കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം നീട്ടി നല്‍കാനാകില്ലെന്ന് ഹൈക്കോടതി. മറ്റൊരു ബഞ്ചാണ് സമയപരിധി അനുവദിച്ചതെന്നും അതിനാല്‍ തന്നെ ഈ കോടതിക്ക് ഇടപെടാനാകില്ലെന്നും ജസ്റ്റിസ് സിയാദ് റഹ്മാന്‍ വ്യക്തമാക്കി. അതേസമയം, അന്വേഷണം നടക്കുന്നില്ലെന്ന് അതിജീവിത കോടതിയെ അറിയിച്ചു. അതിജീവിതയുടെ ഭീതി അനാവശ്യമെന്നാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അട്ടിമറിച്ചെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബഞ്ച് ഇന്നലെ ഹർജി പരിഗണിച്ചെങ്കിലും വാദം കേൾക്കുന്നതിൽ നിന്ന് ഒഴിവായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ബഞ്ച് കേസ് പരിഗണിച്ചത്.
കേസ് അട്ടിമറിച്ചുവെന്നാരോപിച്ച് സർക്കാരിനും വിചാരണക്കോടതിക്കും എതിരെയാണ് ഹർജി നൽകിയത്. നല്ല നിലയിൽ മുന്നോട്ട് നീങ്ങിയ കേസ് അവസാനിപ്പിക്കാനാണ് സർക്കാർ നീക്കമെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്നുമാണ് സർക്കാരിനെതിരായ ആരോപണം. അന്വേഷണം തടസ്സപ്പെടുത്തി പ്രതികളെ സഹായിക്കുന്ന സമീപനമാണ് വിചാരണക്കോടതി സ്വീകരിക്കുന്നതെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നുണ്ട്.
കേസ് അട്ടിമറിക്കാൻ നീക്കം നടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത ഹർജി നൽകിയത്. നീതി ലഭിക്കാൻ കോടതി ഇടപെടണമെന്നാണ് ആവശ്യം. കേസ് അവസാനിപ്പിക്കാൻ നീക്കം നടക്കുകയാണ്. ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ പ്രതിപ്പട്ടികയിൽ ചേർക്കാൻ ശ്രമം നടക്കുന്നതിനിടെ അപ്രതീക്ഷിതമായി അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയെന്നും ഇത് കേസിനെ ബാധിച്ചെന്നും പ്രതികൾക്ക് ഗുണകരമായെന്നും ഹർജിയിൽ പറയുന്നു. കേസിൽ വിഐപി എന്നറിയപ്പെടുന്ന ശരത്തിനെ പ്രതിയാക്കിയ പൊലീസ് കാവ്യ മാധവനെ സാക്ഷിയായി നിലനിർത്തിയിരിക്കുകയാണ്.
ഈ മാസം മുപ്പതിന് മുൻപ് കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് അതിജീവിത കോടതിയിലെത്തിയത്. ദിലീപ് തെളിവ് നശിപ്പിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. കേസ് അട്ടിമറിക്കാന്‍ ഉന്നത ഇടപെടലുണ്ടായി. ദിലീപിന് ഭരണമുന്നണിയുമായി ഗൂഢബന്ധമുണ്ട്. പ്രതിഭാഗം അഭിഭാഷകരും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. തുടരന്വേഷണം അഭിഭാഷകരിലേക്ക് എത്തിയില്ലെന്നും ഹര്‍ജിയിൽ പറയുന്നു.
Also Read: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ ഒറ്റപ്പെട്ട മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്