത്; കേന്ദ്രം ഹൈക്കോടതിയില്‍