ന്യൂഡൽഹി: സംസ്ഥാനത്തെ വെള്ളപ്പൊക്കത്തിന് കാരണം അണക്കെട്ടുകൾ തുറന്നുവിട്ടതാണെന്ന് ആരോപണം നിഷേധിച്ച് കേന്ദ്ര ജലകമ്മീഷന്. കേരളത്തിൽ അണക്കെട്ടുകൾ തുറന്നതിൽ വീഴ്ചയില്ലെന്ന് കേന്ദ്ര ജലകമ്മീഷൻ വ്യക്തമാക്കി. ഇതുസംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര ജലകമ്മീഷൻ ജലവിഭവ മന്ത്രാലയത്തിന് നൽകി. കേരളത്തിൽ അണക്കെട്ടുകളുടെ നിയന്ത്രണം പാളിയില്ലെന്നും ജലകമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണിയിൽനിന്നും ഒഴുക്കാവുന്നതിന്റെ നാലിലൊന്ന് ജലം മാത്രമാണ് തുറന്നുവിട്ടതെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ എന്‍എന്‍ റായ് പറഞ്ഞു. പ്രളയജലം ഉൾക്കൊള്ളാൻ ഒരു പരിധി വരെ ഇടുക്കിക്ക് കഴിഞ്ഞുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. വെള്ളപ്പൊക്കം തടയാൻ സംസ്ഥാനത്ത് കൂടുതൽ ജലസംഭരണികൾ വേണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. അച്ചൻകോവിൽ, മീനച്ചിലാറുകളിൽ പുതിയ ജലസംഭരണി ആലോചിക്കണമെന്നും എന്‍എന്‍ റായ് നിര്‍ദേശിക്കുന്നു.
കക്കി അണക്കെട്ട് തുറക്കാൻ വൈകിയത് കുട്ടനാട്ടിനെ ഓർത്താണെന്നും ഇടമലയാറിൽ ഒഴുകിവന്ന അധികജലം മാത്രമാണ് തുറന്നുവിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. തണ്ണീർമുക്കം ബണ്ടിലെ തടസം നദികളുടെ ഗതിമാറ്റി. ഒഴുക്കിവിടാവുന്നതിന്റെ ഇരട്ടിയിലധികം ജലം തണ്ണീർമുക്കത്ത് എത്തിയെന്നും കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.