കുട്ടനാടും പാലക്കാടും കേരളത്തിന്റെ നെല്ലറകളാണെങ്കിൽ കേരളത്തിന്റെ അരിയറയെന്നോ പത്തായമെന്നോ വിളിക്കാവുന്ന സ്ഥലമാണ് പെരുമ്പാവൂർ. കേരളത്തിലങ്ങോളമിങ്ങോളം വിൽക്കുന്ന അരിയിൽ ഭൂരിപക്ഷവും ഉൽപ്പാദിപ്പിക്കപ്പെടുന്നത് പെരുമ്പാവൂരിലാണ്. പെരുമ്പാവൂരിലെ വിവിധ മില്ലുകളിൽ കുത്തിയെടുക്കുന്ന അരിയാണ് മലയാളിയുടെ പ്രധാന ആഹാരം. അത് പലഹാരങ്ങളായും ചോറായുമൊക്കെ മലയാളിയുടെ തീൻമേശകളിലെത്തുന്നു. മലയാളികൾ മാത്രമല്ല, വിവിധ സംസ്ഥാനങ്ങളിലെ തൊഴിലാളികൾ ഈ വ്യവസായ മേഖലയുമായി ബന്ധപ്പെട്ടും ഇവിടെ ജോലി ചെയ്യുന്നു. പേമാരിയും പ്രളയവും അരിമില്ലുകാരുടെയും അവിടുത്തെ തൊഴിലാളികളുടെയും മാത്രമല്ല, മലയാളികളുടെ മൊത്തം വയറ്റത്തടിച്ചാണ് കടന്നുപോയത്.
ടൺകണക്കിന് അരിയാണ് ഇവിടെ വെളളം കയറി നശിച്ചത്. അപ്രതീക്ഷിതമായി ഉയർന്ന വെള്ളം ഓണക്കാലത്തേയ്ക്ക് കൊടുക്കാനായി വച്ചിരുന്നതടക്കമുളള അരിയും നെല്ലുമൊക്കെ ഒഴുക്കിക്കൊണ്ടുപോവുകയോ നശിപ്പിക്കുയോ ചെയ്തു. ഉപയോഗശൂന്യമായ അരികളടങ്ങിയ നൂറുകണക്കിന് ചാക്കുകളുടെ കൂമ്പാരം കൂടെയാണിന്ന് ഈ ചെറുപട്ടണവും പരിസര പ്രദേശങ്ങളും. പ്ലൈവഡും അരിയും പെരുമ്പാവൂരിന്റെ മാത്രമല്ല, കേരളത്തിന്റെ കൂടെ വ്യവസായ അടയാളങ്ങളായിരുന്നു. നോട്ട് നിരോധനവും ജിഎസ്ടിയും കാരണം അതിജീവനത്തിനായി കിണഞ്ഞ് പരിശ്രമിക്കുന്നതിനിടയിലാണ് പ്രതീക്ഷയുടെ അവസാന കതിരും പതിരാക്കി മാറ്റുന്ന തരത്തിൽ പ്രളയം കടന്നാക്രമിച്ചത്.
പെരുമ്പാവൂരിനടുത്താണ് അഞ്ചേക്കറിലായി പ്രവർത്തിക്കുന്ന ജിഎം അഗ്രോമിൽസ് എന്ന അരിമിൽ. എല്ലാ മാസവും 200 ട്രക്ക് ലോഡ് അരിയാണ് ഇവിടെ നിന്നും പോകുന്നത്. നെല്ല് കുത്തി, തരം തിരിച്ച്, പാറ്റി അരിയാക്കി വലിയ ചാക്കുകളിൽ നൽകുകയാണ്. കേരളത്തിലെ സ്വകാര്യ പൊതുമേഖല വിതരണ ശൃംഖലകൾ വഴിയാണ് ഇതിന്റെ വിതരണം.
