/indian-express-malayalam/media/media_files/uploads/2023/09/Kerala-fights-Nipah-virus-.jpg)
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഇത് നാലാം തവണയാണ് കേരളം നിപയെ തോൽപ്പിച്ച് ആരോഗ്യ മേഖലയിൽ പുതുചരിത്രമെഴുതുന്നത്
കോഴിക്കോട്: "നിങ്ങളെന്റെ മകനെ ജീവനോടെ തിരികെ തരില്ലേ?" ഇക്കഴിഞ്ഞ സെപ്റ്റംബർ 16ന് കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമത്തിൽ നിപ ക്വാറന്റൈനിൽ കഴിയുകയായിരുന്ന ഒരമ്മ വീഡിയോ കോളിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജിനോട് ആദ്യം ചോദിച്ച ചോദ്യമിതായിരുന്നു. അവരുടെ 9 വയസുകാരൻ മകൻ നിപ ബാധിതനായി ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെ കിടപ്പിലായിരുന്നു. ഓഗസ്റ്റ് 30ന് പ്രിയപ്പെട്ട ഭർത്താവിന്റെ ജീവൻ ഈ മാരക രോഗം കവർന്നെടുത്തതിന്റെ ഞെട്ടലിൽ നിന്നും അവർ അപ്പോഴും മോചിതയായിരുന്നില്ല.
ആഴ്ചകൾക്കിപ്പുറം സെപ്തംബർ 29ന് വെള്ളിയാഴ്ച ഈ കുട്ടി നിപ രോഗമുക്തനായി ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. നിപ രോഗബാധിതനായി ഒരാഴ്ചയോളം വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തുന്ന ലോകത്തെ ആദ്യത്തെ കേസായി ഇത് മാറിയിരിക്കുകയാണ്. ഈ കുട്ടിയോടൊപ്പം കോഴിക്കോട്ടുകാരായ അവന്റെ മാമനും മറ്റു രണ്ട് പേരും കൂടി നിപയിൽ നിന്നും മുക്തരായെന്നത് ആശ്വാസം നൽകുന്ന വിവരമാണ്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഇത് നാലാം തവണയാണ് കേരളം നിപയെ തോൽപ്പിച്ച് ആരോഗ്യ മേഖലയിൽ പുതുചരിത്രമെഴുതുന്നത്. സംസ്ഥാനത്ത് ഇക്കൊല്ലം നിപ ബാധിതരായ ആറ് പേരിൽ നാല് പേരാണ് രോഗമുക്തരായി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
കുട്ടിയെ ചികിത്സിച്ച കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ വെള്ളിയാഴ്ച അമ്മ അവനെ ആലിംഗനം ചെയ്യാൻ കാത്തിരിക്കുകയായിരുന്നു. “ഡോക്ടർമാരിലൂടെ പ്രവർത്തിച്ച ദൈവത്തിന് ഞാൻ എല്ലാം വിട്ടുകൊടുത്തു. ഏറ്റവും മോശമായതിനെ ഞാൻ ഭയന്നു… എന്റെ മകനെ തിരികെ കിട്ടാൻ വീഡിയോ കോളിൽ മന്ത്രിയുടെ മുമ്പിൽ ഞാൻ കരഞ്ഞു. കഴിഞ്ഞയാഴ്‌ച വെന്റിലേറ്ററിൽ നിന്ന് നീക്കം ചെയ്‌ത ശേഷം, ആശുപത്രിയിലെ ഡോക്ടർമാർ വീഡിയോ കോളിലൂടെ അവനെ കാണിച്ചുതന്നു. അവൻ സുഖം പ്രാപിക്കുന്നതായി ഞാൻ കണ്ടു,” അമ്മ പറഞ്ഞു.
നിപയുടെ കേരളത്തിലേക്കുള്ള നാലാം വരവ്
കോഴിക്കോട് മരുതോങ്കര പഞ്ചായത്തിലുള്ള ഈ കുട്ടിയുടെ 47കാരനായ പിതാവായിരുന്നു ഇത്തവണത്തെ ആദ്യത്തെ രോഗി അഥവാ 'ഇൻഡക്സ് കേസ്'. മിഡിൽ ഈസ്റ്റിൽ പ്രവാസിയായ ഇദ്ദേഹം അസുഖബാധിതനായ പിതാവിനെ നോക്കാൻ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. എന്നാൽ, മാരകമായ വൈറസ് അദ്ദേഹത്തെ ബാധിച്ചതായി മെഡിക്കൽ ലോകം അറിയാതെ, ആഗസ്റ്റ് 30ന് ന്യൂമോണിയയുടെ ലക്ഷണങ്ങളോടെ ആ മനുഷ്യൻ മരിച്ചു. ഇതിന് പിന്നാലെ സെപ്റ്റംബർ 9ന് അദ്ദേഹത്തിന്റെ മകനേയും 25 വയസ്സുള്ള ബന്ധുവിനേയും അത്യാസന്ന നിലയിൽ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രണ്ട് ദിവസത്തിന് ശേഷം, അടുത്തുള്ള ഗ്രാമത്തിൽ നിന്നുള്ള 40 വയസ്സുള്ള ഒരാൾ വൈറൽ ന്യൂമോണിയ ബാധിച്ച് അതേ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ഒരേ ലക്ഷണങ്ങളുമായി ബന്ധമില്ലാത്ത രണ്ട് മരണങ്ങളെക്കുറിച്ചുള്ള ഡോക്ടർമാരുടെ അന്വേഷണമാണ് ഒരു ക്ലസ്റ്റർ രൂപീകരണത്തെക്കുറിച്ച് സംശയത്തിന് ഇടയാക്കിയത്. ലാബ് പരിശോധനയിൽ സെപ്തംബർ 12ന് സംസ്ഥാനത്ത് നിപ വൈറസിന്റെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചു.
