തിരുവനന്തപുരം: സ്വര്‍ണാഭരണ വില്പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കാനും വിൽപന നികുതി ഇന്റലിജന്‍സ് ശക്തിപ്പെടുത്താനും മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. നികുതി വെട്ടിപ്പ് തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാനായ് ഇന്നു ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
നികുതി വെട്ടിപ്പ് സാധ്യത കാണുന്ന സ്ഥലങ്ങളില്‍ കര്‍ശന പരിശോധന നടത്തണം. അത്തരക്കാരുടെ ജിഎസ്ടി രജിസ്ട്രേഷന് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളെടുക്കണം. നികുതി പരിവ് കൂടുതല്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മതിയായ ഇന്‍സന്റീവ് നല്‍കണം. വലിയ സ്വര്‍ണക്കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ജിഎസ്ടി ഓഫീസിലും പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുന്നതിന്റെ സാധ്യത മുഖ്യമന്ത്രി യോഗത്തില്‍ ആരാഞ്ഞു.
ധനവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍, ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ്, നികുതി വകുപ്പ് സെക്രട്ടറി ശര്‍മിള മേരി ജോസഫ്, സംസ്ഥാന ജിഎസ്ടി കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
അതേസമയം, കടകളിലെ സിസിടിവി ദൃശ്യങ്ങൾ ജിഎസ്ടി ഓഫീസുകളിൽ ലഭ്യമാക്കാനുള്ള നീക്കത്തിനെതിരെ സ്വർണ്ണ വ്യാപാരികൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടേത് യുദ്ധ പ്രഖ്യാപനമെന്ന് വ്യാപാരികൾ പറഞ്ഞു.
Also Read: നിപ: വവ്വാലുകളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യുന്നത് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ മന്ത്രി
അതേസമയം തീരുമാനം സ്വർണ മേഖലയിൽ നിന്ന് നികുതി കുറയുന്ന സാഹചര്യത്തിൽ കൈക്കൊണ്ടതാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“സാധാരണ ഗതിയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നികുതി വരേണ്ട ഒരു മേഖലയിൽ നിന്ന് നികുതി കുറയുന്നതിന്റെ അടിസ്ഥാനത്തിൽ വന്ന ആലോചനയാണ്. സ്വർണ വ്യാപാരികളുമായി ഒരു തർക്കത്തിനും പോവാനല്ല ഉദ്ദേശിക്കുന്നത്. കൃത്യമായി നികുതി അടക്കുന്ന നിലയുണ്ടാവണം. ആവശ്യമുള്ള നികുതി അടക്കാത്തവരുണ്ട്. അതിൽ വലിയ സ്വർണക്കച്ചവടക്കാരായാവരും നികുതി അടക്കാത്തവരുണ്ട്. എല്ലാവരുമല്ല. ചിലർ അടക്കുന്നവരുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു.
” കൃത്യമായി നികുതി അടയ്ക്കുന്നവർക്ക് ഇതൊന്നും പ്രശ്നമല്ല. കൃത്യമായി നികുതി അടയ്ക്കാത്തവർക്ക് ഇത് അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്. പറഞ്ഞത് അവിടെ പരിശോധന കൃത്യമായി വേണം എന്നാണ്. ആ പരിശോധനയിലൂടെ വ്യക്തമാവും എന്താണ് ഓരോ സ്ഥാപനത്തിന്റെയും അവസ്ഥ എന്ന്. നികുതി വെട്ടിപ്പുമായി നടക്കുന്ന സ്ഥാപനങ്ങൾ ഉണ്ടെങ്കിൽ അതിനെ കൃത്യമായി മനസ്സിലാക്കുന്നതിനുള്ള മറ്റൊരു മാർഗമാണ് സിസിടിവി അവിടെ സ്ഥാപിക്കുക എന്നത്. അത് ജിഎസ്ടി കൗൺസിലിന് കൊടുത്താൽ അവർക്കും മനസ്സിലാവും അവിടെ നികുതി വെട്ടിപ്പ് ഉണ്ടോ എന്ന്. ”
” അത് ഏതെങ്കിലും തരത്തിൽ ആരെയെങ്കിലും ഉപദ്രവിക്കാനല്ല. ഈ നിയമത്തിൽ നിന്ന് വഴിമാറിപ്പോവുന്നുണ്ടോ എന്ന് മനസ്സിലാക്കാനും അങ്ങനെയുണ്ടെങ്കിൽ അതിൽ ഇടപെടാനുമാണ്. മറ്റ് ആരെയും ഉപദ്രവിക്കാൻ ഇതിന്റെ ഭാഗമായി ഉദ്ദേശിക്കുന്നേ ഇല്ല. പക്ഷേ ഈ പറഞ്ഞ നികുതി കൃത്യമായി അടയ്ക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്,” മുഖ്യമന്ത്രി പറഞ്ഞു.
“സ്വർണക്കടകളിൽ കൂടെ അല്ലാതെ ചിലർ സ്വർണം വിൽക്കുന്ന രീതിയുണ്ട്. ഒരു കല്യാണ ആവശ്യം വന്നാൽ കട വഴി അല്ലാതെ സ്വർണം വീട്ടിൽ എത്തിക്കുന്ന സംവിധാനം ഉണ്ട്. അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് ആര് എന്നതടക്കമുള്ള കാര്യങ്ങൾ കർശനമായി പരിശോധിക്കുകയും അത്തരം സ്വർണം അടക്കം കണ്ടുകെട്ടുന്ന നടപടി സ്വീകരിക്കുന്ന കാര്യവും ചർച്ചയിൽ പരിഗണിച്ചു,” മുഖ്യമന്ത്രി പറഞ്ഞു.