കോട്ടയം: കോട്ടയം മണർകാട് ഒഴുക്കിൽപ്പെട്ട കാറും ഡ്രൈവറായ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. കൊച്ചി എയര്‍പോര്‍ട്ട് ടാക്സി ഡ്രൈവര്‍ അങ്കമാലി അമലപുരം മഞ്ഞപ്ര സ്വദേശിയുമായ ജസ്റ്റിന് ജോയി (26) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ജസ്റ്റിൻ ഓടിച്ചിരുന്ന ടാക്സി കാർ ഒഴുക്കിൽപ്പെട്ടത്. 12 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കാറും ഡ്രൈവറെയും കണ്ടെത്താൻ സാധിച്ചത്.
ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ജസ്റ്റിന് എന്ന യുവാവിനെ കാറുള്‍പ്പടെ കാണാതായത്. വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ മല്ലപ്പള്ളിയിലെ വീട്ടിലിറക്കി തിരികെവരവെ നാലുമണിക്കാറ്റില്‍ വെള്ളക്കെട്ടില്‍പ്പെട്ടു. വണ്ടി റോഡില്‍ നിന്ന് വെളളക്കെട്ടിലേക്ക് തെന്നിനീങ്ങുകയായിരുന്നു.
സമീപത്തെ വീട്ടില്‍ പഴ്സും ലൈസന്‍സും രേഖകളുമടക്കം നല്‍കിയശേഷം കാര്‍ വെള്ളക്കെട്ടില്‍നിന്ന് മാറ്റാനുള്ള ശ്രമം ജസ്റ്റിൻ നടത്തി. വണ്ടി പുറത്തെടുക്കാനായി ക്രെയിന്‍ സര്‍വീസിന്റെ സഹായവും ജസ്റ്റിൻ തേടിയിരുന്നു. ഇതിന് ശേഷമാണ് കാർ ഒഴുക്കിൽപ്പെട്ടത്.
Also Read: പ്രളയ ഭീഷണി: പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ അറിയാം
ഫയർ ഫോഴ്സ് സംഘം പുലർച്ചെ തന്നെ തെരച്ചിൽ ആരംഭിച്ചെങ്കിലും കനത്ത മഴയും ഇരുട്ടും തടസമാവുകയായിരുന്നു. തുടർന്ന് രാവിലെ ഒമ്പത് മണിയോടെ തെരച്ചിൽ ഊർജ്ജിതമാക്കി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ജസ്റ്റിനെയും കാറും പുറത്തെടുക്കാൻ സാധിച്ചത്.
കഴിഞ്ഞ മൂന്ന് ദിവസമായി ജില്ലയിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇതോടെ മണിമല, മീനച്ചിൽ, മൂവാറ്റുപുഴ ആറുകൾ കരകവിഞ്ഞ് ഒഴുകാൻ തുടങ്ങി. കോട്ടയത്ത് പലയിടത്തും മടവീഴ്ചച റിപ്പോർട്ട് ചെയ്തു. തിരുവാർപ്പ് വില്ലേജിലെ ഇല്ലിക്കൽ ആമ്പക്കുഴി പ്രദേശങ്ങളിൽ ജല നിരപ്പ് ഉയർന്നു. വെമ്പള്ളി വയലാ റോഡിൽ കല്ലാലി പാലം തകർന്നു. ഇതു വഴി ഗതാഗതം നിരോധിച്ചു. എംസി റോഡിൽ ചെമ്പരത്തി മൂട് ഭാഗത്ത് റോഡിൽ വെള്ളം കയറി. വൈക്കത്തെ താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുന്നു. വേളൂർ കല്ലുപുരയ്ക്കൽ, കോട്ടയം പഴയ സെമിനാരി എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നു. കൊടുരാറിൽ മാങ്ങാനം ഭാഗത്ത് ജലനിരപ്പ് രണ്ടടി ഉയർന്നു. മാങ്ങാനം എൽ.പി.സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.