/indian-express-malayalam/media/media_files/uploads/2022/02/governor-arif-mohammad-khan-on-signing-lokayuktha-ordinance-616329-FI.jpg)
ഫയൽ ഫൊട്ടോ
ഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാലയില്‍ 2019ല്‍ നടന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ നടന്ന ആക്രമണശ്രമം ആസൂത്രിതമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ വൈസ് ചാന്‍സലറും ഈ ഗൂഢാലോചനയില്‍ പങ്കാളിയാണ്. തന്നെ ആക്രമിക്കാന്‍ ശ്രമിച്ച ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് തെരുവുഗുണ്ടയെപ്പോലെയാണ് പെരുമാറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കണ്ണൂര്‍ വി സി ക്ഷണിച്ചാണു ചരിത്രകോണ്‍ഗ്രസിനു പോയത്. പരിപാടിയില്‍ നടന്നതു പ്രതിഷേധമല്ല. തന്നെ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. ഇത് ഡല്‍ഹിയില്‍ ഗൂഢാലോചന നടത്തിയതും ആസൂത്രണം ചെയ്തുമാണ്്. ശാരീരിക ആക്രമണത്തിന തയാറാവുന്നതാണോ ഒരു അക്കാദമിക്കിന്റെ പണി? ഗൂഢാലോചനയില്‍ വൈസ് ചാന്‍സലറും പങ്കാളിയാണ്. വൃത്തികെട്ട മനസാണ് ഇവരുടേത്.
വൈസ് ചാന്‍സലറുടെ ക്രിമിനല്‍ മനസ് വ്യക്തമാക്കാനാണ് ഇത് ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. പരാതിക്കാരനാവാന്‍ താല്‍പ്പര്യപ്പെടുന്നില്ല. പരാതി നല്‍കാനായിരുന്നെങ്കില്‍ മൂന്നു വര്‍ഷം മുന്‍പേ ആകാമായിരുന്നു. കറുത്ത ഷര്‍ട്ടിട്ടാല്‍ കേസെടുക്കുന്ന നാടാണു കേരളം. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരിലും കേസെടുക്കും. എന്നാല്‍ ഗവര്‍ണറെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണഘടനയ്ക്ക് അനുസൃതമായി മാത്രമേ താന്‍ പ്രവര്‍ത്തിക്കൂ. ഭരണഘടനാ വിരുദ്ധമായ ഒരു രേഖയിലും ഒപ്പിടില്ല. തന്റെ അധികാരം വെട്ടിക്കുറച്ച ബില്‍ നിയമമാകണമെങ്കില്‍ താന്‍ തന്നെ ഒപ്പിടണമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി ഗവര്‍ണര്‍ പറഞ്ഞു.
ആര്‍ എസ് എസിന്റെ ആളാണെന്ന വിമര്‍ശനത്തെ സ്വാഗതം ചെയ്യുന്നു. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസരംഗം തകര്‍ച്ചയിലാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
2019 ഡിസംബര്‍ 28നാണു കണ്ണൂര്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭകാലത്തായിരുന്നു ഇത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.