Read: പെരുമ്പാവൂർ: പ്രളയം ബാധിച്ച മിനി ഇന്ത്യ
പ്ലൈവുഡ് വ്യവസായത്തെയെന്ന പോലെ തന്നെ പ്രളയം പെരുമ്പാവൂരിലെ അരിമിൽ വ്യവസായത്തിന്റെയും നട്ടെല്ലൊടിച്ചു. പെരുമ്പാവൂരും കാലടിയും കാഞ്ഞൂരും ഏറെക്കാലമായി അരിമില്ലുകളുടെ കേന്ദ്രമാണ്. വെളളത്തിന്റെ ലഭ്യത, കുടിയേറ്റ തൊഴിലാളികളുടെ സ്ഥിരമായതും വിലക്കുറഞ്ഞതുമായ തൊഴിൽശക്തിയുടെ ലഭ്യത, തുടങ്ങി നിരവധി ഘടകങ്ങളാണ് ഇവിടെ അരിമില്ലുകളുടെ കേന്ദ്രമായി മാറിയതിനുളള കാരണങ്ങളിൽ പ്രധാനം. ഈ മേഖലയിലെ നിരവധി മില്ലുകൾ ലാഭക്കണക്കുകളാണ് നിലവിൽ പറഞ്ഞിരുന്നത്.
എന്നാൽ ഇന്ന്, ജിഎം അഗ്രോ മിൽസ്സിനെ പോലെ നിരവധി അരിമില്ലുകൾ മോശം അവസ്ഥയിലാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജിഎം അഗ്രോ മിൽസിലെ ജനറൽ മാനേജർ നാരയാണ കുറുപ്പിന് ആകെ തിരക്ക് പിടിച്ചുസമയമാണ്. ഫുഡ് കോർപ്പറേഷൻ, ഇൻഷുറൻസ് കമ്പനികൾ, ബാങ്കുകൾ എന്നിവർക്കൊക്കെ കത്തെഴുതുകയാണ് അദ്ദേഹം. ആസ്ബറ്റോസ് മേൽക്കൂരയുളള അരിമില്ലിലെ ഉയർന്ന ഏണിപ്പടികൾ കയറി ചെല്ലുമ്പോൾ ഏകദേശം 25 അടി ഉയരത്തിലുളള ചെറിയ ഓഫീസാണ് കുറുപ്പിന്റേത്. അവിടെ നിന്നും താഴേയ്ക്ക് നോക്കുന്ന ഒരാൾക്ക് ആ അരിമില്ലിന്റെ തകർച്ച വ്യക്തമായി കാണാനാകും. ആയിരിക്കണക്കിന് കിലോഗ്രാം അരിയുളള നൂറുകണക്കിന് ചാക്കുകൾ ഫാക്ടറിക്കുളളിൽ ചിതറിക്കിടക്കുന്നു. അവിടെ നിന്നുളള ദുഷിച്ച, തീക്ഷ്ണമായ ദുർഗന്ധം കാരണം അഞ്ച് മിനിറ്റ് പോലും തികച്ച് ഒരാൾക്ക് അവിടെ നിൽക്കാനാകില്ല.
“ഓണത്തിന് മുമ്പ് സപ്ലൈകോ വഴി കോന്നിയിലെയും ഉടുമ്പൻചോലയിലെയും ആളുകൾക്ക് നൽകുന്നതിന് വേണ്ടി തയ്യാറാക്കിയിരുന്ന 60 ട്രക്ക് ലോഡ് അരിയാണിത്. എല്ലാം നശിച്ചു. ഈ ദുർഗന്ധം കാരണം ഇവിടെ ഇരുന്ന് ഞങ്ങൾക്ക് ജോലി ചെയ്യാനും സാധിക്കുന്നില്ല” കുറുപ്പ് പറയുന്നു
ഓഗസ്റ്റ് പതിനാല് രാത്രിക്ക് ശേഷം പെട്ടെന്നുണ്ടായ വെളളപ്പൊക്കം ഇടമലയാറും മുല്ലപ്പെരിയാറും ഡാമുകൾ തുറന്നുവിട്ടതുമൂലം കൂടുതൽ വഷളായി, ഇത് കാരണം എല്ലാ സ്റ്റോക്കും സുരക്ഷിതമായി മാറ്റാൻ സാധിച്ചില്ലെന്ന് കുറുപ്പ് പറയുന്നു. “വെള്ളം അതിവേഗം പൊങ്ങുകയായിരുന്നു. അതിശക്തമായ ഒഴുക്കും. വിദഗ്‌ധനായ ഒരു നീന്തൽക്കാരന് പോലും ആ വെള്ളത്തെ അതിജീവിക്കാനാവില്ലായിരുന്നു. ഞങ്ങളുടെ കഴിവിന്റെ പരമാവധി മാറ്റാൻ പറ്റുന്നതൊക്കെ മാറ്റി” അദ്ദേഹം പറഞ്ഞു.
