കൊച്ചി: മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ സാമ്പിൾ സർവേ തുടരാം. സർവേ സ്റ്റേ ചെയ്യണമെന്ന എൻ.എസ്.എസിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. സംവരണ ഇതര ആനുകൂല്യങ്ങൾ സംബന്ധിച്ചാണ് സർവേയെന്ന് സർക്കാർ അറിയിച്ചു. 2019ലെ രാമകൃഷ്ണപിള്ള കമ്മിഷൻ ശുപാർശയിൽ സ്വീകരിച്ച നടപടി അറിയിക്കാൻ കോടതി ഉത്തരവിട്ടു.
സംസ്ഥാനത്ത് സാമുഹിക -സാമ്പത്തിക-സമുദായ സർവേയും സമുദായം തിരിച്ചുള്ള പ്രത്യേക സെൻസസും സമയബന്ധിതമായി നടത്തണമെന്നായിരുന്നു മുന്നാക്ക വിഭാഗ കമ്മിഷന്റെ ശുപാർശ. ഇതു നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പരിഗണിച്ചത്.
എ.വി.രാമകൃഷ്ണപിള്ള കമ്മിഷൻ 2019ൽ സമർപ്പിച്ച റിപ്പോർട്ട് പരിഗണനയിലിരിക്കെ ധൃതി പിടിച്ചുള്ള സർവേ ഏകപക്ഷീയവും തുല്യതക്കുള്ള ഭരണഘടനാ അവകാശങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എൻ.എസ്.എസിന്റെ ഹർജി.
സംസ്ഥാനത്തെ മുഴുവൻ ജനവിഭാഗങ്ങളെയും ഉൾപ്പെടുത്തി സമഗ്രമായ സർവേ നടത്താൻ സർക്കാരിന് നിർദേശം നൽകണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. സാമ്പിൾ സർവേയിൽ സാമ്പത്തിക പിന്നാക്കാവസ്ഥ സംബന്ധിച്ച് സമഗ്രമായ ചിത്രം ലഭിക്കില്ലെന്നും നിലവിലെ കമ്മിഷന്റെ കാലാവധി തീരും മുൻപ് റിപ്പോർട്ട് നൽകാനാണ് നീക്കമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
Also Read: കണ്ണൂർ വിസി നിയമനം: മാധ്യമ ഇടപെടലിനെതിരെ ഹൈക്കോടതി