/indian-express-malayalam/media/media_files/uploads/2018/08/Ernakulam-Gvt-Girls-HSS-Ernakulam.jpg)
Kerala Floods: കൊച്ചി: പ്രളയത്തിന്റെ രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷെ ചുറ്റും വെളളത്തിൽ നിൽക്കുമ്പോഴും മലയാളി വിളിച്ചുപറയുന്നുണ്ട് ഞങ്ങൾ ഉയർന്നുവരുമെന്ന്. നെഞ്ചുറപ്പുണ്ട്, കരളുറപ്പുണ്ട്... കാരണം ഏഴ് കടലും കരയും താണ്ടി ജീവിതം പടുത്തുയർത്തിയ പ്രവാസികളുടെ തറവാടാണ് കേരളം.
അങ്ങിനെയൊന്നും തോൽപ്പിക്കാനാവില്ല കേരളത്തെ ഒരു പ്രളയത്തിനെന്ന് അടയാളപ്പെടുത്തുകയാണ് കേരളത്തിലെ ഓരോ ദുരിതാശ്വാസ ക്യാംപും. അതിലൊന്നാണ് എറണാകുളം ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. വൈപ്പിനിൽ നിന്നും ചേരാനല്ലൂരിൽ നിന്നും അഭയം തേടിയെത്തിയവർ താത്കാലികമായി തങ്ങുന്ന ഒരിടം. സർവ്വവും വെളളത്തിനടിയിലായപ്പോൾ ഉളളതും കൊണ്ട് കര തേടി ഓടിയവർ. അവർ തങ്ങുന്ന ആ സ്കൂളിൽ ഇന്ന് രാത്രി ഗാനമേള ആയിരുന്നു. ക്യാംപിലുളളവരും, ക്യാംപിന്റെ മേൽനോട്ടം വഹിക്കുന്ന വളണ്ടിയർമാരും ഒന്നടങ്കം ഒത്തുചേർന്ന് ഒരു പ്രതീക്ഷയുടെ പൊൻവെട്ടം അവിടെ തെളിഞ്ഞു.
പ്രായഭേദമന്യേ എല്ലാവരും ഒന്നടങ്കം പാടി. മൂന്ന് വയസുകാരി കല്യാണി മുതൽ 80 വയസോടടുത്ത വല്യമ്മച്ചി വരെ. അവിടെ വലിപ്പ ചെറുപ്പമില്ലായിരുന്നു. അവിടെ ഗാനമധുരിമയായിരുന്നില്ല. കേൾക്കുന്നതെല്ലാം ഇമ്പമാകേണ്ടുന്ന ഒരു കാലവും സമയവുമാണ് അവർക്കവിടം.
നാളെ അവിടെ മത്സരങ്ങളാണ്. യോഗയും ആുർവേദ ചികിത്സയും, മാനസിക ശക്തി വീണ്ടെടുക്കുന്നതിന് കൗൺസിലിംഗും നൽകുന്നു. അതോടൊപ്പം ബോഡ്മിന്റണും വോളിബോളും അടക്കം എല്ലാ കായികവിനോദങ്ങളും. ആർക്കും വേദനിക്കുന്ന ഒരു ക്യാംപ് അനുഭവമാകാതിരിക്കാൻ മേൽനോട്ട ചുമതലയിലുളളവർ പരിശ്രമിക്കുന്നുണ്ട്. കേരളം നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കുക തന്നെ ചെയ്യും. അതൊരു മനക്കരുത്താണ്. അതടയാളപ്പെടുത്തുന്നു കൊച്ചിയിലെ ഈ ക്യാംപനുഭവം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us