തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണങ്ങളിൽ നഷ്ടപരിഹാരം നൽകുന്നതിനുള്ള മാർഗരേഖ തയ്യാറായി. കേന്ദ്രത്തിന്റെ മാർഗനിർദേശം അനുസരിച്ച്, കോവിഡ് ബാധിച്ചു 30 ദിവസത്തിനുള്ളിലുണ്ടാകുന്ന മരണങ്ങൾ എല്ലാം കോവിഡ് മരണത്തിൽ ഉൾപ്പെടുത്താൻ നിർദേശിച്ചു കൊണ്ടുള്ളതാണ് മാർഗരേഖ.
കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകാൻ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. എഡിഎം, ഡിഎംഒ, ഡിസ്ട്രിക്ട് സർവൈലൻസ് ടീം മെഡിക്കൽ ഓഫിസർ, മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം തലവൻ, പൊതുജനാരോഗ്യ വിദഗ്ധൻ എന്നിവരാകും സമിതിയിലെ അംഗങ്ങൾ.
മരിച്ചവരുടെ ബന്ധുക്കൾ രേഖകൾ സഹിതം കലക്ടർക്കാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷയിൽ 30 ദിവസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്നും നിർദേശമുണ്ട്.
ഒക്ടോബർ 10 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 50,000 രൂപയാണ് നഷ്ടപരിഹാരം ലഭിക്കുക. ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു.
പുതിയ മാർഗരേഖ പ്രകാരം മരണപ്പട്ടികയിലും മാറ്റമുണ്ടാകും. പട്ടികയിൽ ഉള്ളവരുടെ വിവരങ്ങൾ അറിയാൻ ഡെത് ഇൻഫർമേഷൻ പോർട്ടലിൽ സൗകര്യമുണ്ട്. ജില്ലാ തലത്തിലുള്ള കോവിഡ് മരണം നിർണയിക്കുന്ന സമിതിയാണ് ഇതു സംബന്ധിച്ച രേഖകൾ നൽകുക. കോവിഡ് സ്ഥിരീകരിച്ചവരുടെ ആത്മഹത്യയും കോവിഡ് മരണമായി കണക്കാക്കുമെന്ന് അടുത്തിടെ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
Also Read: സ്കൂൾ തുറക്കൽ: അധ്യാപക സംഘടനാ പ്രതിനിധികളുമായി ചർച്ച ഇന്ന്