തിരുവനന്തപുരം: ഫിഫ്റ്റി – ഫിഫ്റ്റി എന്ന പേരിൽ പുതിയ ലോട്ടറി പുറത്തിറക്കി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും നൽകുന്ന ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ഞായറാഴ്ചകളിലാണ്. ടിക്കറ്റിന് 50 രൂപയാണു വില. ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാലാണ് ടിക്കറ്റിന്റെ പ്രകാശനം നിര്‍വഹിച്ചത്.
നിലവിൽ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും കേരള സർക്കാർ ലോട്ടറി നറുക്കെടുപ്പ് ഉണ്ട്. തിങ്കൾ മുതൽ ശനി വരെ യഥാക്രമം വിൻവിൻ, സ്ത്രീശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിർമൽ, കാരുണ്യ എന്നീ ലോട്ടറികളാണു നറുക്കെടുക്കുന്നത്. കോവിഡ് മൂലം ഞായറാഴ്ചകളിലെ നറുക്കെടുപ്പ് ഒഴിവാക്കിയിരുന്നു. സ്ഥിതിഗതികൾ സാധാരണ നിലയിലേക്കെത്തുന്ന സാഹചര്യത്തിലാണു ഞായറാഴ്ചയും ലോട്ടറി വീണ്ടും ആരംഭിക്കുന്നത്.
ടിക്കറ്റ് വിതരണം ഇന്നു മുതല്‍ ആരംഭിച്ചു. ഈ മാസം 29 നാണ് ആദ്യ നറുക്കെടുപ്പ്. ഒന്നും രണ്ടും സമ്മാനങ്ങൾക്കു പുറമേ ആകർഷകമായ നിരവധി മറ്റു സമ്മാനങ്ങളുമുണ്ട്. ഏജന്റുമാർക്കു സൗകര്യപ്രദമായ ബുക്കുകൾ നൽകുന്നുവെന്നതും ഇതിന്റെ പ്രത്യേകതയാണ്.
കേരള ലോട്ടറിയെ ഉപയോഗിച്ച് ഓൺലൈനിലടക്കം നിരവധി തട്ടിപ്പുകൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. കേരള ലോട്ടറിയുടെ ആകർഷണീയത ഉപയോഗിച്ചാണ് ഇത്തരം ദുരുപയോഗം നടക്കുന്നത്. ഒരേ നമ്പർ ഒന്നിച്ചു കെട്ടാക്കി ടിക്കറ്റുകൾ വിൽക്കുന്ന പ്രവണതയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരേ സർക്കാർ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.