/indian-express-malayalam/media/media_files/uploads/2023/06/Fever-2.jpg)
(Representational Image/ File Photo)
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന പനി ബാധിതരുടെ എണ്ണത്തിൽ വർധനവ്. ഇന്നലെ മാത്രം സർക്കാർ ആശുപത്രികളിൽ പനിക്ക് ചികിത്സ തേടിയത് 12,984 പേരാണ്. മലപ്പുറത്താണ് സ്ഥിതി കൂടുതൽ ഗുരുതരം. ഇന്നലെ മാത്രം 2171 പേർക്കാണ് പനി ബാധിച്ചത്. ഈ മാസം പനി ബാധിച്ചവരുടെ എണ്ണം 1,61,346 ആണ്.
എലിപ്പനിക്കും ഡെങ്കിപ്പനിക്കുമൊപ്പം മലേറിയയും പടരുന്നുണ്ട്. സംസ്ഥാനത്ത് 110 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതിൽ 43 എണ്ണവും എറണാകുളത്താണ്. 218 പേർക്കാണ് ഡെങ്കിപ്പനി ലക്ഷണങ്ങൾ കണ്ടെത്തിയത്. 8 പേർക്ക് എലിപ്പനിയും മൂന്നുപേർക്ക് മലേറിയയും സ്ഥിരീകരിച്ചു.
മലോയര മേഖലയിലാണ് ഡെങ്കിപ്പനി കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ മലയോര മേഖലയായ വണ്ടൂർ, മേലാറ്റൂർ എന്നീ ഹെൽത്ത് ബ്ലോക്കുകളിലാണ്. വണ്ടൂർ ഹെൽത്ത് ബ്ലോക്കിൽ 78 കേസുകളും മേലാറ്റൂർ ഹെൽത്ത് ബ്ലോക്കിൽ 54 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മൂന്നാഴ്ചയ്ക്കിടെ സംസ്ഥാനത്ത് 77 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 116 പേർക്ക് ലക്ഷണങ്ങളുണ്ട്. 27 പേർക്ക് ജീവൻ നഷ്ടമായി. ഈ വർഷം ആകെ 68 എലിപ്പനി മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് നേരത്തെ പറഞ്ഞിരുന്നു. പനി നിസാരമായി കാണരുത്. ഡെങ്കിപ്പനി, ഇന്‍ഫ്‌ളുവന്‍സ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാന്‍ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതാണ്. നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തിലേ ചികിത്സ തേടണം. മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഗുളിക വാങ്ങി സ്വയം ചികിത്സ പാടില്ല. എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.