/indian-express-malayalam/media/media_files/uploads/2018/08/CHengannur-Flood.jpg)
കൊച്ചി: ഇന്ന് പകൽ 12.30 യ്ക്ക് ശേഷം സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ കാറ്റും ഇടിമിന്നലും മഴയും ഉണ്ടാകുമെന്ന് സംസ്ഥാന ദുരന്ത നിവാരണ സമിതി മുന്നറിയിപ്പ് നൽകി. മധ്യകേരളത്തിൽ കോട്ടയം, ആലപ്പുഴ, തൃശ്ശൂർ ജില്ലകൾക്കാണ് മുന്നറിയിപ്പ്.
എന്നാൽ മുന്നറിയിപ്പിന് മൂന്ന് മണിക്കൂർ ദൈർഘ്യമേ ഉളളൂ. വൈകിട്ട് 3.30 വരെയേ ഈ കാലാവസ്ഥ വ്യതിയാനം ഉണ്ടാകൂ. രാവിലെ എറണാകുളത്ത് മഴ പെയ്തിരുന്നു. അതേസമയം സംസ്ഥാനത്ത് പ്രളയബാധിത പ്രദേശങ്ങളിൽ വീടുകൾ ഇപ്പോഴും ശുചീകരിക്കുകയാണ്.
മഴ പെയ്താൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് അത് വെല്ലുവിളിയാകും. ചെങ്ങന്നൂർ കുട്ടനാട് മേഖലകളിലും എറണാകുളത്തും തൃശ്സൂരിലും വെളളം കയറിയ വീടുകളിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് ശുചീകരണ പ്രവർത്തനം പുരോഗമിക്കുന്നത്.
കുട്ടനാട്ടിൽ നാളെ മുതൽ അരലക്ഷത്തിലേറെ പേരെ അണിനിരത്തി 16 പഞ്ചായത്തുകളിലും ശുചീകരണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വെളളിയാഴ്ചയ്ക്കുളളിൽ വീടുകൾ പൂർണ്ണമായും ശുചീകരിച്ച് താമസം തുടങ്ങാൻ സൗകര്യം ചെയ്തുകൊടുക്കുകയാണ് ലക്ഷ്യം. കുട്ടനാട്ടിൽ അരലക്ഷത്തിലേറെ വീടുകളിലാണ് വെളളം കയറിയത്. ഓരോ വീട്ടിലും ഇതര ജില്ലകളിൽ നിന്നുളളവരെ കൂടി പങ്കെടുപ്പിച്ച് ദ്രുതഗതിയിൽ ശുചീകരണം നടത്തും.
ശുചീകരണം ആരംഭിക്കുന്നതിന് മുന്നോടിയായി ദുരിതബാധിത പ്രദേശത്തെ വീടുകളിൽ ഇന്ന് പാമ്പു പിടിത്തത്തിൽ വിദഗ്ദ്ധരായവർ പാമ്പുകളെ പിടികൂടാൻ ഇറങ്ങിയിട്ടുണ്ട്. നാളെ രാവിലെ എട്ട് മണി മുതലാണ് ശുചീകരണ യജ്ഞം ആരംഭിക്കുന്നത്.
രാവിലെ ഹൗസ് ബോട്ടുകളിലും കേവ് വളളങ്ങളിലുമായി ശുചീകരണത്തിൽ പങ്കെടുക്കുന്നവർ 16 പഞ്ചായത്തുകളിലും എത്തും. ഇവർക്ക് യാത്ര ചെയ്യാനായി കുട്ടനാട്ടിലെ ആയിരത്തോളം ഹൗസ് ബോട്ടുകളും മുഴുവൻ ജങ്കാറുകളും ഉപയോഗിക്കും.
ശുചീകരണത്തിന് എത്തുന്നവരിൽ ഇലക്ട്രീഷ്യന്മാർ, പ്ലംബർമാർ, ആശാരിമാർ തുടങ്ങിയവരും ഉണ്ടാകും. വീടുകൾ പൂർണ്ണമായും ശുചീകരിക്കാനാണ് ശ്രമം.
ശുചീകരണത്തിന് എത്തുന്നവർ നാളെ രാത്രി ഹൗസ് ബോട്ടുകളിൽ തന്നെ തങ്ങും. ബുധനാഴ്ച തന്നെ ശുചീകരണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിവരം. കൈനകരി, ചമ്പക്കുളം, പുളിങ്കുന്ന്, മുട്ടാര്‍ എന്നിവിടങ്ങളിലെ മിക്ക വീടുകളിലും അര അടിയോളം ഉയരത്തിൽ ഇപ്പോഴും വെളളമുണ്ട്.
ഭൂരിഭാഗം വീടുകള്‍ക്കുള്ളിലും ഇപ്പോഴും അരടിയോളം വെള്ളം കെട്ടിനില്‍ക്കുന്നുണ്ട്. ഇത് രണ്ട് ദിവസത്തിനുളളിൽ ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. അങ്ങിനെയെങ്കിൽ അടുത്ത ദിവസം തന്നെ ഇവിടെയും ശുചീകരണം പൂർത്തിയാക്കാനാവും.
സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകൾ ഈ മാസം 30 ന് മുൻപേ അടയ്ക്കാനാണ് ശ്രമം. സംസ്ഥാനത്തെ ഓഡിറ്റോറിയങ്ങൾ കേന്ദ്രീകരിച്ച് വീടുകളിലേക്ക് മടങ്ങാനാവാത്തവരെ താമസിപ്പിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us