Read: പ്രളയം നിലംപരിശാക്കിയ പ്ലൈവുഡ് വ്യവസായം
“സപ്ലൈകോയ്ക്ക് കൊടുക്കാനുളള സ്റ്റോക്കിലെ 2.4 കോടി നഷ്ടമുൾപ്പെടെ പന്ത്രണ്ട് കോടി രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. സ്റ്റോറേജ് ടാങ്കുകൾ, ബോയിലർ, ഡ്രൈയർ, മോട്ടോർ എന്നിവയൊക്കെ നശിച്ചു. കെഎസ്ഇബിയുടെ 11 കെവി ട്രാൻസ്ഫോമറും വെളളത്തിനടിയിലായി.” അദ്ദേഹം പറഞ്ഞു.
വെള്ളപ്പൊക്കം കാരണം കേടായ സ്റ്റോക്ക് നശിപ്പിച്ച് വൃത്തിയാക്കാനുളള സംവിധാനമാണ് സർക്കാർ ഉടനടി ചെയ്യേണ്ടതെന്ന് കാലടി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ സെക്രട്ടറി വർക്കി പീറ്റർ പറഞ്ഞു. ഓരോ ദിവസം പിന്നിടുമ്പോഴും ചീത്തയായ അരി സൂക്ഷിക്കുന്നത് കൂടതൽ ദുഷ്കരമാകും. മോശമായ അരി അസുഖങ്ങൾ പരത്തുന്നതിന് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മഞ്ഞപ്രയ്ക്കടുത്തുളള കല്യാൺ അരി മില്ലുടമ പോൾസൺ വിഒയുടെ ഫാക്ടറി പൂർണമായും നശിച്ചു. പതിനെട്ടടി ഉയരത്തിൽ പൊങ്ങിയ വെളളം. ഓഫീസും ബോയിലറുകളും ട്രാൻസ്ഫോമറും ജനറേറ്ററും സോർട്ടിങ് മെഷീനും 250 ടൺ കുത്തിയ അരിയും പാക്ക് ചെയ്ത അരിയും എല്ലാം നശിപ്പിച്ചു. ഇതെല്ലാം കൂടെ ഏകദേശം ഏഴ് കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
“ഇനിയെല്ലാം തുടക്കം മുതൽ ഒന്നേയെന്ന് തുടങ്ങണം. എനിക്ക് 52 വയസ്സായി അതിനാൽ തന്നെ അതൊരു വലിയബുദ്ധിമുട്ടാകും. അതിനുളള ആരോഗ്യമില്ല” പോൾസൺ പറയുന്നു.
“സർക്കാരിന് ഞങ്ങളെ പോലുളളവരെ സംരക്ഷിക്കാനുളള ഉത്തരവാദിത്വമുണ്ട്. സർക്കാരിന് എവിടെയോ വീഴ്ച പറ്റിയതാണെന്ന് കരുതുന്നു. ഇത് മനുഷ്യനിർമ്മിത ദുരന്തമാണ്” അദ്ദേഹം പറഞ്ഞു.
