Kerala Floods: കേരളത്തെ തകർത്ത വെള്ളപ്പൊക്കം മുസരിസ് ഹെറിറ്റേജ് പ്രൊജക്ടിനെയും ബാധിച്ചു. ചരിത്ര പ്രാധാന്യമുണ്ടെന്ന് പറയപ്പെടുന്ന തുറമുഖവുമായി ബന്ധപ്പെട്ട ഹെറിറ്റേജ് പ്രൊജ്ക്ടിനെയും വെള്ളപ്പൊക്കം ബാധിച്ചു.
സാംസ്കാരിക പ്രാധാന്യം പുനഃസ്ഥാപിക്കുന്നതിന് ബൃഹദ് പദ്ധതിയാണ് സംസ്ഥാന സർക്കാർ ഈ ചരിത്രപ്രദേശത്തെ ചേർത്ത് നടപ്പാക്കിക്കൊണ്ടിരുന്നത്. ഇപ്പോൾ ഈ ചരിത്രപ്പഴമയുറങ്ങുന്ന പ്രദേശം എക്കൽമണ്ണും വെള്ളവും കൊണ്ട് നിറഞ്ഞിരിക്കുന്നു.
“എന്നാൽ ചരിത്രസ്മാരകങ്ങളിലൊന്നും വെള്ളപ്പൊക്കം മൂലം കേടുപാടുകൾ ഉണ്ടായിട്ടില്ല. പക്ഷേ, സ്മാരകങ്ങളിലെല്ലാം എക്കലടിഞ്ഞിരിക്കുന്നു, പാലിയം കൊട്ടാരവും കോട്ടപ്പുറം നദീതടപ്രദേശവുമൊക്കെ”, മുസിരിസ് ഹെറിറ്റേജ് പ്രൊജക്ട് മാനേജിങ് ഡയറക്ടർ പി എം നൗഷാദ് പറഞ്ഞു.
എറണാകളും ജില്ലയിലെ പട്ടണം എന്ന പ്രദേശത്ത് നടത്തിയ നിരവിധ ഖനന പദ്ധതികളുടെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ നടപ്പാക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പാരമ്പര്യ സംരക്ഷണ പദ്ധതിയാണ് മുസിരിസ് ഹെറിറ്റേജ് പദ്ധതി. കേരള ചരിത്ര കൗൺസിലാണ് ഇതിന് നേതൃത്വം നൽകുന്നത്. പഴയ പട്ടണം പുനസ്ഥാപിക്കാനുളള ഈ പദ്ധതി ഒരു ദശകം പൂർത്തിയാക്കാറായി. സുഗന്ധവ്യജ്ഞനങ്ങളും വിലപിടിപ്പുളള രത്നങ്ങളും മറ്റും മറ്റ് പുരാതന ദേശങ്ങളായ ഗ്രീസിലേയ്ക്കും റോമാക്കാർക്കും ഒക്കെ വ്യാപാരം നടത്തിയിരന്ന കിഴക്കുളള തുറമുഖമായിരുന്നു ഇതെന്നാണ് ഒരു വിഭാഗം ചരിത്രകാരന്മാരുടെ വാദം.

കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുളളിൽ മുസിരിസ് ഹെറിറ്റേജ് പ്രൊജക്റ്റ് പഴയ നഗരത്തിന്റെ നല്ലൊരു ഭാഗം പുനഃസംഘടിപ്പിച്ചു. കോട്ടപ്പുറം കോട്ട, പരവൂർ സിനഗോഗ്, പാലിയം കൊട്ടാരം എന്നിവ വിനോദ സഞ്ചാരികളെയും ചരിത്ര കുതുകികളെയും ആകർഷിക്കുന്ന ഇടങ്ങളായി മാറി.
ഈ മാസം ഉണ്ടായ വെള്ളപ്പൊക്കം പുനർനിർമ്മിച്ച ടൗൺഷിപ്പിന്റെ നല്ലൊരു ഭാഗം വെളളത്തിനടയിലാക്കി, അതിന് പുറമെ എക്കൽ കൊണ്ട് മൂടുകയും ചെയ്തു.
“കോട്ടപ്പുറം നദീതീര പ്രദേശം വൃത്തിയാക്കിയെടുത്തു, ഇനി പാലിയം കൊട്ടാരവും പാലിയം നാലുകെട്ടും വൃത്തിയാക്കിയെടുക്കണം. അതിനായി 25 പേരുടെ സഹായം കിട്ടിയാൽ ഒരാഴ്ചയ്ക്കുളളിൽ വൃത്തിയാക്കാം” നൗഷാദ് പറഞ്ഞു.

എക്കൽ വൃത്തിയാക്കുക മാത്രമല്ല, സ്മാരകങ്ങളുമായി ബന്ധപ്പെട്ടുള്ള ഇലക്ട്രോണിക് ഉപകരങ്ങൾക്ക് എന്ത് സംഭവിച്ചുവെന്ന് കൂടെ പരിശോധിക്കേണ്ടതുണ്ട്. സഞ്ചാരികൾക്ക് അറിവ് പകരുന്നതിനുള്ള ഇലക്ടോരണിക് ഉപകരണങ്ങളാണ്. ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അത് പരിശോധിച്ച് വരുകയാണ്. അവരുടെ നിർദേശം കിട്ടിയ ശേഷം മാത്രമേ അത് വീണ്ടും ഉപയോഗ യോഗ്യമാക്കാൻ സാധിക്കുകയുളളൂവെന്ന് നൗഷാദ് പറഞ്ഞു.
ഓഗസ്റ്റ് എട്ടിനാരംഭിച്ച പേമാരിയിലും പ്രളയത്തിലും 250 ലേറെ പേർ മരിക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനം ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങളിൽ നിന്നും പുനരധിവാസ, പുനർനിർമ്മാണ പ്രവർത്തനങ്ങളിലേയ്ക്ക് തിരിഞ്ഞു തുടങ്ങി.
മുസിരിസ് ഹെറിറ്റേജ് പ്രൊജക്റ്റ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്ന് നൗഷാദ് പറഞ്ഞു. 285 പേരുടെ ദുരിതാശ്വാസ ക്യാംപ് നടത്തിയതായും അതിന് പുറമെ 1500 പേർക്ക് ഭക്ഷണം നൽകാനുളള സമൂഹ അടുക്കള (കമ്മ്യൂണിറ്റി കിച്ചൻ) നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.