തിരുവനന്തപുരം: ജീവനക്കാർ കൃത്യസമയത്ത് ജോലിക്കെത്തുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് സെക്രട്ടേറിയേറ്റിൽ ഏർപ്പെടുത്തിയ പഞ്ചിംഗ് ഫലം കണ്ടു. ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തിയതിന് ശേഷം രാവിലെ 10 മണിക്ക് മുൻപ് 3050 പേർ ജോലിക്കെത്തി.
ആകെ 4497 പേരുള്ള സെക്രട്ടേറിയേറ്റിൽ ബഹുഭൂരിപക്ഷം പേരും കൃത്യ സമയത്ത് എത്തിയെങ്കിലും ഉഴപ്പന്മാരുടെ എണ്ണവും കുറവല്ലെന്ന് ആദ്യദിവസം കണ്ടെത്തി. 946 പേർ രാവിലെ 10.15 ന് ശേഷമാണ് ബയോമെട്രിക് സംവിധാനത്തിൽ ഹാജർ രേഖപ്പെടുത്തിയത്. പക്ഷെ ഹാജർ രേഖപ്പെടുത്താതെ 501 പേരുള്ളത് പൊതുഭരണ വകുപ്പ് പരിശോധിച്ച് വരികയാണ്.
ബയോമെട്രിക് സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ഡിസംബർ 28 ന് രാവിലെ 1047 പേരാണ് പഞ്ച് ചെയ്തത്. 2150 പേർ വൈകി പഞ്ച് ചെയ്തു.
ജീവനക്കാര്‍ കൃത്യസമയത്തെത്തുന്നില്ല, ഫയല്‍ നീങ്ങുന്നില്ല, എന്നീ ആക്ഷേപങ്ങള്‍ ഉയർന്നതോടെയാണ് സെക്രട്ടേറിയറ്റിൽ ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തിയത്. ശമ്പളം വിതരണം ചെയ്യുന്ന സ്പാര്‍ക്ക് എന്ന സോഫ്ട്വെയറുമായി ഇതിനെ ബന്ധപ്പെടുത്തി.
വൈകിവന്നാൽ ജിവനക്കാര്‍ക്ക് ആ ദിവസത്തെ ശമ്പളം നഷ്ടമാകും. പഞ്ചിംഗിൽനിന്ന് മന്ത്രിമാരെയും ചീഫ് സെക്രട്ടറിയെയും ഒഴിവാക്കിയിട്ടുണ്ട്. മന്ത്രിമാരുടെ ഓഫീസിലെ ജീവനക്കാർക്ക് ഈ നിബന്ധന ബാധകമാണ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.