തിരികെ ജിഎം മില്ലിൽ എത്തിയപ്പോൾ അവിടുത്തെ തൊഴിലാളിയും കോയമ്പത്തൂർ സ്വദേശിയുമായ ലക്ഷ്മണനെ കണ്ടു. അദ്ദേഹത്തിന് ഇപ്പോഴും പ്രളയമുണ്ടാക്കിയ ദുരന്തം ഉൾക്കൊള്ളാനായിട്ടില്ല. “നശിച്ചുപോയ ഈ അരി കാണുമ്പോൾ എന്റെ ചങ്കിടിപ്പ് കൂടുകയാണ്. വെളളം കയറി നശിച്ചുപോയ അരി പാവങ്ങൾക്ക് കഴിക്കാനായി കൊടുക്കാനുളളതായിരുന്നു. പ്രകൃതിയോട് ഒരിക്കലും നമ്മൾ കളിക്കരുതെന്ന പാഠമാണ് ഈ ദുരന്തം പഠിപ്പിക്കുന്നത്. നമ്മുടെ എടുത്ത്ചാട്ടങ്ങൾ നമുക്ക് നഷ്ടമാകും നൽകുക” ലക്ഷ്മണൻ പറയുന്നു.
അരി മിൽ വ്യവസായത്തിന് പ്രളയക്കെടുതിയെ മറികടന്ന് സ്വന്തം കാലിൽ നിൽക്കുന്നതിന് അരിമില്ലുകാർക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് അസോസിയേഷൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു. മിക്ക മില്ലുകാരും നിലവിൽ തന്നെ നിരവിധ വായ്പകളും മറ്റുമായി വലിയ ബാധ്യതകളുളളവരാണ്. അവരുടെ മേൽ കൂടുതൽ സാമ്പത്തിക ബാധ്യതകൾ ചുമത്തുന്നത് ക്രൂരമാണെന്ന് അസോസിയേഷൻ പറഞ്ഞു. ഒരു കാലത്ത് കേരളത്തിൽ 2,500 അരിമില്ലുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ അവശേഷിക്കുന്നത് 150 എണ്ണമാണ്. ഈ വൻ ദുരന്തത്തിൽ നിന്നും അവശേഷിക്കുന്ന അരിമില്ലുകൾ എങ്ങനെ അതിജീവിക്കുമെന്നതാണ് ഞങ്ങളുടെ അടങ്ങാത്ത ആധിയെന്ന് അസോസിയേഷൻ സർക്കാരിന് നൽകിയ അഭ്യർത്ഥനയിൽ പറയുന്നു.
രണ്ടായിരം ടൺ അരിയാണ് കാലടി പ്രദേശത്തുളള മില്ലുകൾ ഒരു ദിവസം അരിയാക്കി മാറ്റി വിതരണം ചെയ്യുന്നത്. അതിലെ 95 ശതമാനവും മട്ട ഇനത്തിൽ പെട്ടതാണ്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുളള നെല്ലാണ് കൂടുതലായും ഇവിടെ കുത്തിയെടുക്കുന്നത്. മട്ട അരി കഴിച്ചിരുന്നവരിൽ നല്ലൊരു ശതമാനം ആളുകൾ ഇപ്പോൾ ആന്ധ്രയിൽ നിന്നു വരുന്ന വെളളരിച്ചോറ് കഴിക്കുന്നവരായതായി പീറ്റർ പറയുന്നു. മട്ടഅരിയിൽ നിറം ചേർക്കുന്നുവെന്ന് തെറ്റായ പ്രചാരണമാണ് ഇതിന് കാരണമായത്. നേരത്തെ 75 ശതമാനം ആളുകൾ മട്ടഅരിയാണ് കഴിച്ചിരുന്നതെങ്കിൽ ഇന്നത് 25-30 ശതമാനമായി കുറഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഏകദേശം എഴുപതോളം അഗ്രോമില്ലുകളിൽ മുപ്പതോളം മില്ലുകളാണ് കാലടി പ്രദേശത്ത് മാത്രം വെള്ളപ്പൊക്കം ബാധിച്ചത്. പ്രളയം ഇവർക്കുണ്ടാക്കിയ നഷ്ടം ആകെ കണക്കാക്കിയാൽ ഏകദേശം 160 കോടി രൂപയുടേതാകുമെന്ന് അദ്ദേഹം പറഞ്ഞു.