തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾക്കായി വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാന്‍ സര്‍ക്കാര്‍. നേരത്തേ എടുത്തിരുന്ന ഹെലികോപ്റ്ററിന്റെ കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് തീരുമാനം.
മത്സരാധിഷ്ഠിത ലേലത്തിലൂടെ വൈറ്റ് ലീസ് വ്യവസ്ഥയില്‍ പുതിയ കമ്പനിയുമായി കരാറിലേർപ്പെടാൻ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.
കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന് 6000 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിക്കും. 4200 കോടി രൂപ ജനുവരി 12 വരെ കമ്പനി പുതുതായി എടുത്തതോ പുതുക്കിയതോ ആയ വായ്പകള്‍ക്കും ശേഷിക്കുന്ന 1800 കോടി രൂപ കമ്പനി പുതുതായി ലഭ്യമാക്കുന്നതോ, പുതുക്കുന്നതോ ആയ വായ്പകള്‍ക്കുള്ള ബ്ലാങ്കറ്റ് ഗ്യാരണ്ടിയുമാണ്.
നിലമ്പൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ നിലവില്‍ അനുവദിച്ച എട്ട് തസ്തികകള്‍ക്ക് പുറമെ ഒരു ജൂനിയര്‍ സൂപ്രണ്ട് തസ്തികകൂടി സൃഷ്ടിക്കുന്നതിന് ഭരണാനുമതി നല്‍കി.
കെ ഫോണ്‍ ലിമിറ്റഡിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ തസ്തിക ചീഫ് ടെക്നോളജി ഓഫീസര്‍ (സിറ്റിഒ) എന്ന് പുനര്‍നാമകരണം ചെയ്യാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.
കേരള ലോകായുക്തയിലെ സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായ പാതിരിപ്പള്ളി എസ് കൃഷ്ണകുമാരിയുടെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ഏപ്രില്‍ 29 മുതല്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി പുനര്‍നിയമനം നല്‍കും.