കഴിഞ്ഞ രണ്ടാഴ്ച മകൻ കോഴിക്കോട് ആശുപത്രിയിൽ ജീവനായി മല്ലിടുമ്പോൾ നാല് വയസ്സുള്ള മകൾക്കൊപ്പം ഗ്രാമത്തിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു ആ ആമ്മ. “ഞാൻ ക്വാറന്റൈനിൽ ആയിരിക്കുമ്പോൾ, എല്ലാ ദിവസവും പ്രാദേശിക ആരോഗ്യ പ്രവർത്തകരും പഞ്ചായത്ത് അധികൃതരും എന്നെ നല്ലോണം നോക്കി. അവർ എന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റി. മാനസികമായി പിന്തുണ നൽകി. ഡോക്ടർമാർ എല്ലാ ദിവസവും എന്നെ വിളിച്ചു,” അവർ ഓർത്തെടുത്തു.
വൈറസ് വ്യാപനം അതിവേഗം തിരിച്ചറിഞ്ഞത് ഈ ഡോക്ടറാണ്
വെന്റിലേറ്ററിൽ കിടന്ന് നിപ ബാധിച്ച് ഒരാൾ ജീവിക്കുന്നത് അപൂർവമാണെന്ന് ആസ്റ്റർ മിംസ് നോർത്ത് കേരള ക്ലസ്റ്റർ ഡയറക്ടർ (ക്രിട്ടിക്കൽ കെയർ) ഡോ. എഎസ് അനൂപ് കുമാർ പറയുന്നു. “ഒരു മെഡിക്കൽ ജേണലിലും ഇത്തരമൊരു കേസ് റിപ്പോർട്ട് ചെയ്തതായി ഞങ്ങൾ കണ്ടിട്ടില്ല. മെഡിക്കൽ ലോകത്ത് ഇത് വളരെ അപൂർവമാണ്. 2018ൽ ഞങ്ങൾ ചികിത്സിച്ച അഞ്ച് രോഗികളാണ് മരിച്ചത്. ഈ വൈറസിന്റെ ഉയർന്ന മരണനിരക്ക് മനസ്സിലാക്കിയിട്ടും ആ പരാജയം ഒരു ഡോക്ടർ എന്ന നിലയിൽ എന്നെ വേദനിപ്പിച്ചു. എന്നാൽ മെഡിക്കൽ സയൻസിന്റെ പരിമിതികൾ മനസ്സിലാക്കി പൗരസമൂഹവും ആരോഗ്യ പ്രവർത്തകർക്കൊപ്പം നിന്നു. പൊതുജനങ്ങളുടെ ആ സമീപനം ഞങ്ങൾക്ക് ആത്മവിശ്വാസമേകി.
കൃത്യവും സമയബന്ധിതവുമായ രോഗനിർണയവും വ്യാപനം തടയുന്നതിനുള്ള കൂട്ടായ ശ്രമങ്ങളും കാരണം 2023ലും രോഗം പൊട്ടിപ്പുറപ്പെട്ടതിന്റെ തുടക്കം മുതൽ തന്നെ അത് ഉൾക്കൊള്ളാൻ കഴിഞ്ഞു. സാമൂഹിക പ്രതിബദ്ധതയും, മനുഷ്യത്വവും, ഐസിയുവിന്റെ മതിലുകൾക്കപ്പുറം ഹൃദയത്തോട് ചേർന്ന് നിൽക്കണം എന്ന തിരിച്ചറിവും ഈ കാലഘട്ടം എനിക്ക് നൽകി,”ഡോ. അനൂപ് കുമാർ പറഞ്ഞു. 2018ലും ഇത്തവണയും സംസ്ഥാനത്ത് വൈറസ് നിർണയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഡോക്ടറാണ് ഇദ്ദേഹം.
"വൈറസ് വ്യാപനം തടയുന്നതിന് പിന്നിൽ കൂട്ടായ പരിശ്രമമുണ്ടായിരുന്നു"
അതിവേഗമുള്ള രോഗനിർണയം രണ്ടാമത്തെ തരംഗത്തെ തടയാൻ സഹായിച്ചുവെന്ന് സ്ഥിതിഗതികൾ അവലോകനം ചെയ്ത ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. "വൈറസ് വ്യാപനം തടയുന്നതിന് പിന്നിൽ കൂട്ടായ പരിശ്രമമുണ്ടായിരുന്നു. കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വൈറസ് ഒരു ബംഗ്ലാദേശി വിഭാഗത്തിൽപ്പെട്ടതാണ്. അത് 90 ശതമാനം വരെ മരണനിരക്കിന് പേരുകേട്ടതാണ്. ഈ വർഷം കോഴിക്കോട് റിപ്പോർട്ട് ചെയ്ത ആറ് കേസുകളിൽ ഞങ്ങൾക്ക് രണ്ട് ജീവൻ നഷ്ടപ്പെട്ടു. മരണനിരക്ക് 33.3 ശതമാനമാണ്. ചികിത്സയ്ക്കായി ആന്റി വൈറൽ മരുന്നുകളുടെ ഉപയോഗവും, മുൻകൂട്ടിയുള്ള രോഗനിർണയവും മരണനിരക്ക് കുറയ്ക്കാൻ ഞങ്ങളെ സഹായിച്ചിട്ടുണ്ട്," മന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.