/indian-express-malayalam/media/media_files/uploads/2018/08/Kerala-Floods-Rainfall-to-reduce-marginally-but-more-rains-after-Aug-19.jpg)
Kerala Floods Rainfall to reduce marginally, but more rains after Aug 19
തിരുവനന്തപുരം: മഹാപ്രളയത്തിൽ ശരീരവും മനസ്സും മരവിച്ചു പോയ പ്രളയബാധിതർക്ക് ഇനി അൽപ്പമൊന്ന് ആശ്വസിക്കാം. കേരളത്തിൽ ഇനി കനത്ത മഴയുണ്ടാകില്ല, ചാറ്റൽ മഴ മാത്രമാവും ഉണ്ടാകുകയെന്ന ആശ്വാസകരമായ അറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തിലെ എല്ലാ ജില്ലകളിലെയും ജാഗ്രതാ നിർദ്ദേശം പിൻവലിച്ചെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
വെള്ളപ്പൊക്കമുണ്ടായ ഒട്ടുമിക്ക സ്ഥലങ്ങളിൽ നിന്നും വെള്ളം ഇറങ്ങിതുടങ്ങിയിട്ടുണ്ട്. പ്രളയം അധികം ബാധിച്ചിട്ടില്ലാത്ത​​ പ്രദേശങ്ങളിലെ ആളുകളെല്ലാം വീടുകളിലേക്ക് തിരിച്ചുപോയി ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയിരിക്കുന്നു. വെയിൽ തെളിഞ്ഞു തന്നെ നിൽക്കുന്നത് പലയിടത്തും ശുചീകരണ പ്രവർത്തകർക്ക് അനുകൂല സാഹചര്യം ഒരുക്കുന്നുണ്ട്.
പ്രളയബാധിത പ്രദേശങ്ങളായ പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിലെ സ്ഥിതിയാണ് നിലവിൽ ഇപ്പോഴും ഗുരുതരമായി തുടരുന്നത്. ചെങ്ങന്നൂരിലെ പാണ്ടനാട്, വെൺമണി, ഇടനാട്, തിരുവൻവണ്ടൂർ, കല്ലിശേരി, എനക്കാട് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഇപ്പോഴും ആളുകൾ പ്രളയക്കെടുതിയാൽ വലയുകയാണ്. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലും സ്ഥിതി രൂക്ഷം തന്നെ.
എറണാകുളം ജില്ലയിൽ പറവൂർ, പൂവത്തുശേരി, കുത്തിയത്തോട് എന്നിവിടങ്ങളിലെല്ലാം ആളുകൾ കുടുങ്ങി കിടക്കുകയാണ്. കുത്തിയത്തോടിൽ നിന്നും കെട്ടിടം ഇടിഞ്ഞുവീണ് വെള്ളത്തിൽപ്പെട്ട നാലുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. രണ്ടുപേരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തിയിരുന്നു. വൈക്കം ഭാഗങ്ങളിലും വെള്ളം താഴ്ന്നിട്ടില്ല.
ആലുവയിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ തന്നെ. ആലുവ തുരുത്ത്, ചെന്പകശേരി, തോട്ടുമുഖം, ദേശം തുടങ്ങിയ പ്രദേശങ്ങളിൽ കെടുതി തുടരുകയാണ്. തൃശൂരിന്റെ തെക്കു പടിഞ്ഞാറൻ മേഖലയായ ചേറ്റുപ്പുഴ, പുള്ള്, ചേർപ്പ്, എട്ടുമുന, ആലപ്പാട്, മക്കൊടി തുടങ്ങിയ ഗ്രാമങ്ങളിലും വലപ്പാട് മുതൽ ചാവക്കാട് വരെയുള്ള തീരദേശ മേഖലയിലും വെള്ളപ്പൊക്കം തുടരുകയാണ്.
പ്രളയക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം നാളെ ചേരും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us