/indian-express-malayalam/media/media_files/uploads/2018/09/Flood-Pic.jpg)
തിരുവനന്തപുരം: കേരളം നേരിട്ട ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയിൽ 25000 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ലോകത്താകമാനമുളള മലയാളികളോട് സാമ്പത്തിക സഹായം ചോദിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.
മലയാളികളോട് ഒരു മാസത്തെ വേതനമാണ് മുഖ്യമന്ത്രി ചോദിച്ചത്. ഇതിനോടകം 1032 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി എത്തിയിരിക്കുന്നത്. ഇന്ന് മാത്രം 1.52 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്.
ഇതുവരെ ഇ പേയ്മെന്റ് വഴി 150.15 കോടിയും യുപിഐ പോലുളള സംവിധാനങ്ങൾ വഴി 46.04 കോടിയും ക്യാഷ്, ചെക്ക്, ആർടിജിഎസ് എന്നിവയിലൂടെ 835.86 കോടി രൂപയുമാണ് ലഭിച്ചത്. ഇന്ന് ലഭിച്ച ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവനയിൽ ഏറ്റവും പ്രധാനം സംസ്ഥാനത്തെ തടവുകാരിൽ നിന്നുളളതാണ്.
വിവിധ കുറ്റകൃത്യങ്ങളിൽ പെട്ട് സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുകാരിൽ നിന്ന് 14 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ചിരിക്കുന്നത്. ജയിൽ മേധാവി ആർ.ശ്രീലേഖ തുക ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. ഏറ്റവും കൂടുതൽ സംഭാവന കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ്. നാലര ലക്ഷം രൂപയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സംഭാവനയായി പിരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് 483 പേരുടെ മരണത്തിനും 25000 കോടിയിലേറെ രൂപയുടെ നാശനഷ്ടത്തിനും കാരണമായ പ്രളയത്തിന് ശേഷം കേരളം പുനർനിർമ്മിക്കാൻ സഹായം തേടി സംസ്ഥാന മന്ത്രിമാർ വിദേശരാജ്യങ്ങളിലേക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ട്. പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമ്മാണത്തിനുളള സാമ്പത്തിക സഹായം തേടിയാണ് ഈ യാത്ര.
മന്ത്രിമാരുടെയും മുതിർന്ന ഗവ. സെക്രട്ടറിമാരുടെയും നേതൃത്വത്തിലുള്ള സംഘം, മലയാളികൾ ധാരാളമുളള യുഎഇ, ഒമാൻ, ബെഹ്റൈൻ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, സിങ്കപ്പൂർ, മലേഷ്യ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, യുകെ, ജർമ്മനി, യുഎസ്എ, കാനഡ എന്നിവിടങ്ങൾ സന്ദർശിക്കും.
ശബരിമല പമ്പയിൽ തകർന്നുപോയ പാലങ്ങളും റോഡുകളും കെട്ടിടങ്ങളും നിർമ്മിക്കാൻ ടാറ്റ പ്രൊജക്ട്സ് ലിമിറ്റഡിനെ ചുമതലപ്പെടുത്തി. നവംബർ 17 ന് മണ്ഡല മകരവിളക്ക് തുടങ്ങും മുൻപ് പണികൾ പൂർത്തീകരിക്കാനാണ് ശ്രമം. ഇതിന്റെ മേൽനോട്ട ചുമതല ചീഫ് സെക്രട്ടറി ടോം ജോസ് അദ്ധ്യക്ഷനായ ഉന്നതസമിതിക്ക് ഇന്നലെ ചേർന്ന മന്ത്രിസഭ യോഗം കൈമാറിയിരുന്നു.
ജില്ലകൾ കേന്ദ്രീകരിച്ച് ജനങ്ങളിൽ നിന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ നിന്ന് ധനസമാഹരണം നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാർത്ഥികളുടെ പക്കൽ നിന്നും പണം സമാഹരിക്കും. പ്രളയബാധിതർക്ക് വീട്ടുപകരണങ്ങൾ വാങ്ങാൻ കുടുംബശ്രീ വഴി ഒരുലക്ഷം രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും. ഇതിന്റെ പലിശ സർക്കാർ വഹിക്കും.
വ്യാപാരസ്ഥാപനങ്ങൾ അടക്കമുളള ജീവനോപാധികൾ നഷ്ടമായവർക്ക് സർക്കാർ ഗ്യാരന്റിയിൽ 10 ലക്ഷം വായ്പ നൽകാനും ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിൽ നിന്ന് പ്രത്യേക പാക്കേജ് അനുവദിക്കപ്പെട്ടില്ലെങ്കിൽ സംസ്ഥാനത്തിന്റെ പുനർനിർമ്മാണത്തിന് മലയാളികൾ കൂടുതൽ കഠിനാദ്ധ്വാനം നടത്തേണ്ടി വന്നേക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.