തിരുവനന്തപുരം: ഇസ്രയേലിലെ കൃഷി രീതികള്‍ പഠിക്കാന്‍ സംസ്ഥാനത്തുനിന്നു പോയ സംഘം തിരിച്ചെത്തി. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബി.അശോകിന്റെ നേതൃത്വത്തിലുള്ള സംഘം ഒരാഴ്ചത്തെ സന്ദർശനത്തിനുശേഷം പുലര്‍ച്ചെ മൂന്നോടെയാണു കൊച്ചിയില്‍ തിരിച്ചെത്തിയത്. സംഘത്തിലുണ്ടായിരുന്ന ബിജു കുര്യനെപ്പറ്റി വിവരമൊന്നുമില്ല.
ഇസ്രയേലിലെ കൃഷി രീതികള്‍ പഠിക്കാന്‍ കര്‍ഷകര്‍ ഉള്‍പ്പടെയുള്ള സംഘം 12 നാണു സംസ്ഥാനത്തു നിന്നു പുറപ്പെട്ടത്. 27 അംഗ സംഘത്തിലുണ്ടായിരുന്ന കണ്ണൂര്‍ ഇരിട്ടി ഉളിക്കല്‍ സ്വദേശിയായ ബിജു അധികൃതരുടെ കണ്ണുവെട്ടിച്ച് മുങ്ങുകയായിരുന്നു.
17നു രാത്രിയാണു ബിജുവിനെ ഇസ്രയേലിലെ ഹെര്‍സ് ലിയയിലെ ഹോട്ടലില്‍നിന്ന് കാണാതാവുകയായിരുന്നു. ബിജുവിനെ കാണാതായതിനെത്തുടര്‍ന്ന് സംഘം ഇസ്രയേല്‍ പൊലീസിലും ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കി.
അതിനിടെ, താന്‍ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും ബിജുകുര്യന്‍ 16നു ഭാര്യയ്ക്കു വാട്‌സാപ്പില്‍ ശബ്ദസന്ദേശം അയച്ചിരുന്നു. ബിജുവിന്റേത് ആസൂത്രിത നീക്കമായിരുന്നു എന്നാണ് കൃഷി മന്ത്രി പ്രതികരിച്ചത്. സംഭവത്തില്‍ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടിതയായും ആരാണ് ബിജുവിനെ സംഘത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇത്തരത്തിലൊരു സംഭവമണ്ടായത് മോശമായിപ്പോയെന്നു മന്ത്രി പറഞ്ഞു. വിദേശരാജ്യത്തെ കേസ് ആയതിനാല്‍ വിദഗ്ധരുമായി ആലോചിച്ചശേഷമാകും നിയമനടപടിയിലേക്കു കടക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേയ് എട്ടു വരെ വിസയ്ക്കു കാലാവധിയുണ്ട്. അതിനകം ബിജു കേരളത്തിലേക്കു മടങ്ങിയില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടായേക്കും.